ഐഎസ്എല്‍ അടിമുടി മാറും, നിര്‍ണ്ണായക പരിഷ്‌ക്കാരം

ഐഎസ്എല്‍ ക്ലബുകളുടെ മാര്‍ക്കി സൈനിംഗില്‍ ഈ സീസണ്‍ മുതല്‍ രണ്ട് ക്യാറ്റഗറിയായി താരങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനം. ഒരു മുതിര്‍ന്ന താരത്തേയും (വെറ്റര്‍ന്‍) ഒരു അത്ഭുത താരത്തേയും (പ്രാഡജി) മാര്‍ക്കി താരമായി 2020-21 സീസണ്‍ മുതല്‍ ഐഎസഎല്‍ ടീമുകള്‍ക്ക് സൈന്‍ ചെയ്യാം. ഗോള്‍ ഡോട്ട്കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ ഐഎസ്എല്‍ അധികൃതര്‍ അംഗീകരിച്ച ഒരു അന്താരാഷ്ട്ര താരത്തെ മാത്രമായിരുന്നു മാര്‍ക്കി താരമായി സൈന്‍ ചെയ്യാന്‍ അനുവദമുണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ രണ്ട് വിഭാഗമായി പരിഷ്‌ക്കരിച്ചിരികകുന്നത്.

മാര്‍ക്കി താരമായി മുതിര്‍ന്ന താരങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ താഴെപറയുന്ന മൂന്ന് മാനദണ്ഡങ്ങള്‍ക്ക് യോജിച്ച കളിക്കാരനാകണം. ലോകത്തെ ഏറ്റവും മികച്ച അഞ്ച് ലീഗുകളായ ലാലിഗ, സീരി എ, പ്രീമിയര്‍ ലീഗ്, ബുണ്ടസ് ലിഗ, ലിഗാ വണ്‍ എന്നീ ലീഗുകളിലെ ഏതെങ്കിലും ഒരു ക്ലബില്‍ 75 മത്സരമെങ്കിലും ഈ താരം കളിച്ചിരിക്കണം.

മാത്രമല്ല ആ താരം യുവേഫ ചാമ്പ്യന്‍സ് ലീഗിലോ യൂറോപ്പ ലീഗിലോ കളിച്ചിട്ടുളള താരവും ആകണം. കൂടാതെ അന്താരാഷ്ട്ര ഫുട്ബോളില്‍ ലോകകപ്പ് ജെഴ്സി അണിഞ്ഞ താരവും യൂറോ കപ്പിലോ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിലോ കളിച്ചിട്ടുളള താരവുമാകണം. ഈ മൂന്ന് മാനദണ്ഡങ്ങളും പാലിച്ചിട്ടുളള താരങ്ങള്‍ക്ക് മാത്രമാണ് ഐഎസ്എല്‍ ക്ലബുകളില്‍ മുതിര്‍ന്ന താരങ്ങളുടെ വിഭാഗത്തില്‍ മാര്‍ക്കീ താരമാകാന്‍ കഴിയു.

അതെസമയം അത്ഭുത താരത്തിന്റെ ക്യാറ്റഗറിയില്‍ മാര്‍ക്കി താരമായി തിരഞ്ഞെടുക്കണമെങ്കില്‍ താഴെ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണം. അഞ്ച് പ്രധാന ലീഗുകളിലേതെങ്കിലും രണ്ട് മത്സരങ്ങള്‍ കളിച്ചിട്ടുളള 23 വയസ് വരെ പ്രായമുളള താരങ്ങളെയാകും ഈ സ്ഥാനത്തേക്ക് പരിഗണിക്കുക.

കൂടാതെ ഫിഫ റാങ്കിംഗില്‍ 25 റാങ്കിന് താഴെയുളള രാജ്യത്തിന്റെ സീനിയര്‍ ടീമിനായി മൂന്ന് മത്സരങ്ങളെങ്കില്‍ ഈ താരം ബൂട്ടുകെട്ടിയിരിക്കണം. ഈ മത്സരങ്ങള്‍ ഫിഫ ലോകകപ്പോ, ഒളിമ്പിക്സോ, ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പോ പോലുലള ടൂര്‍ണമെന്റിലായിരിക്കണമെന്നും നിബന്ധനയുണ്ട്.

You Might Also Like