കൂറ്റന്‍ സ്‌കോറിന് മുന്നിലും വിറക്കാതെ മുംബൈ പൊരുതി വീണു, ഹൈദരാബാദ് ലോകത്തിന്റെ നെറുകയില്‍

ഐപിഎല്ലില്‍ റെക്കോര്‍ഡ് റണ്‍സ് ഒഴുകിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ ജയവുമായി സണ്‍റൈസസ് ഹൈദരാബാദ്. 31 റണ്‍സിനാണ സണ്‍റൈസസ് ഹൈദരാബാദ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലിയ വിജയലക്ഷ്യത്തിനായി പൊരുതിയ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് അടിച്ചെടുത്തത്.

സണ്‍റൈസസിന്റെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ മുട്ടുമടക്കാതെ പൊരുതിയ മുംബൈയ്ക്കായി തിലക് വര്‍മ്മ അര്‍ധ സെഞ്ച്വറി നേടി. 34 പന്തില്‍ രണ്ട് ഫോറും ആറ് സിക്‌സും സഹിതം 64 റണ്‍സാണ നേടിയത്. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും രോഹിത്ത് ശര്‍മ്മയും മികച്ച തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്. ആദ്യ മൂന്ന് ഓവറില്‍ മുംബൈ സ്‌കോര്‍ ഇരുവരും അന്‍പത് കടത്തി. ഇഷാന്‍ 13 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും സഹിതം 34 റണ്‍സെടുത്തും രോഹിത്ത് 12 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം 26 റണ്‍സും എടുത്തു.

മൂന്നാമനായി ഇറങ്ങിയ നമാന്‍ ദിര്‍ 14 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 30 റണ്‍സാണ് എടുത്തത്. ടിം ഡേവിസാകട്ടെ 22 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 42 റണ്‍സുമെടുത്തു. എന്നാല്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ആകട്ടെ 20 പന്തില്‍ 24 റണ്‍സ് മാത്രമാണ് നേടാനായത്. മത്സരം അവസാനിക്കുമ്പോള്‍ ഡേവിഡിനൊപ്പം ആറ് പന്തില്‍ 15 റണ്‍സുമായി റൊമേരിയോ ഷെപ്പേഴ്ജ് ക്രീസിലുണ്ടായിരുന്നു.

സണ്‍റൈസസിനായി പാറ്റ് കമ്മിന്‍ നാല് ഓവറില്‍ 35 റണ്‍സും ഉനദ്കട് നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റെടുത്തു. ഷഹ്ബാസ് അഹമ്മദ് ഒരു വിക്കറ്റും സ്വന്തമാക്കി.

ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടയാപ്പോള്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് ടോസ് നഷ്ടമായി ബാറ്റിംഗിനിങ്ങിയ സണ്‍റൈസസ് ഹൈദരാബാദ് അടിച്ചെടുത്തത്. 2013ല്‍ പൂനെ വാരിയേഴ്‌സിനെതിരെ ആര്‍സിബി നേടിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് എന്ന റെക്കോര്‍ഡാണ് സണ്‍റൈസസ് ഹൈദരാബാദ് മറികടന്നത്.

സണ്‍റൈസസിനായി മൂന്ന് പേരാണ് അര്‍ധ സെഞ്ച്വറി നേടിയത്. 18 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ട്രാവിസ് ഹെഡ് ആണ് ആദ്യ അന്‍പത് നേടിയത്. തൊട്ടുപിന്നാലെ 16 പന്തില്‍ അഭിഷേക് ശര്‍മ്മയും അര്‍ധ സെഞ്ച്വറിയിലെത്തി. ഏറ്റവും ഒടുവില്‍ ആഞ്ഞടിച്ച ക്ലാസന്‍ പുറത്താകാതെ കൂറ്റന്‍ അര്‍ധ സെഞ്ച്വറിയും നേടി.

ട്രാവിസ് ഹെഡ് 24 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് ഫോറും സഹിതം 62 റണ്‍സാണ് നേടിയത്. അഭിഷേക് ശര്‍മ്മയാകട്ടെ 23 പന്തില്‍ മൂന്ന് ഫോറും ഏഴ് സിക്‌സും സഹിതം 63 റണ്‍സും നേടി. ഹെന്റിച്ച് ക്ലാസനാകട്ടെ 34 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും സഹിതം പുറത്താകാതെ 80 റണ്‍സാണ അടിച്ചെടുത്തത്.

മത്സരം അവസാനിക്കുമ്പോള്‍ 28 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം എയ്ഡന്‍ മാര്‍ക്കരം ക്ലാസനൊപ്പം ക്രീസിലുണ്ടായിരുന്നു. 11 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ മാത്രമാണ് തിളങ്ങാതെ പോയത്.

രണ്ടാം വിക്കറ്റില്‍ ഹെഡ് അഭിഷേക് ശര്‍മ്മ സഖ്യം വെറും 23 പന്തില്‍ 68 റണ്‍സാണ് സണ്‍റൈസസ് സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. മാര്‍ക്കരം-ക്ലാസന്‍ സഖ്യം വെറും 55 പന്തില്‍ പുറത്താകാതെ 116 റണ്‍സും കൂട്ടിച്ചേര്‍ത്തു.

മുംബൈയക്കായി അരങ്ങേറി മപാക്ക നാല് ഓവറില്‍ വിക്കറ്റൊന്നും ഇല്ലാതെ 66 റണ്‍സ് വഴങ്ങി. ജെറാള്‍ഡ് കോട്‌സി നാല് ഓവറില്‍ 57 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഹാര്‍ദ്ദിക്ക് പാണ്ഡ്യ, പിയൂഷ് ചൗള എന്നിവരാണ് ഓരോ വിക്കറ്റ് നേടിയ ബൗളര്‍മാര്‍.

You Might Also Like