നിര്‍ബന്ധിച്ച് ഡിആര്‍എസ് എടുപ്പിച്ചു, കുല്‍ദീപിനോട് പരസ്യമായി ഏറ്റുമുട്ടി രോഹിത്ത്

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ ഡിആര്‍എസിനെ ചൊല്ലി പരസ്യമായി കലഹിച്ച് സ്പിന്നര്‍ കുല്‍ദീപ് യാദവും നായകന്‍ രോഹിത് ശര്‍മ്മയും. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്സിലെ 39-ാം ഓവറിലെ അവസാന പന്തില്‍ കുല്‍ദീപിന്റെ ഗൂഗ്ലി ആഷ്ടണ്‍ അഗറിന്റെ പാഡില്‍ പതിക്കുകയായിരുന്നു.

ഡിആര്‍എസ് എടുക്കാന്‍ നായകന്‍ രോഹിത് ശര്‍മ്മ താല്‍പര്യം ആദ്യം കാണിച്ചില്ലെങ്കിലും കുല്‍ദീപിന്റെ സമ്മര്‍ദത്തിന് വഴങ്ങി റിവ്യൂ നല്‍കുകയായിരുന്നു. എന്നാല്‍ റിവ്യൂ പാഴായി. ഇതോടെ നിയന്ത്രണം വിട്ട രോഹിത്ത് കുല്‍ദീപിനോട് ചൂടാവുകയായിരുന്നു. രോഹിത് എന്താണ് പറഞ്ഞത് എന്ന് വ്യക്തമല്ല.

ഇതേ ഓവറിലെ ആദ്യ പന്തില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്സ് ക്യാരിയെ കുല്‍ദീപ് സുന്ദരമായ പന്തില്‍ ബൗള്‍ഡാക്കിയിരുന്നു. ക്യാരിക്ക് 46 പന്തില്‍ 38 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. ക്യാരിയുടേത് അടക്കം മൂന്ന് വിക്കറ്റുകള്‍ മത്സരത്തില്‍ കുല്‍ദീപ് സ്വന്തമാക്കി.

ഈ ആത്മവിശ്വാസത്തില്‍ കൂടിയായിരുന്നു അഗറിനെതിരെ ഡിആര്‍എസ് എടുക്കാന്‍ രോഹിത്തിനെ കുല്‍ദീപ് നിര്‍ബന്ധിപ്പിച്ചത്. എന്നാല്‍ അത് പാളുകയും രോഹിത്തില്‍ നിന്ന് പരസ്യ ശകാരം കേള്‍ക്കേണ്ടി വരുകയും ചെയ്തു.

അതെസമയം മത്സരത്തില്‍ ഇന്ത്യ തോറ്റമ്പി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 270 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ 248 റണ്‍സിന് കീഴടങ്ങി. ഇതോടെ പരമ്പര 2-1ന് ഇന്ത്യ തോല്‍ക്കുകയും ചെയ്തു.

You Might Also Like