പാടിപ്പുകഴ്ത്താന്‍ പാണന്മാരില്ലെങ്കിലും അയാള്‍ പങ്കുവെക്കുന്നത് പ്രതീക്ഷയാണ്, കൂടെ ക്ലാസിക്കല്‍ ബാറ്റിംഗിന്റെ സൗന്ദര്യവും

പ്രണവ് തെക്കേടത്ത്

എത്ര പെട്ടെന്നാണയാള്‍ ചെന്നൈ പോലൊരു ഫ്രാഞ്ചൈസിയുടെ പ്രധാന ബാറ്റ്സ്മാനായി മാറുന്നത്, എത്രമാത്രം ഉത്തരവാദിത്തത്തോടെയാണയാള്‍ ഓരോ മത്സരത്തെയും സമീപിക്കുന്നത്.

ഇന്നലെകളിലെ ഫോമില്‍ മതിമറക്കാതെ കളിക്കളത്തിലേക്കിറങ്ങുന്ന ഓരോ ദിനവും സമ്മാനിക്കുക പുത്തന്‍ അനുഭവങ്ങള്‍ ആണെന്ന പക്വമായ ചിന്തയാണയാളെ വ്യത്യസ്തനാക്കുന്നത്. അവിടെ തന്റെ ആ ഫോം ടൂര്ണമെന്റിലുടനീളം നിലനിര്‍ത്തണമെന്ന ഉറച്ച തീരുമാനത്തോടെ ആ 24 കാരന്‍ ഇറങ്ങുമ്പോള്‍ ചെന്നൈയും ഫൈനലിലേക്ക് എത്തിപ്പെടുകയാണ്.

ആ ബാറ്റുകള്‍ ശബ്ദിക്കുമ്പോള്‍ ഏതൊരു ടാര്‍ഗെറ്റിലേക്ക് എത്തിപ്പെടാനും ഏതൊരു ലക്ഷ്യത്തെയും കീഴടക്കാനും സാധിക്കുമെന്ന ചിന്തകള്‍ ക്രിക്കറ്റ് ലോകത്ത് രൂപം കൊള്ളുകയാണ്. വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് എക്‌സ്‌പെര്‍ട്ട്‌സ് ഒരു കമ്പ്‌ലീറ്റ് ബാറ്റ്‌സ്മാന്‍ എന്ന രീതിയില്‍ തന്നെയാണ് അയാളെ നോക്കിക്കാണുന്നത്,

നോര്‍ജെയുടെയും അക്ഷദീപിന്റെയും ഷോര്‍ട് ബോളുകളില്‍ അയാള്‍ പവലിയനിലേക്ക് നടന്നുനീങ്ങുമ്പോള്‍ അതാ കളിക്കാരന്റെ ബലഹീനതയാണെന്ന അഭിപ്രായങ്ങള്‍ രൂപം കൊള്ളുന്ന സാഹചര്യത്തിലാണ് താന്‍ ആദ്യമായി ഇറങ്ങുന്ന ഒരു ബിഗ് സ്റ്റേജില്‍ അയാളുടെ ബാറ്റുകള്‍ ശബ്ദിക്കുന്നത്.

ഉത്തപ്പയ്ക്ക് സെക്കന്റ് ഫിഡിലായി കളിക്കുന്ന ഒരു ക്ലാസിക്കല്‍ നോക്ക് ,റബാഡയെ ക്രീസ് വിട്ടിറങ്ങി തലയ്ക്ക് മുകളിലൂടെ സൈറ്റ് സ്‌ക്രീനിലേക്ക് എത്തിച്ചു തുടങ്ങുന്നൊരു ഇന്നിംഗ്‌സ്.

അക്സറിനെ ഓവര്‍ ഹിറ്റ് ചെയ്യാതെ മനോഹരമായി ലോഫ്‌റ് ചെയ്തുകൊണ്ട് സ്വന്തമാക്കുന്ന ബൗണ്ടറികള്‍ ,ബോളുകളും നേടേണ്ട റണ്‍സും തമ്മിലുള്ള അന്തരം കൂടുമ്പോഴും പ്രോപ്പര്‍ ക്രിക്കറ്റ് ഷോട്ടുകളിലൂടെ റണ്‍സ് ഉയര്‍ത്തുന്ന ബാറ്റ്സ്മാന്‍ഷിപ്പ് ,മത്സരം ഒരു ടൈറ്റ് ഫിനിഷിലേക്ക് കടക്കുമെന്ന സാഹചര്യത്തിലും രീം കോര്‍ണറിലേക്ക് ആഞ്ഞുവീശാതെ ഫീല്‍ഡിലെ ഗ്യാപ്പുകള്‍ കണ്ടെത്തുന്ന നൈസര്‍ഗിക പ്രതിഭ .

20 ഓവറും ബാറ്റ് ചെയ്യണമെന്ന ചിന്തകളുമായി കടന്നു വരുന്ന ഈ 24 കാരന്‍ വല്ലാതെ ഹൃദയത്തെ സ്പര്ശിക്കുന്നുണ്ട് ,എന്നും ക്ലാസ്സിക്കല്‍ ബാറ്റിങ്ങിന്റെ സൗന്ദര്യത്തെയായിരുന്നു ഹൃദയത്തിലേറ്റിയിരുന്നത് അവിടെ സച്ചിനും ലാറയും എക്കാലത്തെയും പ്രിയ്യപ്പെട്ടവരായി നിറഞ്ഞു നില്‍ക്കുന്നുണ്ട് ,പോണ്ടിങ് ഓസ്ട്രേലിയയുടെ മികച്ച ബാറ്റ്‌സ്മാന്‍ ആവുമ്പോഴും ഹൃദയം കവര്‍ന്നിരുന്നത് ഡാമിയന്‍ മാര്‍ട്ടിന്റെ കവര്‍ ഡ്രൈവുകളായിരുന്നു,

രോഹിതിനെ നെഞ്ചോട് ചേര്‍ക്കുന്നതും ഈ തലമുറയില്‍ ഗില്‍ പ്രിയ്യപ്പെട്ടവനാവുന്നതുമൊക്കെ ആ കാരണങ്ങള്‍ കൊണ്ട് തന്നെ …
ഗെയ്ക്ക്വാദ് എല്ലാ അര്‍ത്ഥത്തിലും സമ്മാനിക്കുന്നത് പ്രതീക്ഷകളാണ് അയാള്‍ ഉറപ്പു തരുന്നത് വരും കാലഘട്ടത്തിലും കണ്ണുകളെ കുളിരണിയിക്കുന്ന ക്ലാസിക്കല്‍ ബാറ്റിങ്ങിന്റെ സൗന്ദര്യമാണ്

In good old csk ruthuraj gaikwad comes of age

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24*7

 

You Might Also Like