വീട്ടിലിരി മക്കളേ, ശ്രേയസിനേയും ഇഷാനെയും പുറത്താക്കി ബിസിസിഐ

ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ക്കുമെതിരെ കടുത്്ത നടപടി സ്വീകരിച്ച് ബിസിസിഐ. ഇരുവരേയും ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നാണ് ഒഴിവാക്കി. ഗ്രേഡ് ബിയിലായിരുന്നു ശ്രേയസ്. കിഷന്‍ സി ഗ്രേഡിലും. ഇരുവരേയും കോണ്‍ട്രാക്റ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അത് അച്ചട്ടായി മാറിയിരിക്കുകയാണ്.

ഇരുവരും ബിസിസിഐ നിര്‍ദേശിച്ച പ്രകാരം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്നില്ല. ഇരുവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇരുവരും രഞ്ജി ട്രോഫി കളിച്ചിരുന്നില്ല.

അതേസമയം മലയാളി താരം സഞ്ജു സാംസണ്‍ സി ഗ്രേഡില്‍ തുടരും. യശസ്വി ജയ്സ്വാള്‍, രജത് പടിദാര്‍ തുടങ്ങിയവര്‍ക്ക് ആദ്യമായി കോണ്‍ട്രാക്റ്റ് ലഭിച്ചു. ഇരുവരും സിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

എന്നാല്‍ സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ എന്നിവരെ പരിഗണിച്ചില്ല. ധരംശാല ടെസ്റ്റിന് ശേഷം ഇരുവരേയും ഉള്‍പ്പെടുത്തിയേക്കും. എ+ ഗ്രേഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏഴ് കോടി രൂപ പ്രതിഫലം ലഭിക്കും. എയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോടിയും ബിയിലെ താരങ്ങള്‍ക്ക് മൂന്ന് കോടിയുമാണ് പ്രതിഫലം. സി ഗ്രേഡിലുള്ളവര്‍ക്ക് ഒരു കോടിയാണ് പ്രതിഫലം. കെ എല്‍ രാഹുല്‍, മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

നാല് ഗ്രേഡുകളിലായി തരംതിരിച്ച മുപ്പത് ഇന്ത്യന്‍ താരങ്ങളാണ് പട്ടികയിലുള്ളത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ കൂടാതെ വിരാട് കോഹ്ല, രവീന്ദ്ര ജഡേജ, ജസ്പ്രീത് ഭുംറ എന്നിവര്‍ മാത്രമാണ് എ+ ഗ്രേഡില്‍ ഉള്‍പ്പെട്ട മറ്റുതാരങ്ങള്‍. അതേസമയം, പരുക്കിനെത്തുടര്‍ന്ന് അടുത്തിടെ നിരവധി കളികള്‍ നഷ്ടമായ രാഹുല്‍, സിറാജ്, ഗില്‍ എന്നിവരെ കൂടാതെ മുഹമ്മദ് ഷമി, ആര്‍ അശ്വിന്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ എ ഗ്രേഡിലാണ്.

സൂര്യകുമാര്‍ യാദവ്, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ബി ഗ്രേഡിലാണ്. നേരത്തെ, എ ഗ്രേഡിലുണ്ടായിരുന്ന താരമാണ് അക്സര്‍. 15 താരങ്ങളാണ് സി ഗ്രേഡിലുള്ളത്. റിങ്കു സിംഗ്, തിലക് വര്‍മ, റുതുരാജ് ഗെയ്കവാദ്, ശാര്‍ദുല്‍ താക്കൂര്‍, ശിവം ദുബെ, രവി ബിഷ്‌ണോയ്, ജിതേഷ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, കെഎസ് ഭരത്, പ്രസിദ്ധ് കൃഷ്ണ, അവേഷ് ഖാന്‍, രജത് പടിദാര്‍ എന്നിവര്‍ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടും.

You Might Also Like