ഇന്ത്യയുടെ ലോകകപ്പ് ഹീറോ വിരമിക്കല്‍ പ്രഖ്യാപിച്ചു, അമ്പരന്ന് ആരാധകര്‍

2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യയുടെ ലോകകപ്പ് ഹീറോ ജൊഗീന്ദര്‍ ശര്‍മ്മ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് ജൊഗീന്ദര്‍ ശര്‍മ്മ ക്രിക്കറ്റ് മതിയാക്കിയതായി അറിയിച്ചത്. 2002 മുതല്‍ 2017 വരെയുള്ള ക്രിക്കറ്റ് യാത്ര അവിസ്മരണീയമായിരുന്നു. ഇന്ത്യ ഏറ്റവും ഉയര്‍ന്ന തലത്തില്‍ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കരുതുന്നതായും അദേഹം കുറിച്ചു.

അവസരങ്ങള്‍ തന്നതിന് ബിസിസിഐക്കും ഹരിയാന ക്രിക്കറ്റ് അസോസിയേഷനും ചെന്നൈ സൂപ്പര്‍ കിംഗ്സിനും ഹരിയാന സര്‍ക്കാരിനും ജൊഗീന്ദര്‍ നന്ദിയറിയിച്ചു. മുപ്പത്തിയൊമ്പതുകാരനായ ജൊഗീന്ദര്‍ ശര്‍മ്മ നിലവില്‍ ഹരിയാന പൊലീസിലെ ഡിവൈഎസ്പിയാണ്.

2007 സെപ്റ്റംബര്‍ 24-ന് പാകിസ്താനെതിരായ ഫൈനലില്‍ അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിച്ചത് ജൊഗീന്ദറായിരുന്നു. 2001 മുതലാരംഭിച്ച ക്രിക്കറ്റ് കരിയറിനാണ് താരം ഇപ്പോള്‍ വിരാമമിടുന്നത്. 2022 സെപ്റ്റംബറില്‍ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ താരം കളിച്ചിരുന്നു.

2004-ല്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്കായി അരങ്ങേറിയ ജൊഗീന്ദര്‍, നാല് ഏകദിനങ്ങളും നാല് ട്വന്റി 20 മത്സരങ്ങളും മാത്രമാണ് കളിച്ചത്. 2008 മുതല്‍ 2011 വരെ എം.എസ് ധോനിയുടെ കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി 16 ഐപിഎല്‍ മത്സരങ്ങളും കളിച്ചു.

പിന്നീട് ഹരിയാണ പോലീസില്‍ ഡിവൈഎസ്പിയായി ജോലിയില്‍ പ്രവേശിച്ചു. കോവിഡ് വ്യാപനവുമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ക്രമസമാധാനപാലന ചുമതലയുമായി സജീവമായിരുന്നു ജൊഗീന്ദര്‍.

2007 ലോകകപ്പില്‍ അവസാന ഓവറില്‍ കൂറ്റനടിക്കാരന്‍ മിസ്ബാഹ് ഉള്‍ ഹഖ് ക്രീസിലുള്ളപ്പോഴാണ് ധോനി, ജൊഗീന്ദറിനെ പന്തേല്‍പ്പിക്കുന്നത്. അന്ന് ഹര്‍ഭജന്‍ സിങ്ങിന് ഒരു ഓവര്‍ ബാക്കിയുണ്ടായിരുന്നെങ്കിലും അതിന് മുമ്പുള്ള ഭാജിയുടെ ഓവറില്‍ മിസ്ബാഹ് അടിച്ചു തകര്‍ത്തതിനെ തുടര്‍ന്നായിരുന്നു ധോനി അവസാന ഓവര്‍ എറിയാന്‍ ജൊഗീന്ദറിനെ പന്തേല്‍പ്പിച്ചത്. ഇന്ത്യ അഞ്ചു റണ്‍സിന്റെ വിജയം നേടുകയും ചെയ്തു.

 

You Might Also Like