സൂപ്പര്‍ താരം അടക്കം തിരിച്ചെത്തും, പുറത്താകുന്നത് അഞ്ച് പേര്‍

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ തേടി ആശ്വാസ വാര്‍ത്ത. സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിച്ചേക്കും എന്നതാണ് ഇന്ത്യന്‍ ക്യാമ്പിന് ആശ്വാസമാകുന്നത്. മധ്യനിര താരമായി ഹനുമ വിഹാരിക്ക് പകരമായിട്ടാണ് ജഡേജ ടീമിലെത്തുകയെന്ന് ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അതോടൊപ്പം ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരും ടീമിലെത്തിയേക്കും. അഞ്ച് മാറ്റങ്ങളാണ് ടീം നടത്തുകയെന്ന് റിപ്പോര്‍ട്ട്.

മാറ്റങ്ങളുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അക്കൂട്ടത്തില്‍ ജഡേജയുടെ പേരുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഞ്ച് മാറ്റങ്ങാണ് വരുത്തുക. ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന കോഹ്ലിക്ക്പകരം കെ എല്‍ രാഹുല്‍ ടീമിലെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ അദ്ദേഹം എവിടെ കളിക്കുമെന്ന് ഉറപ്പായിട്ടില്ല. കോഹ്ലി മടങ്ങിയ സാഹചര്യത്തില്‍ ആ സ്ഥാനത്ത് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ കളിച്ചേക്കും.

അതിന് ശേഷമായിരിക്കും രാഹുല്‍ കളിക്കുകയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പിന്നാലെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്രീസിലെത്തും. വൃദ്ധിമാന്‍ സാഹയ്ക്ക് പകരമാണ് പന്ത് കീപ്പറാവുക. ശേഷം രവീന്ദ്ര ജഡേജയുടെ ഊഴമാണ്. പരിക്കേറ്റ ഷമിക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അങ്ങനെയെങ്കില്‍ സിറാജിന് അരങ്ങേറ്റമായിരിക്കും. എന്നാല്‍ നവ്ദീപ് സൈനിയുടെ പേരും ഈ സ്ഥാനത്തേക്ക് കേള്‍ക്കുന്നുണ്ട്.

ആദ്യ ടെസ്റ്റിനിടെ ഷമിക്ക് പരിക്കേറ്റിരുന്നു. അദ്ദേഹത്തിന് പരമ്പര നഷ്ടമാകും. ആദ്യ ടെസ്റ്റില്‍ മോശം പ്രകടനം പുറത്തെടുത്ത പൃത്ഥി ഷായ്ക്ക് സ്ഥാനം നഷ്ടമാകും. പകരം ശുഭ്മാന്‍ ഗില്‍ ടീമിലെത്തും.

ടീം ഇന്ത്യ: ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

You Might Also Like