തിരിച്ചുവരവില്‍ ദുരന്തമായി ആര്‍ച്ചര്‍, മുംബൈയ്ക്ക് ചങ്കിടിപ്പ്

പരിക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ ഫോം നഷ്ടമായി ഇംഗ്ലീഷ് പേസര്‍ ജോഫ്രാ ആര്‍ച്ചര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ദുരന്തമായി മാറിയിരിക്കുകയാണ് ഇംഗ്ലീഷ് പേസര്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പേസറാണ് ആര്‍ച്ചര്‍

10 ഓവറില്‍ 81 റണ്‍സാണ് ആര്‍ച്ചര്‍ വഴങ്ങിയത്. ഏകദിന കരിയറില്‍ ആര്‍ച്ചറിന്റെ ഏറ്റവും മോശം പ്രകടനമാണ് കരിയറിലെ നിര്‍ണ്ണായക മത്സരത്തില്‍ ഉണ്ടയാത്. കൂടാതെ തന്റെ കരിയറില്‍ ആദ്യമായി ഒരോവറില്‍ 20 റണ്‍സും ആര്‍ച്ചര്‍ വഴങ്ങി. ഏഴാമനായി ഇറങ്ങിയ വെയിന്‍ പാര്‍നലിന്റെ വിക്കറ്റ് മാത്രമാണ് ആര്‍ച്ചറിന് നേടാനായത്.

2021 മാര്‍ച്ചിന് ശേഷം ഇംഗ്ലണ്ടിനായി ആര്‍ച്ചറിന്റെ ആദ്യ മത്സരമായിരുന്നു ഇത്. മുമ്പ് എതിരാളികളുടെ പേടിസ്വപ്നമായ പേസറായിരുന്ന ആര്‍ച്ചറാണ് ഇങ്ങനെ അടിവാങ്ങി വലഞ്ഞത്.

ഫിറ്റ്നസ് വീണ്ടെടുക്കാന്‍ 15 മാസത്തിനിടെ നാല് ശസ്ത്രക്രിയകള്‍ക്കാണ് ജോഫ്ര ആര്‍ച്ചര്‍ വിധേയനായത്. 2021ല്‍ വിരലിന് പരിക്കേറ്റ താരം പിന്നീട് കൈമുട്ടിലും നടുവിനും ചികില്‍സയ്ക്ക് വിധേയനായിരുന്നു. രണ്ട് ശസ്ത്രക്രിയകള്‍ കൈമുട്ടിന് വേണ്ടിവന്നു. നേരത്തെ പരിക്കിന് ശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 27 റണ്ണിന് മൂന്ന് വിക്കറ്റുമായി തിളങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ പാള്‍ റോയല്‍സിനെതിരെ എം ഐ കേപ്ടൗണിനായായിരുന്നു ആര്‍ച്ചറുടെ മിന്നും പ്രകടനം. എന്നാല്‍ രാജ്യാന്തര തിരിച്ചുവരവ് അദ്ദേഹത്തിന് ദുസ്വപ്നമായി മാറി.

മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 27 റണ്‍സിന്റെ ജയം സ്വന്തമാക്കി. ഓപ്പണര്‍ ജേസന്‍ റോയിയുടെ തകര്‍പ്പന്‍ സെഞ്ചുറിക്കിടയിലും തോല്‍വി വഴങ്ങുകയായിരുന്നു ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി.

 

You Might Also Like