ഫുട്ബോൾ മത്സരത്തിനിടെ ഗുസ്‌തി പിടിച്ച് റൊണാൾഡോയും ആസ്റ്റൺ വില്ല താരവും, വീഡിയോ വൈറൽ

എറിക് ടെൻ ഹാഗ് പരിശീലകനായതിനു ശേഷം ആദ്യമായി റൊണാൾഡോ നായകനായി ഇറങ്ങിയ മത്സരമായിരുന്നു ഇന്നലത്തേത്. എന്നാൽ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ പോർച്ചുഗീസ് താരത്തിന് കഴിഞ്ഞില്ല. ആസ്റ്റൺ വില്ല പരിശീലകനായി ഉനെ എമറി എത്തിയതിനു ശേഷം നടന്ന ആദ്യത്തെ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയത്. നായകനായ റൊണാൾഡോയെ മത്സരത്തിൽ പൂർണമായും നിശ്ശബ്ദനാക്കാൻ ആസ്റ്റൺ വില്ല പ്രതിരോധത്തിന് കഴിയുകയും ചെയ്‌തു.

ഇംഗ്ലണ്ട് പ്രതിരോധതാരമായ ടൈറോൺ മിങ്‌സാണ് ഇന്നലെ റൊണാൾഡോയെ പൂട്ടിയത്. താരത്തിന് യാതൊരു സ്വാതന്ത്ര്യവും നൽകാതെ തളച്ചിടാൻ മിങ്‌സിന് കഴിഞ്ഞിരുന്നു. ഇതിന്റെ നിരാശയും ദേഷ്യവും റൊണാൾഡോ ഇംഗ്ലണ്ട് പ്രതിരോധതാരത്തോട് പ്രകടിപ്പിക്കുകയും ചെയ്‌തു. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ ഒരു നീക്കത്തിനിടെ ടൈറോൺ മിങ്‌സിനോട് ഗുസ്‌തി നടത്തുന്നതു പോലെ റൊണാൾഡോ പെരുമാറുകയുണ്ടായി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മത്സരം ഒരു മണിക്കൂറോളം പിന്നിട്ടതിനു ശേഷം യുണൈറ്റഡ് ആക്രമണം നടത്തുന്നതിടെ ബോക്‌സിലേക്ക് കുതിച്ച റൊണാൾഡോയെ തടുക്കാൻ മിങ്‌സ് ശ്രമിച്ചിരുന്നു. പന്ത് ക്രോസ് വരുമ്പോൾ കൃത്യമായ പൊസിഷനിംഗ് ലഭിക്കാൻ വേണ്ടി രണ്ടു പേരും തമ്മിൽ നടത്തിയ കായികപരമായ പോരാട്ടം പിന്നീട് വഴി മാറി പോവുകയാണുണ്ടായത്. മൈതാനത്തു കിടന്നു ഗുസ്‌തി പിടിക്കുന്നതു പോലെ പെരുമാറിയ രണ്ടു താരങ്ങളെയും സഹതാരങ്ങളെത്തിയാണ് വേർതിരിച്ചത്. സംഭവം ചുവപ്പുകാർഡ് അർഹിക്കുന്നുണ്ടോയെന്ന് വീഡിയോ അസിസ്റ്റന്റ് റഫറി പരിശോധിച്ചെങ്കിലും മഞ്ഞക്കാർഡാണ്‌ രണ്ടു കളിക്കാർക്കും ലഭിച്ചത്.

അവസാനത്തെ ആറു പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയ ആദ്യത്തെ തോൽവിയായിരുന്നു ഇന്നലത്തേത്. നായകനായിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെ നിരാശപെടുത്തുന്ന പ്രകടനമാണ് മത്സരത്തിൽ കാഴ്‌ച വെച്ചത്. തൊണ്ണൂറു മിനുട്ടും കളിച്ച താരത്തിന് ആകെ ഒരു ഷോട്ട് മാത്രമേ ഗോളിലേക്ക് ഉതിർക്കാൻ കഴിഞ്ഞുള്ളൂ, അതിനു പുറമെ ഒരു മികച്ച അവസരം താരം നഷ്‌ടമാക്കുകയും ചെയ്‌തു. കറബാവോ കപ്പിലെ അടുത്ത മത്സരത്തിലും ആസ്റ്റൺ വില്ല തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ.

You Might Also Like