ഒരിക്കൽക്കൂടി ലയണൽ മെസി അർജന്റീന ടീമിനെ വിജയത്തിലേക്ക് നയിച്ച മത്സരമായിരുന്നു ഇന്ന് രാവിലെ ഇക്വഡോറിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരം. സമനിലയിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ച മത്സരത്തിൽ എഴുപത്തിയൊമ്പതാം മിനുട്ടിൽ മെസിയുടെ ഫ്രീകിക്ക് ഗോൾ അർജന്റീനയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു. മെസി കരിയറിൽ നേടുന്ന അറുപത്തിയഞ്ചാമത്തെ ഫ്രീകിക്ക് ഗോളായിരുന്നു ഇക്വഡോറിനെതിരെയുള്ളത്.
പ്രീമിയർ ലീഗിലെ ഏറ്റവും മൂല്യം കൂടിയ താരമായ മൊയ്‌സസ് കൈസഡോയും ലയണൽ മെസിയും തമ്മിലുള്ള പോരാട്ടം എന്ന നിലയിലും ഈ മത്സരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്രൈറ്റണിൽ നിന്നും 120 മില്യൺ പൗണ്ടോളം മുടക്കി ചെൽസി സ്വന്തമാക്കിയ ഇരുപത്തിയൊന്നുകാരനായ താരത്തിന് ആദ്യപകുതിയിൽ ലയണൽ മെസിയെ തടയാൻ കഴിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ കൈസഡോയെ അർജന്റീന താരം മുട്ടുകുത്തിച്ചതാണ് ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്.
🚨Messi VS premier league’s most expensive player Moises Caicedo!! Apparently according to some fan base he couldn’t do it in the premier league😭#Messi #Argentina pic.twitter.com/WFvupsosdJ
— Inter Miami FC Hub (@Intermiamifchub) September 8, 2023
മത്സരത്തിന്റെ രണ്ടാം പകുതിയിൽ വലതു വിങ്ങിലൂടെ ലയണൽ മെസി മുന്നേറാൻ ശ്രമിക്കുമ്പോൾ അതിനെ തടുക്കാൻ കൈസഡോ ശ്രമിച്ചിരുന്നു. എന്നാൽ ഇക്വഡോർ മധ്യനിര താരത്തെ വട്ടം കറക്കുന്ന നീക്കങ്ങളാണ് മെസി നടത്തിയത്. മെസിയുടെ നീക്കങ്ങൾ മനസിലാകാതെ കുഴഞ്ഞ് താരം നിലത്തു വീഴുകയും ചെയ്‌തു. മനോഹരമായൊരു നീക്കമാണ് അവിടെ നടന്നതെങ്കിലും അത് മുതലാക്കി ഗോൾ നേടാൻ അർജന്റീനക്ക് കഴിഞ്ഞില്ല. എന്നാൽ അതിന്റെ വീഡിയോ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
പ്രീമിയർ ലീഗിലെ വിലയേറിയ താരങ്ങൾ തകർത്തു വിടുന്നത് മെസിക്കൊരു ഹോബിയാണെന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. വമ്പൻ തുകക്ക് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ ക്രൊയേഷ്യൻ പ്രതിരോധതാരമായ ജോസ്കോ ഗ്വാർഡിയോളിനെ മെസി ലോകകപ്പിൽ വട്ടം കറക്കിയതിനു പുറമെയാണ് മറ്റൊരു താരം കൂടി മെസിക്ക് മുന്നിൽ മുട്ടുകുത്തിയത്. എന്തായാലും ആരാധകർക്കൊരു വിരുന്നു തന്നെയാണ് മെസിയുടെ നീക്കങ്ങൾ സമ്മാനിക്കുന്നത്.