മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിച്ച് ബ്രസീൽ, അർജന്റീന താരങ്ങൾ; ഇഞ്ചുറി ടൈമിൽ വിജയം പിടിച്ചെടുത്തു

വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ നടന്ന എഫ്എ കപ്പ് മത്സരത്തിൽ ആവേശകരമായ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. എഴുപത്തിയേഴാം മിനുട്ട് വരെ ഒരു ഗോളിന് പിന്നിൽ നിന്നിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വിജയം നേടിയത്. ഇതോടെ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറി.

സാധാരണ ഇലവനിൽ നിന്നും മാറ്റങ്ങളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയപ്പോൾ ആദ്യപകുതിയിൽ ഗോളുകളൊന്നും മത്സരത്തിൽ പിറന്നില്ല. അന്പത്തിനാലാം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ച് സൈദ് ബെഹ്‌റാമ ടീമിന്റെ വെസ്റ്റ് ഹാം യുണൈറ്റഡിനെ മുന്നിലെത്തിച്ചു. അതിനു ശേഷം കസമീറോ ഒരു ഹെഡർ ഗോൾ നേടിയെങ്കിലും അത് ഓഫ്‌സൈഡ് വിധിക്കപ്പെട്ടു.

മത്സരത്തിന്റെ ഗതി മാറ്റിയ ഗോൾ പിറക്കുന്നത് എഴുപത്തിയേഴാം മിനുട്ടിലാണ്. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണർ വെസ്റ്റ് ഹാം താരമായ അഗ്വേർഡിന്റെ തലയിൽ തട്ടി വലയിലേക്ക്. മത്സരം സമനിലയിലായതിന്റെ ആവേശത്തിൽ ആഞ്ഞടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇഞ്ചുറി ടൈമിലാണ് വിജയം ഉറപ്പിച്ച രണ്ടു ഗോളുകളും നേടുന്നത്.

ഇഞ്ചുറി ടൈമിന്റെ ആദ്യത്തെ മിനുട്ടിൽ അർജന്റീന താരം അലസാൻഡ്രോ ഗർനാച്ചോ മികച്ചൊരു കെർവിങ് ഷോട്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. അതിനു ശേഷം അവസാന മിനുട്ടിൽ വെസ്റ്റ് ഹാം വരുത്തിയ പ്രതിരോധപ്പിഴവിൽ നിന്നും ഫ്രെഡ് മൂന്നാം ഗോളും നേടിയതോടെ മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർണമായും സ്വന്തമാക്കി.

മത്സരത്തിൽ വിജയം നേടിയതോടെ എഫ്എ കപ്പ് കിരീടം നേടാമെന്ന പ്രതീക്ഷകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സജീവമാക്കി. ലോകകപ്പിന് ശേഷം തകർപ്പൻ ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് കറബാവോ കപ്പ് സ്വന്തമാക്കിയിരുന്നു. ഇനി എഫ്എ കപ്പ് അടക്കം മൂന്നു കിരീടങ്ങൾ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തമാക്കാൻ കഴിയും.

You Might Also Like