Tag Archive: Laliga

  1. ഒടുവിൽ ലാ ലിഗ സമ്മതം മൂളി, ലയണൽ മെസി തിരിച്ചുവരവിനൊരുങ്ങുന്നു

    Leave a Comment

    ലയണൽ മെസിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ടു ബാഴ്‌സലോണ ആരാധകരുടെ ആശങ്കകൾക്ക് ഒടുവിൽ പരിഹാരമാകുന്നു. അർജന്റീന താരം ബാഴ്‌സയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഖത്തർ ലോകകപ്പിന് പിന്നാലെ പുറത്തു വന്നിരുന്നെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇക്കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. മെസിക്ക് ഓഫർ നൽകാൻ ലാ ലിഗയുടെ അനുമതി ആവശ്യമാണെന്നതാണ് ഇക്കാര്യത്തിൽ തടസമായി ഉണ്ടായിരുന്നത്.

    എന്നാൽ ഇന്ന് നടന്ന ലാ ലിഗ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണ മുന്നോട്ടു വെച്ച വയബിലിറ്റി പ്ലാൻ ലാ ലിഗ അംഗീകരിച്ചിട്ടുണ്ട്. ഇതോടെ ലയണൽ മെസിക്ക് ഔദ്യോഗികമായി ഓഫർ നൽകാൻ ബാഴ്‌സലോണയ്ക്ക് കഴിയും. ലാ ലീഗയുടെ അനുമതി ലഭിക്കാനും ബാഴ്‌സലോണ ഓഫർ നൽകാനുമാണ് മെസി കാത്തിരുന്നത്.

    സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് ലയണൽ മെസിയെ ടീമിലേക്ക് കൊണ്ടുവരനാമെങ്കിൽ വേതനബിൽ കുറയ്ക്കണമെന്ന ആവശ്യം ലാ ലിഗ മുന്നോട്ടു വെച്ചിരുന്നു. അതിനു വേണ്ടി ടീമിലെ വെറ്ററൻ താരങ്ങളായ ബുസ്‌ക്വറ്റ്സ്, ആൽബ എന്നിവർ ക്ലബ് വിട്ടിരുന്നു. എന്നിട്ടും അനുമതി നൽകാതിരുന്ന ലാ ലീഗായാണ് ഇപ്പോൾ നിർണായകമായ തീരുമാനം എടുത്തിരിക്കുന്നത്.

    ലാ ലിഗ അനുമതി നൽകിയെങ്കിലും ചില കടമ്പകൾ ഇനിയും ക്ലബിന് മറികടക്കാനുണ്ട്. എന്നാൽ അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഏതാനും ദിവസങ്ങളുടെ ഉള്ളിൽ തന്നെ ലയണൽ മെസിക്ക് ഔദ്യോഗികമായ ഓഫർ ബാഴ്‌സലോണ നൽകുന്നുണ്ടാകും. അത് ലഭിച്ചാൽ മെസി ക്ലബുമായി കരാർ ഒപ്പിടുകയും ചെയ്യും. എന്തായാലും ലയണൽ മെസിയുടെ തിരിച്ചുവരവിനായി ബാഴ്‌സലോണയും ആരാധകരും ഒരുപോലെ കാത്തിരിക്കുകയാണ്.

     

  2. നാണംകെട്ട് ഫുട്‌ബോള്‍,; വിനീഷ്യസിന് നേരെ ക്രൂരമായ വംശീയാധിക്ഷേപം

    Leave a Comment

    ഫിഫയുടെ നേതൃത്വത്തില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളടക്കം നടത്തിയിട്ടും ഫുട്‌ബോളിലെ വംശീയാധിക്ഷേപം അവസാനിക്കുന്നില്ല. കര്‍ശന നടപടിയുണ്ടെങ്കിലും എതിര്‍കളിക്കാര്‍ക്ക് നേരെ അധിക്ഷേപവാക്കുകള്‍ തുടരുകയാണ്. സമീപകലാത്ത് ഏറ്റവുമധികം വംശീയ അധിക്ഷേപത്തിന് വിധേയനായ താരം ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറാണ്.

    സ്പാനിഷ് ലീഗ് മത്സരത്തിനിടെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് വീണ്ടും മോശം അനുഭവമുണ്ടായി. എവേ മത്സരത്തില്‍ മയോര്‍ക്ക ആരാധകരാണ് ബ്രസീലിയന്‍ താരത്തിന് നേരേ വംശീയാധിക്ഷേപം ചൊരിഞ്ഞത്. കുരങ്ങന്‍ എന്ന് വിനീഷ്യസിനെ കാണികള്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മത്സരത്തില്‍ കടുത്ത ടാക്ലിംഗിനും താരംവിധേയനായി. അടുത്തിടെ മൂന്നാം തവണയാണ് എതിര്‍ ടീമിന്റെ ഹോം ഗ്രൗണ്ടില്‍ വിനീഷ്യസിന് നേരേ വംശീയാധിക്ഷേപം നടക്കുന്നത്.

    ഖത്തര്‍ ലോകകപ്പില്‍ വംശീയാധിക്ഷേപത്തിനെതിരെ ബ്രസീല്‍താരങ്ങള്‍ ഒന്നടങ്കം രംഗത്ത് വന്നിരുന്നു. വിനീഷ്യസ് ജൂനിയറിന് പിന്തുണയുമായി നെയ്മര്‍ അടക്കമുള്ള താരങ്ങളാണ് എത്തിയത്. എന്നാല്‍ ലോകകപ്പിന് ശേഷവും ലാലീഗയില്‍ അധിക്ഷേപം തുടരുകയാണ്. ഫിഫ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറയുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു.

    കോപ്പ ഡെല്‍റെ സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്റെ കോലം പാലത്തിന് മുകളില്‍ തൂക്കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണവുമുണ്ടായിരുന്നു. കോലം ഉയര്‍ത്തിയ സംഭവത്തെ സ്പാനിഷ് ലീഗും അത്‌ലറ്റിക്കോ മാഡ്രിഡ്,റയല്‍ മാഡ്രിഡ് ക്ലബുകളും അപലപിച്ചിരുന്നു.


    നേരത്തെ വിനീഷ്യസ് ജൂനിയറിന്റെ ഗോളാഘോഷത്തെ വംശീയമായി അത്‌ലറ്റിക്കോ ആരാധകര്‍ അവഹേളിച്ചതും വലിയ വിവാദമായിരുന്നു. വയ്യാഡോളിഡ് ആരാധകരും നേരത്തെ വിനീഷ്യസിനെതിരെ രംഗത്തെത്തിയിരുന്നു. കളിക്കാര്‍ക്കുനേരെ ഉയരുന്ന വംശീയ അധിക്ഷേപങ്ങള്‍ തടയാന്‍ ലാ ലിഗ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിനീഷ്യസ് ജൂനിയര്‍ നേരത്തെ ആരോപിച്ചിരുന്നു. നിരന്തരം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് താരത്തെ നിരാശനാക്കിയിട്ടുണ്ട്. സംഭവത്തില്‍ കടുത്ത തീരുമാനമുണ്ടാകണമെന്ന് റയല്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.

     

     

  3. വിമർശകരുടെ വായടപ്പിച്ച് ബാഴ്‌സലോണ ജേഴ്‌സിയിൽ തകർപ്പൻ പ്രകടനം തുടർന്ന് റാഫിന്യ

    Leave a Comment

    ലീഡ്‌സ് യുണൈറ്റഡിൽ നിന്നും കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റാഫിന്യ ബാഴ്‌സലോണയിലേക്കെത്തിയപ്പോൾ ആരാധകർക്ക് വളരെയധികം പ്രതീക്ഷകളായിരുന്നു. എന്നാൽ തന്റെ നിലവാരത്തിനനുസരിച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ലോകകപ്പിൽ ബ്രസീൽ ടീമിന് വേണ്ടിയും മോശം പ്രകടനമാണ് റാഫിന്യ നടത്തിയത്. ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്താവുകയും ചെയ്‌തു.

    ലോകകപ്പ് കഴിഞ്ഞുള്ള ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ വിടുമെന്ന അഭ്യൂഹങ്ങളിൽ നിറഞ്ഞു നിന്ന പേര് റാഫിന്യയുടേത് ആയിരുന്നു. ആഴ്‌സണൽ താരത്തിനായി ശ്രമം നടത്തുകയും ചെയ്‌തു. എന്നാൽ റാഫിന്യ ബാഴ്‌സലോണയുടെ ഭാവിയിൽ നിർണായക സാന്നിധ്യമാണെന്നും ക്ലബിൽ തന്നെ തുടരുമെന്നുമാണ് പരിശീലകൻ സാവി അതേപ്പറ്റി പ്രതികരിച്ചത്.

    ഇപ്പോൾ ബാഴ്‌സലോണയ്ക്ക് വേണ്ടി തന്റെ ഏറ്റവും മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ലോകകപ്പിന് ശേഷം പതിയെ മെച്ചപ്പെട്ടു വന്ന താരം 2023ൽ ബാഴ്‌സലോണക്കായി കളിച്ച ലീഗ് മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും നാല് അസിസ്റ്റുമടക്കം എട്ടു ഗോളുകളിൽ പങ്കാളിയായി. സ്‌പാനിഷ്‌ ലീഗിൽ മറ്റൊരു താരത്തിനും 2023ൽ ഇത്രയും ഗോളുകളിൽ പങ്കാളിയാകാൻ കഴിഞ്ഞിട്ടില്ല.

    കഴിഞ്ഞ ദിവസം സെവിയ്യക്കെതിരെ നടന്ന മത്സരത്തിൽ ഒസ്മാനെ ഡെംബലെയുടെ അഭാവത്തിൽ നിറഞ്ഞ പ്രകടനമാണ് റാഫിന്യ നടത്തിയത്. ബാഴ്‌സലോണ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയം നേടിയ കളിയിൽ ഒരു ഗോളും ഒരു അസിസ്റ്റും താരത്തിന്റെ വകയായിരുന്നു. റയൽ മാഡ്രിഡ് തോൽവി വഴങ്ങിയതിനു പിന്നാലെ ബാഴ്‌സലോണ നേടിയ വിജയത്തിൽ അവർ എട്ടു പോയിന്റ് മുന്നിലാണ് ലീഗിൽ നിൽക്കുന്നത്.

    ഫോം മങ്ങിയതിന്റെ പേരിൽ തനിക്കെതിരെ ഉണ്ടായ വിമർശനങ്ങളും ടീമിൽ നിന്നും ഒഴിവാക്കാനുള്ള നീക്കങ്ങളും റാഫിന്യക്ക് പുതിയ ഊർജ്ജം നൽകിയെന്നാണ് താരത്തിന്റെ പ്രകടനം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ സീസണിൽ ഒരു കിരീടം പോലും നേടാൻ കഴിയാതിരുന്ന ബാഴ്‌സലോണയ്ക്ക് ഇത്തവണ ലീഗ് അടക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കി നൽകാൻ താരത്തിന് കഴിയുമെന്നതിൽ സംശയമില്ല.

  4. റയില്‍ ഇറങ്ങിയത് ചരിത്രത്തിലെ അപൂര്‍വ്വ ഇലവനുമായി, ഞെട്ടിക്കുന്ന തോല്‍വി

    Leave a Comment

    മാഡ്രിഡ്: കിരീടനേട്ടത്തിലും ലോകോത്തരതാരങ്ങളുടെ സാന്നിധ്യംകൊണ്ടും മറ്റുക്ലബുകളെയെല്ലാം മറികടന്നാണ് സ്പാനിഷ് ക്ലബ് റയല്‍മാഡ്രിഡ് മുന്നേറുന്നത്. നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ക്ലബ് ഇന്നലെ വിയ്യാറയലിനെതിരെ ലാലീഗ മത്സരത്തിനിറങ്ങിയത് അപൂര്‍വ്വ ഇലവനുമായാണ്. ഒറ്റ സ്‌പെയിന്‍താരങ്ങളും ഇന്നലെ കളിച്ച റയല്‍സംഘത്തിലുണ്ടായിരുന്നില്ല.

    അടുത്തകാലത്തൊന്നും ഒരു സ്പാനിഷ് താരം പോലുമില്ലാതെ റയല്‍ ഇറങ്ങിയിട്ടില്ല. മൂന്ന് ഫ്രഞ്ച് താരങ്ങളേയും രണ്ടുവീതം ബ്രസീലിയന്‍, ജര്‍മ്മന്‍ താരങ്ങളേയും ഓരോ ക്രൊയേഷ്യന്‍, ബെല്‍ജിയം, ഉറുഗ്വന്‍, ഓസ്ട്രിയന്‍ താരത്തേയുമാണ് കോച്ച് കാര്‍ലോ ആഞ്ചലോട്ടി അണിനിരത്തിയത്.

    മുന്നേറ്റത്തില്‍ വിനീഷ്യസും ക്യാപ്റ്റന്‍ ബെന്‍സെമയും വാല്‍വെര്‍ഡയുമിറങ്ങിയപ്പോള്‍ മധ്യനിരയില്‍ കളിനിയന്ത്രിച്ചത് ലൂക്കാമോഡ്രിച്ചും ഷുവാമെനിയും ടോണിക്രൂസുമായിരുന്നു. പ്രതിരോധത്തില്‍ ഡേവിഡ് അലാബയും റൂഡ്രിഗറും മെന്‍ഡിയും മിലിറ്റാവോയുമായിരുന്നു. ഗോള്‍പോസ്റ്റില്‍ കുര്‍ട്ടോയിസും സ്ഥാനംപിടിച്ചു.

    അതേസമയം, സ്പാനിഷ് താരങ്ങളില്ലാതെ ഇറങ്ങിയ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് നേരിടേണ്ടിവന്നത്. വിയ്യാറയല്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയലിനെ തോല്‍പിച്ചത്. സീസണില്‍ റയലിന്റെ രണ്ടാം തോല്‍വിയാണിത്. 47ാം മിനിറ്റില്‍ യെറിമി പിനോയും അറുപത്തിമൂന്നാം മിനിറ്റില്‍ ജെറാര്‍ഡ് മൊറേനോയുമാണ് വലകുലുക്കിയത്.

    60ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ കരീം ബെന്‍സേമയായിരുന്നു റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്. 16 കളിയില്‍ 38 പോയന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. 15 കളിയില്‍ 38 പോയന്റുള്ള ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. ഇന്ന് രാത്രി ഒന്നരക്ക് നടക്കുന്ന മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ കീഴടക്കിയാല്‍ ബാഴ്‌സക്ക് പോയന്റ് ടേബിളില്‍ റയലിനെതിരെ മൂന്ന് പോയന്റിന്റെ ലീഡ് ലഭിക്കും. റയല്‍ സോസിഡാഡ് മൂന്നാമതും അത്‌ലറ്റികോ മാഡ്രിഡ് നാലാമതുമാണ്.

  5. ഈ അപമാനം എന്നവസാനിക്കും; ഫുട്‌ബോളിലെ മോശം പ്രവണതയ്ക്ക് അതുറിവരുത്താനാകാതെ ഫിഫ

    Leave a Comment

    വംശീയാധിക്ഷേപത്തിനെതിരെ നിരന്തരം ക്യാമ്പയിന്‍ നടക്കുമ്പോഴും പ്രധാനമത്സരങ്ങള്‍ നടക്കുന്ന ഫുട്‌ബോള്‍ മൈതാനങ്ങളില്‍ മാറ്റമില്ലാതെതുടരുകയാണ്. റയല്‍മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറാണ് കഴിഞ്ഞദിവസം കടുത്ത വംശീയാധിക്ഷേപത്തിന് ഇരയായത്.

    ഹോസെ സൊറില്ല മൈതാനത്ത് നടന്ന റല്‍മാഡ്രിഡ്-റയല്‍ വയ്യഡോളിഡ് മത്സരത്തിനിടെയാണ് യുവതാരത്തിനെതിരെ കുപ്പിയേറും തെറിയഭിഷേകവുമുണ്ടായത്. പകരക്കാരനായി കളിക്കളത്തിലിറങ്ങിയ ഉടനെയായിരുന്നു വിനീഷ്യസിനെതിരെ കാണികള്‍ മോശമായരീതിയില്‍ പ്രതികരിച്ചത്. സംഭവം വിവാദമായതോടെ നടപടിയെ അപലപിച്ചും വിശദീകരണവുമായും വയ്യഡോളിഡ് ക്ലബ് രംഗത്തെത്തി.


    നേരത്തെയും സമാനമായ രീതിയില്‍ വിനീഷ്യസ് ജൂനിയറിനെതിരെ അതിക്രമമുണ്ടായിരുന്നു. ഇത്തരം വംശവെറിക്കെതിരെ ലാലീഗ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയുമായി താരം രംഗത്തെത്തുകയും ചെയ്തു. തന്റെയും റയലിന്റേയും വിജയങ്ങള്‍ ഇനിയും ആഘോഷിക്കുമെന്നും തലയുയര്‍ത്തിപ്പിടിച്ചുതന്നെ നില്‍ക്കുമെന്നും താരം വ്യക്തമാക്കി.

    കഴിഞ്ഞ ലോകകപ്പ് സമയത്ത് ബ്രസീല്‍ താരങ്ങള്‍ ഒന്നടങ്കം ഇത്തരം വംശവെറിക്കെതിരെ രംഗത്ത് വന്നിരുന്നു. ഗ്രൂപ്പ് ഘട്ടംമുതല്‍ ക്വാര്‍ട്ടര്‍ വരെയുള്ള മത്സരങ്ങളില്‍ താരങ്ങള്‍ നേടുന്ന ഓരോഗോളും നൃത്തംചെയ്ത് ആഘോഷിക്കുന്നതിന് പിന്നിലുള്ള കാരണവും ഇതായിരുന്നു. നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിനീഷ്യസിനൊപ്പമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.


    ലോകകപ്പില്‍ അര്‍ജന്റീനക്കെതിരായ ഫൈനലില്‍ പെനാല്‍റ്റികിക്ക് പുറത്തേക്കടിച്ച കിംഗ്സ്ലി കോമാനും ഷുവാമെനിയും സമൂഹമാധ്യമങ്ങളില്‍ വലിയ അധിക്ഷേപത്തിനാണ് ഇരയായത്. ടീമിനെ തോല്‍പിച്ചത് ഇവരാണെന്ന തരത്തിലാണ് മോശംവാക്കുകളോടെയുള്ള വിമര്‍ശനമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

    ഇംഗ്ലണ്ട് താരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ബുക്കായസാക്ക എന്നിവരും സമാനരീതിയില്‍ അക്രമണത്തിന് ഇരയായിരുന്നു. ഓരോതവണയും ഇത്തരം വംശീയാധിക്ഷേപങ്ങള്‍ തടയാന്‍ ഇടപെടുമെന്ന് ഫിഫയും ക്ലബ് അധികൃതരും ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ഫുട്‌ബോളിന് കളങ്കമായി ഇത്തരം പ്രവണതകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

  6. ചുവപ്പിനേയും മഞ്ഞയേയും സ്‌നേഹിച്ച റഫറി; ഇത്തവണ പണികിട്ടിയത് ബാഴ്‌സക്ക്

    Leave a Comment

    ലോകകപ്പില്‍ നെതര്‍ലന്‍ഡ്- അര്‍ജന്റീന മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്റോണിയോ മത്തേയുലാഹോസിനെ ഫുട്‌ബോള്‍ പ്രേമികള്‍ മറിക്കാനിടയില്ല. ക്വാര്‍ട്ടര്‍ ഫൈനലിലുടനീളം 18 കാര്‍ഡുകളാണ് പുറത്തെടുത്തത്. ഒരുചുവപ്പ് കാര്‍ഡും നല്‍കി.

    മത്സരശേഷം റഫറിക്കെതിരെ അര്‍ജന്റീന്‍ ക്യാപ്റ്റന്‍ ലയണല്‍മെസി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ലോകകപ്പില്‍തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിനിയന്ത്രിക്കാന്‍ അവസരം നല്‍കാതെ ഫിഫ മത്തേയുലാഹോസിനെ നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇപ്പോഴിതാ ഇതേ റഫറി വീണ്ടും കാര്‍ഡുകള്‍ നല്‍കി വിവാദനായകനാകുന്നു.


    സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ-എസ്പാനിയോള്‍ മത്സരത്തിലാണ് ഒരിടവേളക്ക് ശേഷം നിരന്തരം കാര്‍ഡുകള്‍ വീശിയത്. രണ്ട് ചുവപ്പ് കാര്‍ഡുകളടക്കം 14 കാര്‍ഡുകളാണ് സ്പാനിഷ് റഫറി പുറത്തെടുത്തത്. മത്സരത്തില്‍ ബാഴ്‌സലോണയെ എസ്പാനിയോള്‍ സമനിലയില്‍ തളക്കുകയും ചെയ്തു.

    2022ലെ അവസാന മത്സരത്തില്‍ ഏഴാം മിനിറ്റില്‍ തന്നെ എഫ് സി ബാഴ്‌സലോണ മുന്നിലെത്തിയിരുന്നു. മാര്‍ക്കസ് അലോന്‍സോയായിലൂടെയാണ് കാറ്റലേനിയന്‍ക്ലബ് ലീഡെടുത്തത്. ലീഡുയര്‍ത്താനുള്ള അവസരങ്ങള്‍ തുടര്‍ച്ചയായി ബാഴ്‌സലോണ പാഴാക്കി. രണ്ടാംപകുതിയില്‍ കളി പരുക്കനായതോടെ തുടരെ മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു. എഴുപത്തിമൂന്നാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഹൊസേലു എസ്പാനിയോളിനായി സമനില നേടി. ബോക്‌സില്‍ ഹൊസേലുവിനെ അലണ്‍സോ വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഹൊസേലും അനായാസം പന്ത് ലക്ഷ്യത്തിലെത്തിച്ചു.


    78ാം മിനിറ്റിലാണ് ബാഴ്‌സയുടെ ജോര്‍ഡി ആല്‍ബ ചുവപ്പു കാര്‍ഡ് കണ്ട് പുറത്ത് പോയത്. മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതോടെയാണ് ആല്‍ബ പുറത്തേക്ക് പോയത്. 80ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട എസ്പാനിയോളിന്റെ വിനീഷ്യസ് സോസയും ചുവപ്പു കാര്‍ഡുമായി പുറത്തായി. 83ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയെ ഫൗള്‍ചെയ്തതിന് എസ്പാനിയോളിന്റെ ലിയാനാര്‍ഡോ കാര്‍ബെറക്ക് ലാഹോസ് നേരിട്ട് ചുവപ്പു കാര്‍ഡ് നല്‍കിയെങ്കിലും വാര്‍ പരിശോധനയില്‍ തീരുമാനം പുന:പരിശോധിക്കേണ്ടിവന്നു. അവസാന 10 മിനിറ്റില്‍ പത്തുപേരുമായാണ് ഇരുടീമുകളും കളി പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ ബാഴ്‌സയുടെയും എസ്പാനിയോളിന്റേയും ആറ് താരങ്ങള്‍ വീതം മഞ്ഞക്കാര്‍ഡ് കാര്‍ഡ് കണ്ടു. ലാ ലിഗയില്‍ 15 കളി പൂര്‍ത്തിയായപ്പോള്‍ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും 38 പോയിന്റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയില്‍ ബാഴ്‌സ ഒന്നും റയല്‍ രണ്ടുംസ്ഥാനത്താണ്.

  7. ബെന്‍സേമയുടെ ആറാട്ട്, ഫ്രഞ്ച് പരിശീലനുള്ള മറുപടി ലാലിഗയില്‍ തീര്‍ത്ത് സൂപ്പര്‍താരം

    Leave a Comment

    മാഡ്രിഡ്: ലോകകപ്പില്‍ കളിക്കാന്‍ അവസരംനല്‍കാതിരുന്നതിനുള്ള മറുപടി ക്ലബ് ഫുട്‌ബോളില്‍ നല്‍കി ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സേമ. ലോകകപ്പ് ഇടവേളക്ക് ശേഷം സ്പാനിഷ് ലാലീഗയില്‍ നടന്ന ആദ്യമത്സരത്തില്‍ ബെന്‍സേമയുടെ ഇരട്ടഗോളില്‍ റയല്‍മാഡ്രിഡ് വിജയിച്ചു. വയ്യഡോളിഡിനെതിരെയാണ് നിലവിലെ ലാലീഗ ചാമ്പ്യന്‍മാരായ റയല്‍ ജയംസ്വന്തമാക്കിയത്.


    റയലിനായി പ്രധാനതാരങ്ങളെല്ലാം കളത്തിലിറങ്ങിയിരുന്നു. 82ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും കളിതീരാന്‍ സെക്കന്റുകള്‍ ബാക്കിനില്‍ക്കെ വിനീഷ്യസ് ജൂനിയറിന്റെ അതിവേഗകുതിപ്പിനൊടുവില്‍ ലഭിച്ച മികച്ചപാസ് ലക്ഷ്യത്തിലെത്തിച്ചാണ് ഗോള്‍നേട്ടം ബെന്‍സേമ രണ്ടാക്കിയത്. നിലവില്‍ പോയന്റ് പട്ടികയില്‍ റയലാണ് ഒന്നാമത്. 15 കളിയില്‍ 38 പോയന്റാണ് നേട്ടം. രണ്ടാമതുള്ള ബാഴ്‌സലോണയ്ക്ക് 14 മത്സരങ്ങളില്‍ 37 പോയന്റാണുള്ളത്. അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാമത്.

    ലോകകപ്പില്‍ പരിക്ക് മാറിയിട്ടും ബെന്‍സേമയെ ബ്രഞ്ച് സ്‌ക്വാര്‍ഡിലേക്ക് തിരികെവിളിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. ലോകകപ്പ് മുന്‍പ് നടന്ന പരിശീലനത്തിനിടെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ടീം ഗ്രൂപ്പ് ഘട്ടം പിന്നിട്ടസമയത്ത് ആരോഗ്യം വീണ്ടെടുത്തിരുന്നു. എന്നാല്‍ താരത്തെ തിരിച്ചുവിളിക്കാന്‍ ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാപ്‌സ് തയാറായില്ല. ഫൈനലില്‍ അര്‍ജന്റീനയോടാണ് ഫ്രാന്‍സ് കീഴടങ്ങിയത്. ലോകകപ്പിന് പിന്നാലെ ദേശീയടീമില്‍ നിന്ന് വിരമിക്കുന്നതായി താരം പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് ഫ്രാന്‍സിലെ ചിലസഹതാരങ്ങളെ ബെന്‍സേമ അണ്‍ഫോളോ ചെയ്തതും ചര്‍ച്ചയായിരുന്നു. ബാലന്‍ഡിയോര്‍ പുരസ്‌കാര ജേതാവായ ബ്രഞ്ച് താരം റയല്‍മാഡ്രിഡിനായി സമീപകാലത്ത് മിന്നും ഫോമിലാണ്.

  8. അത്ലറ്റിക്കോക്കൊപ്പം ലാലിഗ കിരീടവിജയം, കളിക്കളത്തിൽ വിതുമ്പി ലൂയിസ് സുവാരസ്

    Leave a Comment

    റയൽ വയ്യഡോലിഡുമായുള്ള ലാലിഗയിലെ അവസാനമത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയതോടെ ഈ സീസണിലെ ലാലിഗ കീരീടം സ്വന്തമാക്കിയിരിക്കുകയാണ് അത്ലെറ്റിക്കോ മാഡ്രിഡ്. വിജയത്തിൽ സുപ്രധാന പങ്കുവഹിച്ച സുവാരസിനെ കുറിച്ചാണ് ആണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച നടക്കുന്നത്.

    വിജയഗോളടക്കം അത്ലറ്റിക്കോയുടെ ഈ സീസണിലെ പ്രകടനത്തിൽ ഒരു മികച്ച പങ്ക് ബാഴ്സ കൈവിട്ട സുവാരസിനു തന്നെയാണ്. അതിന്റെ വിഷമം സുവാരസ് തന്നെ പങ്കു വെച്ചിരുന്നു. അത്രത്തോളം സ്നേഹിക്കുന്ന ബാഴ്‌സ തന്നോട് ചെയ്തത് വലിയ വിഷമമുണ്ടാക്കുന്നതാണെന്നും സുവാരസ് മനസു തുറന്നിരുന്നു.

    അതിനുള്ള മധുരപ്രതികാരമെന്നോണമാണ് ലാലിഗ കിരീടം ഫുട്ബോൾ ലോകത്തിനു സുവാരസ് സമർപ്പിക്കുന്നത്. മത്സരശേഷം മൊബൈലിൽ കുടുംബവുമായി വീഡിയോ കാൾ വിളിച്ച് വിതുമ്പുന്ന സുവാരസിനെയാണ് പിന്നീട് നമുക്ക് കാണാനാവുന്നത്.

    അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. സുവാരസിന്റെ മധുരപ്രതികാരം തന്നെയാണ് ഫുട്ബോൾ ലോകത്തെ നിലവിലെ ചർച്ച. തനിക്ക് വയസായെന്നും വീര്യം ചോർന്നു പോയെന്നും പറഞ്ഞു ഒഴിവാക്കിയ ബാഴ്‌സ ബോർഡിനെതിരെയുള്ള പ്രതിഷേധമായാണ് ഈ നേട്ടം സുവാരസ് കണക്കാക്കുന്നത്.

  9. ഫോട്ടോ ഫിനിഷിൽ ലാലിഗ കൈപ്പിടിയിലൊതുക്കി സിമിയോണിയുടെ അത്ലറ്റിക്കോ, സംപൂജ്യരായി സീസൺ അവസാനിപ്പിച്ച് റയൽ മാഡ്രിഡ്‌

    Leave a Comment

    2014നു ശേഷം അത്ലറ്റിക്കോ മാഡ്രിഡ്‌ വീണ്ടും ലാലിഗയുടെ നെറുകിലെത്തിയിരിക്കുകയാണ്. എൽ ചോളോ എന്നു വിളിപ്പേരുള്ള അത്ലറ്റിക്കോയുടെ ആശാൻ ഡിയെഗോ സിമിയോണി കിരീടം അത്ലറ്റിക്കോ മാഡ്രിഡിന്റെ ഷെൽഫിലെത്തിച്ചിരിക്കുകയാണ്.റയൽ വയ്യഡോലിഡിനെതിരെ നടന്ന മത്സരത്തിൽ ഒരു ഗോളിനു പിറകിൽ നിന്ന ശേഷമാണ് ഏയ്ഞ്ചൽ കൊറെയയുടെയും ലൂയിസ് സുവാരസിന്റെയും നിർണായക ഗോളിൽ ലാലിഗ കിരീടം കൈപ്പിടിയിലൊതുക്കിയത്.

    വിയ്യാറയലിനെതിരെ റയൽ മാഡ്രിഡും പിന്നിൽ നിന്ന ശേഷം ബെൻസിമയിലൂടെയും മോഡ്രിച്ചിലൂടെയും വിജയം സ്വന്തമാക്കിയെങ്കിലും അത്ലറ്റിക്കോയുടെ വിജയം അതെല്ലാം നിഷ്ഫലമാക്കുകയായിരുന്നു. ഇതോടെ ഒരു ട്രോഫിയുമില്ലാതെ റയലിനു ഈ സീസൺ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.

    2010നു ശേഷം ആദ്യമായാണ് റയലിനു ഇത്തരത്തിൽ ട്രോഫിരഹിതമായ ഒരു സീസൺ അഭിമുഖീകരിക്കേണ്ടി വരുന്നത്. പരിക്കുകളും കോവിഡും പിന്നോട്ട് വലിച്ചെങ്കിലും ഒരു മികച്ച പോരാട്ടം തന്നെ ഈ സീസണിൽ റയൽ മാഡ്രിഡ്‌ കാഴ്ചവെച്ചിരുന്നു എന്നതാണ് ഈ വിഷമഘട്ടത്തിലും ആശ്വാസമായി കരുതാവുന്ന ഒന്ന്.

    കോപ്പ ഡെൽ റെയ് കിരീടം നേടിയെങ്കിലും ലൂയിസ് സുവാരസിനെ ചിരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് വിറ്റൊഴിവാക്കിയത് ലാലിഗ നേടുന്നതിന് ബാഴ്‌സക്ക് തിരിച്ചടിയായി. അത്ലറ്റിക്കോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സുവാരസ് ഗോൾവേട്ട തുടർന്നത് കിരീടനേട്ടത്തിൽ നിർണായകമായി. 21 ഗോളുകളുമായി അത്ലറ്റിക്കോയുടെ ടോപ് സ്കോററാണ് സുവാരസ്. സുവാരസിന്റെ കരിയറിലെ അഞ്ചാമത്തെ ലാലിഗ കിരീടമാണിത്.

  10. ലാലിഗ കിരീടം ആർക്ക്?, അവസാന അങ്കത്തിനായി മാഡ്രിഡ്‌ ചിരവൈരികൾ പോർക്കളത്തിലേക്ക്

    Leave a Comment

    ലാലിഗയിൽ ഇന്ന് ആരു കിരീടം നേടുമെന്ന് അറിയാം. ലീഗിലെ അവസാന റൗണ്ട് മത്സരത്തിനായി തയ്യാറെടുക്കുമ്പോൾ വമ്പന്മാർ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണ് സാക്ഷിയാകുന്നത്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് വിയ്യാറയലിനെ നേരിടുമ്പോൾ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് റയൽ വയ്യഡോളിഡാണ് എതിരാളികൾ.

    37 റൗണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ 83 പോയ്ൻ്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാമതും, 81 പോയ്ൻ്റുള്ള റയൽ മാഡ്രിഡ് രണ്ടും സ്ഥാനത്താണ്. സെൽറ്റ വിഗൊക്കെതിരെ കഴിഞ്ഞ മത്സരത്തിൽ തോൽവി രുചിച്ചതോടെ 76 പോയിന്റുമായി ബാഴ്സലോണ ഇതിനകം കിരീട പോരാട്ടത്തിൽ നിന്ന് പുറത്തായെന്നു ഉറപ്പിച്ചിരിക്കുകയാണ്.

    റയൽ മാഡ്രിഡിനെ വിടാതെ പിന്തുടരുന്ന പരിക്കുകൾ അവസാന മത്സരദിവസവും റയൽ മാഡ്രിഡിനു തിരിച്ചടിയായിട്ടുണ്ട്. ഈഡൻ ഹസാർഡ് പരിക്കേറ്റു പുറത്തായതും ടോണി ക്രൂസ് കോവിഡ് പശ്ചാത്തലത്തിൽ ക്വാറന്റൈനിൽ പോയതും സിദാനു തലവേദന സൃഷ്ടിക്കുന്നു. പ്രതിരോധത്തിൽ സെർജിയോ റാമോസും റാഫേൽ വരാനെയും ടീമിൽ മടങ്ങിയത്തിയത് വലിയ ആത്മവിശ്വാസമാണ് റയലിന് സമ്മാനിക്കുന്നത്.

    സമനിലയിൽ പോലും കിരീടം കൈവിട്ടുപോവുമെന്നതിനാൽ വിജയം മാത്രമാണ് റയലും അത്‌ലറ്റിക്കോയും ലക്ഷ്യമിടുന്നത്. വിജയിച്ചാൽ അത്‌ലറ്റിക്കോക്ക് കിരീടം ഉറപ്പിക്കാനാകും. എന്നാൽ റയലിന് വിജയത്തിനൊപ്പം അത്‌ലറ്റിക്കോ വിജയിക്കാതിരിക്കുകയും അനിവാര്യമാണ്. നിർണായകമായ ഈ രണ്ടു മത്സരങ്ങളുടെ ഫലമായിരിക്കും ഇത്തവണത്തെ കിരീടം ആർക്കെന്നു നിർണയിക്കുന്നത്.