26 വര്‍ഷം മുമ്പ് 30 കോടിയുടെ കരാര്‍ ഒപ്പിട്ട താരമാണ് അവന്‍, ക്രിക്കറ്റ് ചരിത്രം രേഖപ്പെടുത്തുക അവന് മുമ്പും ശേഷവുമെന്നാകും

ധനേഷ് ദാമോദരന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷവും ഇന്ത്യന്‍ ക്രിക്കറ്റ് ഒരുപാട് ദൂരം സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു .അദ്ദേഹത്തിന്റെ സകല റെക്കോര്‍ഡുകളും തകര്‍ക്കപ്പെട്ടേക്കാം. എന്നാല്‍ ഗാന്ധിജിക്ക് ശേഷം ഇന്ത്യന്‍ ജനതയെ അത്രയേറെ സ്വാധീനിച്ച മനുഷ്യന്‍ പക്ഷേ അപ്പോഴും വ്യത്യസ്തനായി തന്നെ നിലനില്‍ക്കും.

ടെസ്റ്റ് ക്രിക്കറ്റിലെ സാങ്കേതിക തികവിന്റെ പര്യായമായ ഹെല്‍മറ്റ് പോലും ധരിക്കാതെ പേസ് പടക്കെതിരെ സുനില്‍ ഗവാസ്‌കര്‍ നിലകൊണ്ടപ്പോള്‍ അത്രയും മികച്ച ഒരു ബാറ്റ്‌സ്മാനെ ഇനി കിട്ടാനില്ല എന്ന് കരുതിയപ്പോള്‍ അദ്ദേഹത്തിന്റെ നാട്ടില്‍ നിന്നും തന്നെ ഉദിച്ചുയര്‍ന്ന സച്ചിന്‍ തൊണ്ണൂറുകളില്‍ ടെസ്റ്റ് ക്രിക്കറ്റിനൊപ്പം ഏകദിന ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു .

1989 ല്‍ അരങ്ങേറ്റ പരമ്പരയിലെ 4 ടെസ്റ്റുകള്‍ക്കും നാലു ഏകദിനങ്ങള്‍ക്കും കൂടി സച്ചിന് ലഭിച്ച പ്രതിഫലം 50000 രൂപ മാത്രമായിരുന്നു. എന്നാല്‍ 24 വര്‍ഷം കഴിഞ്ഞു കളിനിര്‍ത്തുമ്പോള്‍ ക്രിക്കറ്റിന്റെ വാണിജ്യ സാധ്യതയെ വളര്‍ത്തിയ സച്ചിന്റെ പ്രതിഫലം മാത്രമായിരുന്നില്ല ഭീമമായി വളര്‍ന്നത്. ഓരോ ക്രിക്കറ്ററുടെയും കൂടിയായിരുന്നു. മുംബൈയിലെ ചേരികളില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ സാമ്പത്തിക സഹായം ചെയ്യുന്ന സച്ചിന്‍ പക്ഷെ അതൊന്നും മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ പോലും ഇഷ്ടപ്പെടാറില്ലാത്ത വ്യത്യസ്തനാണ് .

ക്രിക്കറ്റ് ഒരു പകര്‍ച്ചപ്പനി ആയി വളര്‍ന്ന ഇന്ത്യയില്‍ അതിന്റെ വേഗത്തിന് ആക്കം കൂടിയ പ്രതിഭാസമായിരുന്നു. സച്ചിന്‍ കളി തുടങ്ങുമ്പോള്‍ ഇന്ത്യ ഒരു പിന്നോക്ക രാജ്യമായിരുന്നു .ഉദാരവല്ക്കരണം ഇന്ത്യയെ ലോക ശക്തിയാക്കി വളര്‍ത്തിയപ്പോള്‍ സച്ചിന്‍ ക്രിക്കറ്റ് നേക്കാളും വേഗത്തില്‍ വളര്‍ന്ന കളിക്കാരനായി. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ അപാര ടൈമിംഗ് കാഴ്ചവെച്ച സച്ചിന്‍ വോണും മുരളിയും അടക്കമുള്ള സ്പിന്നര്‍മാര്‍ ക്കെതിരെ കാഴ്ചവച്ച ബാറ്റിംഗ് വിരുന്ന് എങ്ങനെ മറക്കും ???

വിദേശമണ്ണില്‍ 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ പോന്ന ബൗളിന് കൂടി ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ സച്ചിന്‍ എന്ന പ്രതിഭ എത്രയോ ഉയരത്തില്‍ നിന്നേനെ. തന്റെ കരിയറിലെ മുഴുവന്‍ സമയവും ഒരു ജനതയുടെ എല്ലാ സമ്മര്‍ദ്ദവും തലയിലേറ്റിയ മറ്റൊരു കായിക താരം ലോകത്തുണ്ടാകില്ല .

ഇന്ത്യയില്‍ ഏതു മേഖലയിലായാലും എല്ലാവരും ഒരുപോലെ ആരാധിക്കുന്ന വിഗ്രഹമാകുക എന്നതിനേക്കാളും വലിയ ഒരു കാര്യമില്ല . അത് സാധിച്ചു എന്നത് തന്നെയാണ് സച്ചിനെന്ന ഇതിഹാസത്തെ വ്യത്യസ്തനാക്കുന്നത്. എഴുപതുകളിലും എണ്‍പതുകളിലും ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം നേടിയ കളിക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത കണക്കുകളെ എത്തിപ്പിടിക്കാം എന്ന് മറ്റുള്ളവരെ കൂടി വിശ്വസിപ്പിക്കുവാന്‍ സാധിച്ച അപാര പ്രതിഭ .

കളി കമ്പക്കാര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും വൃദ്ധന്മാര്‍ക്കും എന്തിനധികം ക്രിക്കറ്റ് സ്റ്റാറ്റിറ്റിക്‌സോ കളിയെപറ്റിയോ ഒരു ധാരണയും ഇല്ലാത്ത വീട്ടമ്മമാര്‍ക്ക് പോലും ചിരപരിചിതനായ ഒരേയൊരു താരമായിരുന്നു സച്ചിന്‍ . സച്ചിന്‍ ദേവ് ബര്‍മന്റെ പാട്ടുകളോടുള്ള ആരാധന കാരണം മകന് സച്ചിന്‍ എന്ന പേരിട്ടപ്പോള്‍ ബാറ്റ് കൊണ്ട് സംഗീതം തീര്‍ത്താണ് സച്ചിന്‍ അച്ഛന് പ്രതിഫലം നല്‍കിയത്.

‘ Keep the wickets ,Runs will come ‘ എന്ന ആപ്ത വാക്യത്തെ മുറുകെപ്പിടിച്ച് സഞ്ചരിച്ചിരുന്ന ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിംഗ് രീതി മാറ്റിമറിച്ച സച്ചിനൊപ്പം സേവാഗ് കൂടി വന്നതോടെ ഇന്ത്യന്‍ ബാറ്റിംഗ് അടുത്ത തലത്തിലേക്ക് ഉയരുകയായിരുന്നു .

ഏകദിന ക്രിക്കറ്റിലെ മഹാരഥനോട് ചരിത്രം പോലും നീതി കാണിച്ചത് കാണാം ഏകദിനത്തില്‍ ഒരു ഇരട്ട സെഞ്ച്വറി നേട്ടം സച്ചിനുവേണ്ടി ചരിത്രം മാറ്റിവെച്ചപ്പോള്‍ തന്റെ അവസാന ലോകകപ്പ് നല്‍കിയിട്ടാണ് ചരിത്രം അദ്ദേഹത്തോട് നീതി കാണിച്ചത്.

സച്ചിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ അല്ലേ അല്ല. അത് കളിയോടുള്ള ആത്മസമര്‍പ്പണമാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് റോഡ് സേഫ്റ്റി ടൂര്‍ണമെന്റില്‍ സച്ചിന്റെ മുഖഭാവങ്ങള്‍ ഇന്നും അയാള്‍ ക്രിക്കറ്റിന് എത്രമാത്രം നെഞ്ചിലേറ്റുന്ന നടക്കുന്നതിന്റെ വികാരമാണ് കണ്ടത്.

പലരും പറയും ഇരുന്നൂറ് ടെസ്റ്റുകളും നാനൂറിലധികം ഏകദിനങ്ങളും കളിച്ചത് കൊണ്ടും 24 വര്‍ഷത്തെ കരിയര്‍ ഉള്ളത് കൊണ്ടുമാണ സച്ചിന് ന് ഇത്രയും വലിയ നേട്ടമുണ്ടാക്കാന്‍ പറ്റിയതെന്ന് .എന്നാല്‍ തീരെ കായികാധ്വാനം വേണ്ടാത്ത ചെസ്സ് പോലുള്ള കളിയില്‍ പോലും 20 വര്‍ഷം പോലും പിടിച്ചുനില്‍ക്കാന്‍ കളിക്കാര്‍ പാടുപെടുമ്പോള്‍ ഏതാണ്ട് 24 വര്‍ഷവും പൊരിവെയിലത്ത് ഗ്രൗണ്ടില്‍ തന്റെ 100% ആത്മാര്‍ത്ഥത കാണിച്ച സച്ചിനെപ്പോലൊരാള്‍ ഇനി വരാനില്ല .

തന്റെ കാലഘട്ടത്തിനനുസരിച്ച് കളിയെ സ്വയം പരിഷ്‌കരിച്ച ഹൃദയങ്ങള്‍ കീഴടക്കിയ മനുഷ്യന്റെ ട്രേഡ് മാര്‍ക്ക് ആയ സ്‌ട്രൈറ്റ് ഡ്രൈവ് പോലെ സട്രെയിറ്റ് ആയിരുന്നു സച്ചിന്റെ ഗ്രൗണ്ടിന് പുറത്തുള്ള ജീവിതവും . വേറൊന്നുമില്ല ഷോട്ടുകളില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തി പരമ്പരാഗത ശൈലിയും പുതുതലമുറ ഷോട്ടുകളെയും ഒരുപോലെ സന്നിവേശിപ്പിച്ച് സച്ചിന്‍ കളിക്കളത്തില്‍ അതിജീവിച്ചത് തന്റെ ക്രിക്കറ്റ് ബുദ്ധി കൊണ്ടു കൂടിയാണ്. ഫിറ്റ്‌നസിലും ടെക്‌നിക്കിലും നിരന്തരമായ മാറ്റം വരുത്തി പ്രതിരോധത്തിനൊപ്പം ആക്രമണ ബാറ്റിംഗ് ചാലിച്ച് ലോകം കീഴടക്കുകയായിരുന്നു .

ക്രിക്കറ്റ് അതിന് വിപണി സാധ്യതകള്‍ ഉപയോഗിച്ചത് സച്ചിനെ ഉപയോഗപ്പെടുത്തിയായിരുന്നു. 1995 ല്‍ വേള്‍ഡ് ടെല്ലുമായി 30 കോടിയുടെ കരാര്‍ സച്ചിന്‍ ഒപ്പിടുമ്പോള്‍ ഏകദിനത്തില്‍ ഒരു സെഞ്ചുറി മാത്രമാണുണ്ടായിരുന്നത് .എന്നാല്‍ സച്ചിന്റെ മൂല്യം ആഗോള വിപണി അന്നു തന്നെ തിരിച്ചറിഞ്ഞു . ഇന്നുകാണുന്ന ഐപിഎല്‍ അടക്കം ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ യഥാര്‍ത്ഥ പശ്ചാത്തലം സച്ചിന്‍ തന്നെയാണ്. സച്ചിന് മുമ്പും സച്ചിന് ശേഷവും എന്ന രീതിയില്‍ ക്രിക്കറ്റ് നാളെ അടയാളപ്പെടുത്തപ്പെട്ടാലും അതിശയിക്കാനില്ല.

എല്ലാവരും അനുകരിക്കാന്‍ ഇഷ്ടപ്പെടുന്ന രാഹുല്‍ ദ്രാവിഡ് പറഞ്ഞതാണ് ശരി. ‘ മറ്റാരെയും നമുക്ക് അനുകരിക്കേണ്ട കാര്യമില്ല .എന്നാല്‍ സച്ചിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍ കാര്യം വ്യത്യസ്തമാകും. അദ്ദേഹത്തിന്റെ എളിമ ,സമീപനം എന്നിവ അത് ക്രിക്കറ്റിലായാലും വ്യക്തിജീവിതത്തിലായാലും അനുകരിക്കേണ്ടത് തന്നെ ‘

അദ്ദേഹം ക്രിക്കറ്റ് കളിച്ച കാലത്ത് നിങ്ങള്‍ ക്രിക്കറ്റ് കണ്ടുവെങ്കില്‍, ആ ഗെയിമിനെ സ്‌നേഹിച്ചുവെങ്കില്‍ നിങ്ങളോളം ഭാഗ്യവാന്‍ മറ്റൊരാളില്ല .

എത്രയെത്ര ഇന്നിങ്ങ്‌സുകള്‍ ,എത്രയെത്ര മനോഹര നിമിഷങ്ങള്‍.. നന്ദി … സച്ചിന്‍ പാജി ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like