അവസാനം സ്‌ഫോടനം നടത്തി പരാഗ്, വന്‍ തകര്‍ച്ചയില്‍ നിന്ന് മികച്ച സ്‌കോറിലേക്ക് കുതിച്ചെത്തി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 186 റണ്‍സ് വിജയലക്ഷ്യം. 20 അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് 185 റണ്‍സിലെത്തിയത്. റിയാഗ് പരാഗ് നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ്് രാജസ്ഥാന് താരമേന്യേ മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

പരാഗ് ഐപിഎല്ലില്‍ തന്റെ ഏറ്റവും മികച്ച സ്‌കോര്‍ സ്വന്തമാക്കി. 45 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 84 റണ്‍സാണ് നേടിയത്. വന്‍ തകര്‍ച്ച നേരിട്ട രാജസ്ഥാന പരാഗന്റെ വെടിക്കെട്ട് മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു.

രാജസ്ഥാന്റെ തുടക്കം പരിതാപകരമായിരുന്നു. ആദ്യ പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സാണ് നേടിയത്. ഏഴ് പന്തില്‍ അഞ്ച് റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളും 14 പന്തില്‍ മൂന്ന് ഫോറടക്കം സഞ്ജു സാംസണുമാണ് ആദ്യ പവര്‍പ്ലേയില്‍ മടങ്ങിയത്. തൊട്ടുടനെ 16 പന്തില്‍ 11 റണ്‍സ് മാത്രമെടുത്ത ജോസ് ബട്‌ലറും മടങ്ങി. ഇതോടെ രാജസ്ഥാന്‍ 7.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

അവിടെ നിന്നാണ് മധ്യനരി രാജസ്ഥാനെ രക്ഷിച്ചെടുത്തത്. പരാഗിനൊപ്പം അഞ്ചാമനായി ക്രീസിലെത്തിയ ആര്‍ അശ്വിന്‍ 19 പന്തില്‍ മൂന്ന് സിക്‌സ് സഹിതം 29 റണ്‍സെടുത്തു. ദ്രുവ് ജറള്‍ ആകട്ടെ 12 പന്തില്‍ മൂന്ന് ഫോറടക്കം 20 റണ്‍സും സ്വന്തമാക്കി. മത്സരം അവസാനിക്കുമ്പോള്‍ ഹെറ്റ്‌മേയര്‍ ഏഴ് പന്തില്‍ ഒരു ഫോറും സിക്‌സും സഹിതം 14 റണ്‍സുമായി പരാഗിനൊപ്പം ക്രീസിലുണ്ടായിരുന്നു.

അശ്വിനൊപ്പം 37 പന്തില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്ത പരാഗ് ജുറളിനൊപ്പം 23 പന്തില്‍ 52ഉം ഹെറ്റ് മെയറിനൊപ്പം 16 പന്തില്‍ അഭേദ്യമായ 43 റണ്‍സും കൂട്ടിച്ചേര്‍ത്തു. നോര്‍ജെ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് പരാഗ് നേടിയത്.

ഡല്‍ഹിയ്ക്കായി പന്തെറിഞ്ഞവരെല്ലാം ഓരോ വിക്കറ്റെടുത്തു. ഖലീല്‍ അഹമ്മദ് നാല് ഓവറില്‍ 24 റണ്‍സ് വിട്ട് കൊടുത്തും അക്‌സര്‍ പട്ടേല്‍ 21 റണ്‍സ് വിട്ടുകൊടുത്തുമാണ് ഓരോ വിക്കറ്റെടുത്തത്. മുകേഷ് കുമാര്‍ 49 റണ്‍സും നോര്‍ജെ 48 റണ്‍സും കുല്‍ദീപ് 41 റണ്‍സും വിട്ടുകൊടുത്താണ് ഓരോ വിക്കറ്റ് സ്വന്തമാക്കിയത്.

You Might Also Like