Tag Archive: Serie A

  1. ദിബാലയുടെ ഗംഭീര പെർഫോമൻസ്, എംപോളിയെ സേവനപ്പ് കുടിപ്പിച്ച് റോമ

    Leave a Comment

    ഇറ്റാലിയൻ ലീഗിൽ മോശമായി തുടങ്ങിയ റോമ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം എംപോളിക്കെതിരെ നേടിയത് ഗംഭീര വിജയം. എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് ഇന്നലെ ഇറ്റാലിയൻ ലീഗിൽ റോമ വിജയം നേടിയത്. പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തിയ അർജന്റീന താരം പൗളോ ഡിബാല രണ്ടു ഗോളുകൾ നേടി മികച്ച പ്രകടനമാണ് റോമക്കായി നടത്തിയത്.

    മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ഡിബാലയുടെ ഗോളിൽ റോമ മുന്നിലെത്തി. പെനാൽറ്റിയിലൂടെയാണ് താരം ഈ സീസണിലെ ആദ്യത്തെ ലീഗ് ഗോൾ നേടിയത്. അതിനു ശേഷം പോർച്ചുഗൽ താരമായ റെനാറ്റോ സാഞ്ചസ് ഇറ്റാലിയൻ ക്ലബിന്റെ ലീഡുയർത്തി. ആദ്യപകുതിക്കു മുൻപ് എംപോളി താരമായ ആൽബർട്ടോ ഗ്രാസിയുടെ സെൽഫ് ഗോളിലാണ് റോമ മൂന്നാമത് മുന്നിലെത്തിയത്.

    രണ്ടാം പകുതിയിലും ഡിബാലയാണ് റോമയെ മുന്നിലെത്തിച്ചത്. മനോഹരമായിരുന്നു താരത്തിന്റെ രണ്ടാമത്തെ ഗോൾ. അതിനു ശേഷം ബ്രയാൻ ക്രിസ്റ്റന്റെയും റൊമേലു ലുക്കാക്കുവും ടീമിന്റെ അഞ്ചാമത്തേയും ആറാമത്തെയും ഗോൾ നേടി. രണ്ടു ഗോളിന്റെയും അസിസ്റ്റ് ആന്ദ്രേ ബെലോട്ടിയായിരുന്നു. എൺപത്തിയാറാം മിനുട്ടിൽ ജിയാൻലൂക്ക മാൻസിനിയാണ് റോമയുടെ പട്ടിക തികച്ചത്.

    ആദ്യത്തെ മൂന്നു മത്സരങ്ങളിൽ രണ്ടു തോൽവിയും ഒരു സമനിലയും വഴങ്ങിയ റോമക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഇന്നലത്തെ മത്സരത്തിൽ നേടിയ വമ്പൻ വിജയം. ഈ സീസണിൽ മികച്ചൊരു ടീമിനെ വാർത്തെടുക്കാൻ മൗറീന്യോക്ക് കഴിയുമെന്ന ആത്മവിശ്വാസം ഇന്നലത്തെ വിജയത്തോടെ ഉണ്ടായിട്ടുണ്ട്. ദിബാലയുടെ തിരിച്ചുവരവ് ടീമിന് കൂടുതൽ കരുത്ത് നൽകുന്നു.

  2. പ്രായമേറുന്തോറും കരുത്തേറുന്നു, ഇറ്റാലിയൻ ലീഗിൽ ഗോൾ നേടുന്ന പ്രായം കൂടിയ താരമായി ഇബ്രാഹിമോവിച്ച്

    Leave a Comment

    ഫുട്ബോൾ ആരാധകർക്ക് എന്നും അത്ഭുതമാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. യൂറോപ്പിലെ ഒട്ടുമിക്ക ലീഗുകളിലും അമേരിക്കയിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഇബ്രാഹിമോവിച്ച് നാൽപത്തിയൊന്നാം വയസിലും മികച്ച പ്രകടനം തുടരുകയാണ്. ഇതുവരെയും കളിക്കളത്തിൽ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് താരം ചിന്തിച്ചിട്ട് പോലുമില്ല.

    കഴിഞ്ഞ ദിവസം സീരി എയിൽ നടന്ന മത്സരത്തിൽ ഗോൾ നേടിയതോടെ മറ്റൊരു നേട്ടം കൂടി ഇബ്രാഹിമോവിച്ച് സ്വന്തമാക്കി. യുഡിനസിനെതിരെ എസി മിലാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിലായിരുന്നു സ്ലാട്ടൻറെ ഗോൾ പിറന്നത്. പെനാൽറ്റിയിലൂടെ ഇബ്ര വല കുലുക്കിയപ്പോൾ ഇറ്റാലിയൻ ലീഗിൽ ഗോൾ നേടുന്ന പ്രായം കൂടിയ താരമായി മാറി.

    41 വയസും 166 ദിവസവുമാണ് കഴിഞ്ഞ ദിവസം ഗോൾ നേടുമ്പോൾ ഇബ്രാഹിമോവിച്ചിന്റെ പ്രായം. ഇതിനു മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കി വെച്ചിരുന്ന അലെസാന്ദ്രോ കോസ്റ്റകാർട്ടയെക്കാൾ 141 ദിവസം പ്രായക്കൂടുതലുള്ളപ്പോഴാണ് ഇബ്രാഹിമോവിച്ച് ഈ ഗോൾ നേടുന്നത്. സീസൺ അവസാനിക്കാൻ ഇനിയും സമയമുണ്ടെന്നിരിക്കെ സ്ലാട്ടന് ഈ റെക്കോർഡിന്റെ ഇനിയും മെച്ചപ്പെടുത്താൻ കഴിയും.

    അതേസമയം തന്റെ പുതിയ റെക്കോർഡ് നേട്ടത്തോട് രസകരമായ രീതിയിലാണ് സ്ലാട്ടൻ പ്രതികരിച്ചത്. കോസ്റ്റകർട്ടക്ക് വേണമെങ്കിൽ ഈ റെക്കോർഡ് സ്വന്തം പേരിൽ തന്നെ സൂക്ഷിക്കാമെന്നും തനിക്കീ റെക്കോർഡ് ആവശ്യമില്ലെന്നുമാണ് സ്ലാട്ടൻ പ്രതികരിച്ചത്. കുറച്ചു കാലമായി പരിക്കിന്റെ പിടിയിലുള്ള താരത്തിന് ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് ഈ ഗോൾ.

    ഈ മാസം നടക്കുന്ന മത്സരങ്ങൾക്കുള്ള സ്വീഡൻ ടീമിൽ ഇടം നേടിയിട്ടുള്ള താരത്തിന് വലിയൊരു നേട്ടം സ്വന്തമാക്കാൻ ഇത്തവണ അവസരമുണ്ട്. കരിയറിൽ ഇതുവരെ സ്ലാട്ടൻ ചാമ്പ്യൻസ് ലീഗ് നേടിയിട്ടില്ല. ഇത്തവണ ക്വാർട്ടർ ഫൈനലിൽ എത്തിയ ടീമുകളിൽ മിലാനുമുണ്ടെന്നിരിക്കെ ആ നേട്ടം സ്വന്തമാക്കാൻ പരമാവധി ശ്രമം നടത്താൻ താരത്തിന് കഴിയും.

  3. ഒൻപത് മാസങ്ങൾക്ക് ശേഷം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് വീണ്ടും കളിക്കളത്തിലേക്ക്

    Leave a Comment

    സ്വീഡിഷ് മുന്നേറ്റനിര താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. നിലവിൽ ഇറ്റാലിയൻ ക്ലബായ എസി മിലാനിൽ കളിക്കുന്ന നാൽപത്തിയൊന്ന് വയസുള്ള താരം കഴിഞ്ഞ ഒൻപതു മാസമായി പരിക്കേറ്റു ടീമിൽ നിന്നും പുറത്തായിരുന്നു. എന്നാൽ ഇന്ന് രാത്രി എസി മിലാനും ടോറിനോയും തമ്മിൽ നടക്കുന്ന മത്സരത്തിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് വീണ്ടും കളിക്കാനിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

    കാൽപാദത്തിനേറ്റ പരിക്കാണ് സ്ലാട്ടൻ ഇത്രയും മാസങ്ങൾ കളിക്കളത്തിനു വെളിയിലിരിക്കാൻ കാരണമായത്. കഴിഞ്ഞ സീസണിൽ സീരി എ കിരീടം സ്വന്തമാക്കിയ എസി മിലാൻ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കും താഴെയാണ് നിൽക്കുന്നത്. താരം തിരിച്ചെത്തുന്നത് ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

    സ്കൈ ഇറ്റാലിയയാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിനുള്ള സ്‌ക്വാഡിൽ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയത്. എന്നാൽ ആദ്യ ഇലവനിൽ താരം കളിക്കാനുള്ള സാധ്യതയില്ല. ബെഞ്ചിൽ സ്റ്റാർട്ട് ചെയ്യുന്ന താരത്തിനു മത്സരത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ അവസരം ലഭിച്ചേക്കും. സ്വയം തെളിയിക്കാനുള്ള അവസരം സ്വീഡിഷ് താരത്തിന് ഈ മത്സരം നൽകും.

    എസി മിലാൻ ടീമിലേക്ക് തിരിച്ചു വരികയാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ സ്ലാട്ടന് അവസരമുണ്ടാകില്ല. ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ താരം ഇടം പിടിച്ചിട്ടില്ല. താരത്തിന്റെ കാര്യത്തിൽ ഒരു സാഹസത്തിനു മുതിരേണ്ടെന്നു കരുതിയാണ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ നിന്നും സ്ലാട്ടനെ എസി മിലാൻ ഒഴിവാക്കിയത്.

    നാല്പത്തിയൊന്നുകാരനായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇനിയും കളിക്കളത്തിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. ഈ സീസണിൽ ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി ടീമിനെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് എത്തിക്കുകയാണെങ്കിൽ താരത്തിന് പുതിയ കരാർ നൽകാൻ മിലാൻ ചിലപ്പോൾ തയ്യാറാകും. അതല്ലെങ്കിൽ ഈ സീസണ് ശേഷം താരം കളിക്കളത്തോടു തന്നെ വിട പറയുമെന്നാണ് കരുതേണ്ടത്.

     

  4. ലോകകപ്പിൽ അവസരം കുറഞ്ഞ ഡിബാല റോമയിൽ നിറഞ്ഞാടുന്നു, വീണ്ടും മിന്നും പ്രകടനം

    Leave a Comment

    ഖത്തർ ലോകകപ്പിന് മുൻപ് പരിക്കേറ്റ ഡിബാല ലോകകപ്പ് ടീമിൽ ഇടം നേടുന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷത്തിൽ ടീമിന്റെ ഭാഗമായി. ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാൻ കഴിയാതിരുന്ന താരം ക്രൊയേഷ്യക്കും ഫ്രാൻസിനുമെതിരെ നടന്ന രണ്ടു മത്സരങ്ങളിൽ മാത്രമാണ് കളത്തിലിറങ്ങിയത്. ഫ്രാൻസിനെതിരെ ഷൂട്ടൗട്ടിൽ നിർണായക പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ താരത്തിന് കഴിയുകയും ചെയ്‌തു.

    ലോകകപ്പ് ടീമിനൊപ്പം അവസരങ്ങൾ കുറവ് മാത്രമേ ലഭിച്ചുള്ളൂവെങ്കിലും ലോകകപ്പിന് ശേഷം തകർപ്പൻ പ്രകടനമാണ് ഡിബാല നടത്തുന്നത്. ലോകകപ്പ് കിരീടജേതാവായി ഇറ്റലിയിലേക്ക് തിരിച്ചെത്തിയ താരം അഞ്ചു മത്സരങ്ങളിൽ കളത്തിലിറങ്ങി മൂന്നു ഗോളും രണ്ട് അസിസ്റ്റും ടീമിനായി നേടിക്കഴിഞ്ഞു. ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ ഇല്ലാതിരുന്ന താരം അതിനു ശേഷമുള്ള മത്സരങ്ങളിലാണ് മൂന്നു ഗോളും രണ്ട് അസിസ്റ്റും നേടിയത്.

    സ്പെഷ്യക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ രണ്ട് അസിസ്റ്റ് സ്വന്തമാക്കിയതോടെ ഒരു റെക്കോർഡും ഡിബാല സ്വന്തം പേരിലാക്കി. റോമക്ക് വേണ്ടി അരങ്ങേറ്റ സീസണിൽ ഏറ്റവും വേഗത്തിൽ പത്ത് ഗോളുകളിൽ പങ്കാളിയായ താരമെന്ന നേട്ടമാണ് ഡിബാല സ്വന്തമാക്കിയത്. ഈ സീസണിൽ പതിമൂന്നു മത്സരങ്ങൾ കളിച്ച താരം ഇതുവരെ ഏഴു ഗോളുകളും നാല് അസിസ്റ്റുമാണ് റോമക്കായി സ്വന്തമാക്കിയിരിക്കുന്നത്. റോമ ആരാധകരുടെ മനസ്സിൽ ഇടം നേടാനും താരത്തിന് കഴിഞ്ഞു.

    യുവന്റസിൽ നിന്നും ഫ്രീ ട്രാൻസ്‌ഫറിലാണ് ഡിബാലയെ റോമ സ്വന്തമാക്കിയത്. മൗറീന്യോ അതിനു വേണ്ടി നടത്തിയ നീക്കങ്ങൾ ഗുണം ചെയ്‌തുവെന്ന് താരത്തിന്റെ മികച്ച ഫോം തെളിയിക്കുന്നു. ലോകകപ്പ് നേടിയതിനു ശേഷം താരത്തിന് കൂടുതൽ ആത്മവിശ്വാസം വരികയും ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ലാത്ത റോമക്ക് അത് നേടിക്കൊടുക്കാനും താരത്തിന് കഴിയും. നിലവിൽ റോമ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്.

  5. മൂന്നാം സ്ഥാനത്തു നിന്നും പത്താം സ്ഥാനത്തേക്ക് വീണ് യുവന്റസ്, പതിനഞ്ചു പോയിന്റുകൾ വെട്ടിക്കുറച്ചു

    Leave a Comment

    സമാനതകളില്ലാത്ത തിരിച്ചടി നേരിട്ട് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ്. നിലവിൽ സീരി എയിൽ മൂന്നാം സ്ഥാനത്തു നിന്നിരുന്ന ക്ലബിന്റെ പതിനഞ്ചു പോയിന്റുകൾ കുറക്കാൻ കഴിഞ്ഞ ദിവസം ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനമെടുത്തു. ഇതോടെ ലീഗ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് യുവന്റസ്. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാമെന്ന യുവന്റസിന്റെ മോഹങ്ങൾ ഇതോടെ ഇല്ലാതായിട്ടുണ്ട്.

    സാമ്പത്തിക ഇടപാടുകളിൽ വന്ന വീഴ്‌ചയാണ്‌ യുവന്റസിനെതിരെയുള്ള ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ നടപടിക്ക് കാരണമായത്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി പിഴവുകൾ യുവന്റസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്ന് അവർ സ്ഥിരീകരിച്ചു. യുവന്റസ് ക്ലബിനെതിരായ നടപടിക്ക് പുറമെ ക്ലബിന്റെ പ്രസിഡന്റായിരുന്ന ആന്ദ്രേ ആഗ്നല്ലിക്ക് ഇരുപത്തിനാല് മാസത്തെ വിലക്കും മുൻ സ്പോർട്ടിങ് ഡയറക്റ്റർ ആയിരുന്ന ഫാബിയോ പാറ്ററിസിക്ക് മുപ്പതു മാസത്തെ വിലക്കും നൽകിയിട്ടുണ്ട്.

    യുവന്റസ് പ്രസിഡന്റായിരുന്ന ആന്ദ്രേ ആഗ്നല്ലിയും വൈസ് പ്രസിഡന്റായിരുന്ന പാവൽ നെദ്വേദും ബോർഡ് അംഗങ്ങളും കഴിഞ്ഞ നവംബറിൽ രാജി വെച്ചതിനു പിന്നാലെയാണ് ശിക്ഷാനടപടികൾ ഉണ്ടായിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളിൽ നടത്തിയ തിരിമറി കാരണം താരങ്ങളുടെ വേതനത്തിൽ നിന്നും 90 മില്യൺ യൂറോ ഇവർ ലാഭിച്ചുവെന്നത് ഇതിലെ പ്രധാന കുറ്റകൃത്യമാണ്. ഇതിനു പുറമെയും നിരവധി പിഴവുകൾ യുവന്റസിന്റെ ഭാഗത്തു നിന്നും ഉണ്ടായെന്ന് സീരി എ ലീഗൽ പ്രോസിക്യൂട്ടർ കണ്ടെത്തി.

    കഴിഞ്ഞ കുറച്ചു സീസണുകളായി മോശം ഫോമിൽ കളിച്ചു കൊണ്ടിരുന്ന യുവന്റഡ് അല്ലെഗ്രിയുടെ കീഴിൽ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന സമയത്താണ് ഇതുപോലെയൊരു തിരിച്ചടി അവർക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. പോയിന്റ് നഷ്‌ടമായത് ടീമിലെ താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതിനൊപ്പം ജനുവരിയിൽ അവരെ ക്ലബുകൾ റാഞ്ചാനുള്ള സാധ്യതയുമുണ്ട്. ഈ സീസനിലിനി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയുമെന്ന പ്രതീക്ഷയും യുവന്റസിനുണ്ടാകില്ല.

     

  6. യുവന്റസ്‌- ഇന്റർ തീപാറും പോരാട്ടം ഇന്ന്‌, ചാമ്പ്യൻസ്‌ലീഗ് യോഗ്യതയുറപ്പിക്കാൻ ക്രിസ്ത്യാനോയും സംഘവും

    Leave a Comment

    സീരി എയിൽ നിർണായകമായ യുവന്റസ്-ഇന്റർമിലാൻ പോരാട്ടം ഇന്ന്‌ രാത്രി ഇന്ത്യൻ സമയം 9.30ക്ക് നടക്കും. യുവന്റസിന്റെ ചാമ്പ്യൻസ്‌ലീഗ് മോഹങ്ങൾക്ക് ഊർജമേകാൻ ഇന്ന്‌ വിജയം അനിവാര്യമാണ്. നിലവിൽ നാപോളിക്ക് പിറകിൽ അഞ്ചാം സ്ഥാനത്തു തുടരുന്ന യുവന്റസ് പോയിന്റ് പട്ടികയിൽ 3 പോയിന്റ് പിറകിലാണുള്ളത്.

    റോമയെ തകർത്ത ആത്മവിശ്വാസത്തോടെയാണ് ഇന്റർമിലാൻ ടുറിനിൽ യുവന്റസിനെ നേരിടാനൊരുങ്ങുന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റോമയെ സ്വന്തം തട്ടകത്തിൽ ഇന്റർ തകർത്തു വിട്ടത്. അന്റോണിയോ കൊണ്ടേയുടെ കീഴിൽ തകർപ്പൻ പ്രകടനമാണ് ഇന്റർ കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്.

    എന്നാൽ സീരി എയിൽ ഈ സീസണിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന സസൂളോയെ തകർത്ത ആത്മവിശ്വാസത്തോടെയാണ് യുവന്റസ് സ്വന്തം തട്ടകത്തിൽ ഇന്നിറങ്ങുന്നത്. എസി മിലാനുമായുള്ള തോൽവിക്കു ശേഷം ഗോളടിയിലേക്ക് തിരിച്ചു വന്ന ക്രിസ്ത്യാനോ യുവന്റസിനായി തന്റെ നൂറാം ഗോൾ സ്വന്തമാക്കിയിരുന്നു. ഇന്ററിനു പിന്നാലെ എല്ലാ മത്സരങ്ങളും വിജയിച്ച് ചാമ്പ്യൻസ്‌ലീഗ് യോഗ്യത ഉറപ്പിക്കാനാവുമെന്ന് തന്നെയാണ് യുവന്റസ് പ്രതീക്ഷിക്കുന്നത്.

    സാധ്യതാ ലൈനപ്പ്

    യുവന്റസ്:- ഷെസ്നി, അലക്സ്‌ സാൻഡ്രോ,കിയെല്ലിനി, ഡിലിറ്റ്,ഡാനിലോ,കിയേസ, റാബിയോട്ട്,ആർതർ, ക്വാഡ്രാഡോ,ക്രിസ്ത്യാനോ ഡിബാല.
    ഇന്റർ:-ഹാൻഡനോവിച്ച്,സ്‌ക്രിനിയർ, ഡി വ്രിജ്,ബാസ്തോണി,ഹക്കിമി, ബാരെല്ല, ബ്രോസോവിച്ച്,എറിക്സൻ, പെരിസിച്ച്,ലൗറ്റാരോ, ലുക്കാക്കു

  7. സസൂളൊക്കെതിരെ മിന്നും ജയം, യുവന്റസിൽ ഗോൾവേട്ടയിൽ ചരിത്രനേട്ടം കുറിച്ച് ക്രിസ്ത്യാനോ

    Leave a Comment

    സീരി എയിൽ സസൂളോക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് യുവന്റസ്‌. യുവന്റസിനായി ഗോൾ നേടാനായതോടെ ക്രിസ്ത്യാനോ റൊണാൾഡോ ഗോൾവേട്ടയിൽ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

    യുവന്റസിനായി ഏറ്റവും വേഗത്തിൽ നൂറു ഗോളുകൾ നേടിയ താരമെന്ന ചരിത്ര നേട്ടത്തിനാണ് ക്രിസ്ത്യാനോ ഉടമയായിരിക്കുന്നത്. വെറും മൂന്നു സീസണുകൾക്കുള്ളിലാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയമായ കാര്യമാണ്. മുൻ യുവന്റസ് താരങ്ങളായ ഒമർ ഇ. സിവോരിയുടെയും റോബർട്ടോ ബാജിയോയുടെയും റെക്കോർഡാണ് ക്രിസ്ത്യാനോ തകർത്തത്.

    ഇരുവർക്കും 100 ഗോളുകൾ തികയ്ക്കാൻ 4 സീസണിലധികം വേണ്ടി വന്നുവെന്നതാണ് വസ്തുത. യുവന്റസിനായി വെറും 131 മത്സരങ്ങളിൽ നിന്നാണ് 100 ഗോൾ നേടിയതെന്നത് താരത്തിന്റെ ഗോളടി മികവിനെ തുറന്നു കാട്ടുന്ന ഒന്നാണ്. വ്യത്യസ്ത ലീഗിൽ മൂന്നു ക്ലബ്ബുകൾക്കായും രാജ്യത്തിനായും 100 ഗോളുകൾ നേടുന്ന താരമാവാൻ ക്രിസ്ത്യാനോക്ക് സാധിച്ചിരിക്കുകയാണ്. ഇതേ മത്സരത്തിൽ തന്നെ പൗലോ ഡിബാലയും യുവന്റസിനായി 100 ഗോളെന്ന നേട്ടത്തിനുടമയായി.

    യുവന്റസിനായി 100 ഗോളെന്ന ചരിത്ര നേട്ടത്തിനുടമയാകുന്ന യൂറോപ്യൻ അല്ലാത്ത ആദ്യ താരമാണ് പൗലോ ഡിബാല. മത്സരത്തിൽ വിജയിക്കനായതോടെ ചാമ്പ്യൻസ്‌ലീഗ് യോഗ്യതക്ക് വേണ്ടി ഇനിയുള്ള മൂന്നു മത്സരങ്ങൾ കൂടി യുവന്റസിനു വിജയിക്കേണ്ടതുണ്ട്. ഒപ്പം നാലാം സ്ഥാനത്തുള്ള നാപോളിയുടെ പോയിന്റ് നഷ്ടപ്പെടുകയും വേണം.

  8. യുവന്റസിനെ മൂന്നിൽ മുക്കി മിലാൻ, യൂറോപ്പ കളിക്കേണ്ടി വരുമോ?

    Leave a Comment

    സ്വന്തം തട്ടകമായ ടുറിനിൽ വെച്ചു നടന്ന സീരീ എ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് എസി മിലാനോട് യുവന്റസിനു തോൽവിയേറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ ഗോൾ നേടാനാവാതെ നിറം മങ്ങിയപ്പോൾ തോൽവിയോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് യുവന്റസ്.

    ആദ്യപകുതിയുടെ അവസാനത്തിൽ തന്നെ ബ്രാഹിം ഡയസിലൂടെ മിലാൻ മുന്നിലെത്തിയതാണ് മത്സരത്തിൽ വഴിത്തിരിവായത്‌. രണ്ടാം പകുതിയിൽ മികച്ച ആക്രമണം തുടർന്ന മിലാനു യുവന്റസ് താരം കിയെല്ലിനിയുടെ ഹാൻഡ്‌ബോളിന് ലഭിച്ച പെനാൽറ്റി മധ്യനിരതാരം കെസ്സി പാഴാക്കിയത് തിരിച്ചടിയായി മാറി.

    എന്നാൽ അധികം വൈകാതെ തന്നെ മിലാൻ മുന്നേറ്റതാരം ആന്ദ്രേ റെബിച്ചിന്റെ തകർപ്പൻ ലോങ്ങ്‌ റേഞ്ചർ ശ്രമം വലയിലെത്തിയതോടെ മിലാൻ കളിയിൽ ആധിപത്യം നേടുകയായിരുന്നു. കളിയിലേക്ക് തിരിച്ചെത്താനുള്ള യുവന്റസിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയേകി ടോമോരിയിലൂടെ മിലാൻ ലീഡ് ഉയർത്തിയതോടെ യുവന്റസിനു തോൽവി സമ്മതിക്കേണ്ടി വരികയായിരുന്നു.

    അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ഇനി ബാക്കിയുള്ള നാലു മത്സരങ്ങളും യുവന്റസിനു നിർണായകമായിരിക്കുകയാണ്. ഒപ്പം നാലാം സ്ഥാനത്തുള്ള നാപോളി പോയിന്റ് നഷ്ടപ്പെടുത്തുകയും വേണം. ചാമ്പ്യൻസ്‌ലീഗ് യോഗ്യത നേടാൻ എല്ലാ മത്സരങ്ങളും ജയിക്കേണ്ട അവസ്ഥയിലാണ് യുവന്റസ്.

  9. ഫ്രീകിക്ക് മതിലിൽ പ്രതിരോധം മറന്നു ക്രിസ്ത്യാനോ, പാർമക്കെതിരായ വിജയത്തിലും വൻ വിമർശനം

    Leave a Comment

    പാർമക്കെതിരായി നടന്ന സീരി എ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിൻ്റെ മികച്ച വിജയം നേടാൻ യുവൻറസിനു സാധിച്ചിരുന്നു. മത്സരത്തിൽ നടന്ന മറ്റൊരു സംഭവമാണ് നിലവിൽ സമൂഹ മാധ്യമങ്ങൾ വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്. മത്സരത്തിൽ പാർമക്ക് കിട്ടിയ ഫ്രീ കിക്കാണ് സംഭവത്തിനാധാരം.

    25-ാം മിനുട്ടിൽ ലഭിച്ച ഫ്രീ കിക്ക് യുവന്റസ് കീപ്പരായ ബുഫണെ നിഷ്പ്രഭമാക്കി പാർമ താരം ഗാസ്റ്റൺ ബ്രഗ്മാൻ വലയിലെത്തിക്കുകയായിരുന്നു. എന്നാൽ ഗോൾവലക്കു മുന്നിൽ യുവന്റസ് തീർത്ത മതിലിൽ ക്രിസ്ത്യാനോ റൊണാൾഡോ മറ്റുള്ളവർക്കൊപ്പം ഉയർന്നു ചാടാതിരുന്നതാണ് വിമർശനത്തിനിടയാക്കിയിരിക്കുന്നത്. ക്രിസ്ത്യാനോ ചാടാതിരുന്നതു കൊണ്ട് മതിലിന്റെ ആ ഭാഗത്തു കൂടെ തന്നെ കൃത്യമായി ബ്രഗ്മാന്റെ ഷോട്ട് വലയിലേക്ക് പോവുകയായിരുന്നു.

    ചാമ്പ്യൻസ്‌ലീഗിൽ പോർട്ടോക്കെതിരെയും ഇത്തരത്തിൽ ഫ്രീകിക്ക് ഗോൾ വഴങ്ങിയതിനു ക്രിസ്ത്യാനോ വലിയ വിമർശനങ്ങൾക്ക് ഇരയായിരുന്നു. മത്സരത്തിൽ യുവന്റസിനു അധികാരികവിജയം നേടിയെങ്കിലും മതിലിൽ ഫ്രീകിക്ക് ഷോട്ട് പേടിച്ചു മുഖം താഴ്ത്തിയ ക്രിസ്ത്യനോക്കെതിരെയാണ് ചോദ്യ ചിഹ്നമുയിരുന്നത്.

    മത്സരത്തിൽ ഗോൾ നേടാനാവാത്ത നിരാശയും ക്രിസ്ത്യാനോ കളിക്കളത്തിൽ കാണിക്കുകയുണ്ടായി. മത്സരാവസാനം റഫറി വിസിൽ മുഴക്കിയപ്പോൾ നിരാശയടക്കാനാവാതെ ക്രിസ്ത്യാനോ പന്ത് ഉയർത്തിയടിക്കുകയുണ്ടായി. അതിന് മഞ്ഞക്കാർഡും കണ്ടാണ് ക്രിസ്ത്യാനോ കളം വിട്ടത്.

  10. ജെനോവക്കെതിരെ ഗോൾ നേടാനായില്ല, നിരാശയിൽ ജേഴ്‌സി വലിച്ചെറിഞ്ഞു ക്രിസ്ത്യാനോ

    Leave a Comment

    ജെനോവക്കെതിരായ സീരി എ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിന്റെ മികച്ച വിജയം നേടാൻ യുവന്റസിനു സാധിച്ചിരുന്നു. ഇതോടെ 63 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തു തന്നെ തുടരുകയാണ് യുവന്റസ്. യുവന്റസിനായി ഡേജൻ കുലുസേവ്സ്കി, അൽവാരോ മൊറാട്ട, വെസ്റ്റൺ മക്കെന്നി എന്നിവരാണ് ജെനോവയുടെ ഗോൾവല കുലുക്കിയത്.

    എന്നാൽ നിരാശജനകമായ പ്രകടനമായിരുന്നു സൂപ്പർതാരം ക്രിസ്ത്യനോയെ സംബന്ധിച്ചു ഈ മത്സരം. കിട്ടിയ അവസരങ്ങൾ ഗോളാക്കാൻ സാധിക്കാതിരുന്നതും കൂടുതൽ പിന്തുണ സഹതാരങ്ങളിൽ നിന്നും ലഭിക്കാഞ്ഞതും താരത്തെ വലിയ രീതിയിൽ നിരാശനാക്കി എന്നാണ് റിപ്പോർട്ടുകൾ. ഗോൾ അടിക്കാനാവാത്ത നിരാശയും ദേഷ്യവും അടക്കാനാവാതെ മത്സരത്തിന്റെ അവസാനത്തിൽ തന്റെ ജേഴ്സി ഊരി ക്രിസ്ത്യാനോ നിലത്തേക്ക് വലിച്ചെറിഞ്ഞുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

    പോർച്ചുഗലിനൊപ്പവും ഗോൾ നേടാനാവാത്തതിന്റെ നിരാശ ക്രിസ്ത്യാനോ ഇത്തരത്തിൽ ക്യാപ്റ്റൻ ആംബാൻഡ് വലിച്ചെറിഞ്ഞു തീർത്തിരുന്നു. ഇത്തവണ അത് ജനോവക്കെതിരെ ജേഴ്സി ആയെന്നു മാത്രം. ഈ സീസണിൽ 27 മത്സരങ്ങളിൽ നിന്നായി 25 ഗോളുകൾ നേടാൻ ക്രിസ്ത്യാനോക്കു സാധിച്ചിട്ടുണ്ട്. ഇത്തവണ ജെനോവക്കെതിരെ നേടാനായില്ലെന്നു മാത്രം.

    വിവാദമായ ഈ ജേഴ്സി വലിച്ചെറിഞ്ഞ സംഭവത്തിൽ പിർലോക്ക് പറയാനുള്ളത് മറ്റൊന്നാണ്.
    “അവനു ഗോൾ നേടാൻ ആഗ്രഹമുണ്ടായിരുന്നെന്നത് സ്വഭാവികമാണ്. പ്രത്യേകിച്ചും മത്സരം ഒരു സങ്കീർണമായ ദിശയിലേക്ക് മാറിയതുകൊണ്ട് തന്നെ. ഇത് ഒരു ജേതാവ് എപ്പോഴും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്നത് പോലെയേ തോന്നിയിട്ടുള്ളു.” പിർലോ പറഞ്ഞു.