ഐഎസ്എല്‍ ലക്ഷ്യമിട്ട് മറ്റൊരു ഇന്ത്യന്‍ ക്ലബ് കൂടി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പന്ത് തട്ടാന്‍ ലക്ഷ്യമിട്ട് കൊല്‍ക്കത്തയില്‍ നിന്ന് മറ്റൊരു ക്ലബ് കൂടി. ഏറെ പാരമ്പര്യമുളള കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്‌പോട്ടിംഗ് ക്ലബാണ് ഐഎസ്എല്ലില്‍ പന്ത് തട്ടാന്‍ കൊതിച്ച് കരുക്കള്‍ നീക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ ഐഎസ്എല്‍ കളിക്കാനാണ് ക്ലബിന്റെ ലക്ഷ്യം.

നിലവില്‍ ഐലീഗ് രണ്ടാം ഡിവിഷനിലാണ് 129 വര്‍ഷത്തെ പാരമ്പര്യമുളള ഈ ക്ലബ് കളിക്കുന്നത്. കഴിഞ്ഞ തവണ ഐലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ മൂന്നാം സ്ഥാനത്തായിരുന്നു മുഹമ്മദന്‍സ് ഫിനിഷ് ചെയ്തത്. അടുത്ത വര്‍ഷം ഐലീഗ് ഒന്നാം ഡിവിഷണിലേക്ക് സ്ഥാനം കയറ്റം ലക്ഷ്യമിട്ട് കരുത്തുറ്റ ടീമിനെയാണ് മുഹമ്മദന്‍സ് ഒരുക്കുന്നത്. നിരവധി മികച്ച താരങ്ങള്‍ ഇതിനോടകം മുഹമ്മദന്‍സിന്റെ ഭാഗമായിട്ടുണ്ട്.

ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും കഴിഞ്ഞാല്‍ ഒരു കാലത്ത് കൊല്‍ക്കത്തന്‍ ഫുട്‌ബോളിലെ മൂന്നാമന്‍ മുഹമ്മദന്‍സ് ആയിരുന്നു. 1891 ല്‍ സ്ഥാപിതമായ മുഹമ്മദന്‍സ് ക്ലബ് രണ്ടു തവണ ഫെഡറേഷന്‍ കപ്പും പതിനൊന്ന് തവണ കല്‍ക്കട്ട ഫുട്ബോള്‍ ലീഗും രണ്ട് തവണ ഡ്യൂറണ്ട് കപ്പും ആറുതവണ ഐ.എഫ്.എ ഷീല്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

മലയാളി താരങ്ങളായ വി.പി സത്യന്‍, യു. ഷറഫലി, നജീബ് തുടങ്ങിയ മലായാളി ഫുട്ബോള്‍ താരങ്ങളും ക്ലബിന്റെ ഭാഗമായിട്ടുണ്ട്. ഇടക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ലബ് അടച്ചുപൂട്ടുക വരെ ചെയ്തിരുന്നു. പിന്നീട് 2016ല്‍ വീണ്ടും ക്ലബ് പുനസംഘടിപ്പിക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ യുവ വ്യവസായി ഗസ്സാലു സഫര്‍ ആണ് നിലവില്‍ മുഹമ്മദന്‍സിന്റെ ഉടമ.

You Might Also Like