പന്ത് അക്ഷരാര്‍ത്ഥത്തില്‍ തീയായി, ഐതിഹാസിക വെടിക്കെട്ട്, ഡല്‍ഹിയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ റിഷഭ് പന്തും അക്‌സര്‍ പട്ടേലും ആഞ്ഞടിച്ചപ്പോഴാണ് ഡല്‍ഹി മികച്ച സ്‌കോറിലേക്ക് കുതിച്ചത്.

ഡല്‍ഹിയ്ക്കായി പന്ത് 43 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും സഹിതം പുറത്താകാതെ 88 റണ്‍സടിച്ചു. അഞ്ചാമനായി ക്രീസിലെത്തിയ പന്ത് അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. പന്തിനെ കൂടാതെ അക്‌സര്‍ പട്ടേലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 43 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 66 റണ്‍സാണ് നേടിയത്.

ഇരുവരും മൂന്നാം വിക്കറ്റില്‍ 68 പന്തില്‍ 113 റണ്‍സാണ് ഡല്‍ഹി സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. അവാസാന മൂന്ന് ഓവറില്‍ ട്രിബ്‌സ്റ്റണ്‍ സ്റ്റബ്്‌സും പന്തും ചേര്‍ന്ന് 18 പന്തില്‍ അഭേദ്യമായി 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്റ്റബ്‌സ് ഏഴ് പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 26 റണ്‍സെടുത്തു. അവസാന ഓവറില്‍ മൊഹിത് ശര്‍മ്മയ്‌ക്കെതിരെ 31 റണ്‍സാണ് പന്ത് അടിച്ചെടുത്തത്.

മൂവരേയും കൂടാതെ പൃഥ്വി ഷാ 11 റണ്‍സും ജാക്ക് ഫ്രാസെര്‍ 23ഉം ഷായ് ഹോപ്പ് അഞ്ച് റണ്‍സും എടുത്ത് പുറത്തായി.

ഗുജറാത്തിനായി മലയാളി താരം സന്ദീപ് വാര്യര്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചു. മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് സന്ദീപ് വാര്യര്‍ സ്വന്തമാക്കിയത്. നൂര്‍ അഹമ്മദ് ഒരു വിക്കറ്റെടുത്തു. മൊഹിത് ശര്‍മ്മ നാല് ഓവറില്‍ 73 റണ്‍സ് വഴങ്ങി ഐപിഎല്ലില്‍ ഏറ്റവും റണ്‍സ് വഴങ്ങുന്ന ബൗളര്‍മാരില്‍ ഒരാളായി മാറി.

You Might Also Like