പ്രതീക്ഷിച്ചത് സംഭവിച്ചു, ഐപിഎല്‍ കളിക്കാന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

ഐപിഎല്‍ 14ാം സീസണില്‍ വരവറിയിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ലേലത്തില്‍ അവസാനത്തെ താരമായി എത്തിയ അര്‍ജുനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിരുന്ന മുംബൈ ഇന്ത്യന്‍സിലൂടെ മകന്‍ അര്‍ജുനും ഐപിഎല്ലിലേക്കെത്തിയത് പ്രതീക്ഷിച്ചിരുന്ന കാര്യമാണ്. അര്‍ജുന്റെ പേര് ലേലത്തിലെത്തിയപ്പോള്‍ അപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് രംഗത്തെത്തുകയായിരുന്നു. മറ്റൊരു ടീമും ഓള്‍റൗണ്ടറായ അര്‍ജുനില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല.

ഇത്തവണ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ ടീമില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനാവാത്തതിനാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമിനും മുംബൈ ഇന്ത്യന്‍സിനും നെറ്റ്സില്‍ നിരവധി തവണ പന്തെറിയാന്‍ അര്‍ജുന് സാധിച്ചിട്ടുണ്ട്.

2017-18 അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 19 വിക്കറ്റ് വീഴ്ത്തി അര്‍ജുന്‍ തിളങ്ങിയിരുന്നു. 2017 ജനുവരിയില്‍ സിസിഐ ഇലവനുവേണ്ടി അഡ്ലെയ്ഡില്‍ കളിച്ച അര്‍ജുന്‍ ഓപ്പണറായി ഇറങ്ങി 48 റണ്‍സും നാല് വിക്കറ്റും സ്വന്തമാക്കി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

ഈ അടുത്ത് മുംബൈയില്‍ നടന്ന ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 31 പന്തില്‍ നിന്ന് 77 റണ്‍സാണ് താരം അടിച്ചെടുത്തത്. ഓരോവറില്‍ അഞ്ച് സിക്സ് ഉള്‍പ്പെടെ എട്ട് സിക്സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെയായിരുന്നു അര്‍ജുന്റെ പ്രകടനം.

ഇടം കൈയന്‍ പേസറെന്ന നിലയില്‍ ടീമിന് ഉപയോഗപ്പെടുന്ന താരമാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. സീനിയര്‍ ടീമില്‍ കളിച്ച് അനുഭവസമ്പത്ത് ലഭിച്ചാല്‍ ഭാവിയില്‍ മികച്ച താരമായി അര്‍ജുന്‍ മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

You Might Also Like