ആരെ പുറത്താക്കിയായാലും അവനെ ടീമിലെടുക്കണം, തുറന്നടിച്ച് രവി ശാസ്ത്രി

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിനെ ഉള്‍പ്പെടുത്തണമെന്ന് വാദിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഏഷ്യ കപ്പില്‍ മാത്രമാല്ല വരാനിരിക്കുന്ന ടി20 ലോകകപ്പിലും അര്‍ഷദീപിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്നും ശാസ്ത്രി പറയുന്നു.

‘ഞാനാണെങ്കില്‍ ആരാണ് പുറത്തിരിക്കുന്നത് എന്നുപോലും പരിഗണിക്കാതെ അര്‍ഷ്ദീപ് സിംഗിനെ ടീമിലുള്‍പ്പെടുത്തും. മൂന്ന് വലംകൈയന്‍ പേസര്‍മാര്‍ക്കൊപ്പം ഒരു ഇടംകൈയന്‍ പേസറെയാണ് ഞാന്‍ തെരഞ്ഞെടുക്കുക. ജസ്പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറും ഉറപ്പായുമുണ്ടാവും. ഒരുപക്ഷേ മുഹമ്മദ് ഷമിയും ലോകകപ്പ് സ്‌ക്വാഡിലെത്തും. ഓസ്ട്രേലിയയില്‍ സാധാരണയായി ഇടംകൈയന്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. ബൗണ്‍സും അര്‍ഷ്ദീപിന്റെ ആംഗിളും ഇന്ത്യന്‍ പേസാക്രമണത്തിന് പറ്റിയതാക്കുന്നു’ രവി ശാസ്ത്രി പറഞ്ഞു.

അതെസമയം ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിച്ചേക്കും. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാകും ഇത്. യോഗത്തില്‍ അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനായി നായകന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും പങ്കുചേരും.

ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായോ സ്പെഷ്യലിസ്റ്റ് ബാറ്ററായോ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ ഇടംപിടിക്കുമോ എന്നതും ആകാംക്ഷ സൃഷ്ടിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറെ നിര്‍ണായകമായ അഞ്ചാം ടി20യില്‍ സഞ്ജുവിന് തിളങ്ങാനാവാതെ പോയതാണ് വലിയൊരു ആശങ്ക. മത്സരത്തില്‍ 11 പന്തില്‍ 15 റണ്‍സേ സഞ്ജുവിന് കണ്ടെത്താനായുള്ളൂ.

You Might Also Like