പണി പാലുംവെള്ളത്തില്‍, ഹാര്‍ദ്ദിക്കിന് ശിക്ഷ വിധിച്ച് ബിസിസിഐ

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ജയം നേടാനായെങ്കിലും മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് പിഴ ശിക്ഷ വിധിച്ച് ബിസിസിഐ. കുറഞ്ഞ ഓവര്‍ നിരക്കാന്‍ ഹാര്‍ദ്ദിക്കിന് വിനയായത്. മത്സരത്തില്‍ കൃത്യ സമയത്ത് 20 ഓവര്‍ എറിഞ്ഞുതീര്‍ക്കാന്‍ മുംബൈക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് 12 ലക്ഷം രൂപയാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ബിസിസിഐ പിഴ വിധിച്ചിരിക്കുന്നത്.

അടുത്ത മത്സരത്തില്‍ വീണ്ടും സമയപരിധിക്കുള്ളില്‍ ഓവര്‍ തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കൊപ്പം സഹതാരങ്ങള്‍ക്കും പിഴശിക്ഷ വിധിക്കും.

നേരത്തെ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്‍, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് എന്നിവരും ഈ ശിക്ഷയ്ക്ക് ഇരയായിരുന്നു. പന്ത് നിലവില്‍ രണ്ട് തവണയാണ് ഈ ശിക്ഷയ്ക്ക് ഇരയായത്. കുറ്റം ആവര്‍ത്തിച്ചാല്‍ ഇനി പന്തിന് വിലക്ക് വരും.

അതെസമയം മത്സരത്തില്‍ മുംബൈ സീസണിലെ മൂന്നാം ജയം നേടിയിരുന്നു. ഒമ്പത് റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ആശ്വാസ ജയം

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവിന്റെ 78 റണ്‍സാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ നേടിനല്‍കിയത്. മറുപടി പറഞ്ഞ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി.

 

You Might Also Like