ഗോളും അസിസ്റ്റും മാരക ഡ്രിബ്ലിങ്ങുമായി നെയ്‌മർ, ബ്രസീലിനു പ്രതീക്ഷ നൽകി സൂപ്പർതാരത്തിന്റെ പ്രകടനം

ബൊളീവിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ നെയ്‌മറുടെ അഴിഞ്ഞാട്ടമാണ് ആരാധകർ കണ്ടത്. പതിനേഴാം മിനുട്ടിൽ പെനാൽറ്റി നഷ്‌ടമാക്കിയെങ്കിലും അതിനു ശേഷം രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌ത താരമാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. പരിക്കിൽ നിന്നും മുക്തനായി എത്തിയതിനു ശേഷമുള്ള ആദ്യത്തെ മത്സരത്തിലാണ് നെയ്‌മർ ബ്രസീലിനായി ഗംഭീരപ്രകടനം നടത്തിയത്.

മത്സരത്തിന്റെ തുടക്കത്തിൽ നെയ്‌മർ എടുത്ത പെനാൽറ്റി ഗോൾകീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ റാഫിന്യ നേടിയ രണ്ടാമത്തെ ഗോളിന് വഴിയൊരുക്കിയ താരം അതിനു ശേഷം ടീമിന്റെ നാലാമത്തെയും അഞ്ചാമത്തേയും ഗോളുകൾ നേടുകയുണ്ടായി. അതിനു പുറമെ മത്സരത്തിൽ ആരാധകരെ വിസ്മയിപ്പിക്കുന്ന നിരവധി മുഹൂർത്തങ്ങൾ നെയ്‌മറുടെ ഭാഗത്തു നിന്നുമുണ്ടായി. അതിൽ ആദ്യപകുതിയിൽ താരം നടത്തിയ ഡ്രിബ്ലിങ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

മധ്യവരക്കടുത്തു നിന്നും പന്ത് ലഭിച്ച നെയ്‌മർ അതിനു ശേഷം തന്നെ തടുക്കാനെത്തിയ ഒരു ബൊളീവിയൻ താരത്തെ വെട്ടിയൊഴിഞ്ഞതിനു ശേഷം പെനാൽറ്റി ബോക്‌സിലേക്ക് മുന്നേറി. പെനാൽറ്റി ബോക്സിൽ വെച്ച് ഒരു നർത്തകനെ അനുസ്‌മരിപ്പിക്കുന്ന ചുവടുവെപ്പുകളോടെ നാലോളം ബൊളീവിയൻ താരങ്ങളെ നിഷ്പ്രഭമാക്കിയ നീക്കം നടത്തിയ ബ്രസീലിയൻ താരത്തിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഗോൾകീപ്പർ രക്ഷപ്പെടുത്തി.

അത് ഗോളായി മാറിയിരുന്നെങ്കിൽ പുഷ്‌കാസ് പുരസ്‌കാരത്തിന് താരം പരിഗണിക്കപ്പെടുമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനു പുറമെ താരത്തിന്റെ ഒരു ഷോട്ട് ക്രോസ്ബാറിലടിച്ച് പുറത്തു പോവുകയും ചെയ്‌തിരുന്നു. എന്തായാലും നെയ്‌മറുടെ തകർപ്പൻ പ്രകടനം ബ്രസീലിയൻ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. വരാനിരിക്കുന്ന കിരീടങ്ങൾ സ്വന്തമാക്കാൻ ടീമിന് കഴിയുമെന്ന ആത്മവിശ്വാസം ആരാധകർക്കുണ്ടായിട്ടുണ്ട്.

You Might Also Like