ഇതാ ചരിത്രം പിറന്നു, ഐപിഎല്ലിലെ എക്കാലത്തേയും വലിയ ജയവുമായി പഞ്ചാബ്, കൊല്‍ക്കത്ത നാണംകെട്ടു

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചേസിംഗ് വിജയം സ്വന്തമാക്കി പഞ്ചാബ് കിംഗ്‌സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 262 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് കിംഗ്‌സ് മറികടക്കുകയായിരുന്നു.

പഞ്ചാബ് കിംഗ്‌സിനായി ജോണി ബെയര്‍സ്‌റ്റോ പുറത്താകാതെ സെഞ്ച്വറി നേടിയപ്പോള്‍ പ്രഭ്‌സിമ്രാന്‍ സിംഗും ശശാങ്കും അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. 48 പന്തില്‍ എട്ട് ഫോറും ഒന്‍പത് സിക്‌സും സഹിതം പുറത്താകാതെ 108 റണ്‍സാണ് ബെയര്‍‌സ്റ്റോ നേടിയത്. ബെയര്‍സ്‌റ്റോയുടെ രണ്ടാം ഐപിഎല്‍ സെഞ്ച്വറിയാണിത്.

ശശാങ്ക് സിംഗ് വെറും 28 പന്തില്‍ രണ്ട് ഫോറും എട്ട് സിക്‌സും സഹിതം പുറത്താകാതെ 68 റണ്‍സാണ് നേടിയത്. പ്രഭ്‌സിമ്രാന്‍ സിംഗ് ആകട്ടെ 20 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 54 റണ്‍സാണ് നേടിയത്. നിര്‍ഭാഗ്യകരമായി റണ്ണൗട്ടാകാനായിരുന്നു സിമ്രാന്റെ വിധി. 16 പന്തില്‍ 26 റണ്‍സെടുത്ത റോസോ ആണ് പുറത്തായ മറ്റൊരു പഞ്ചാബ് ബാറ്റര്‍.

ആദ്യ വിക്കറ്റില്‍ പ്രഭ്‌സിമ്രാന്‍ സിംഗും ബെയര്‍‌സ്റ്റോയും 5.6 ഓവറില്‍ 93 റണ്‍സാണ് പഞ്ചാബ് സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. റോസോയും ബെയ്‌സ്‌റ്റോയും 85 റണ്‍സിന്റെ കൂട്ടുകെട്ടും ഉണ്ടാക്കി. അവസാനം ബെയസ്‌റ്റോയും ശശാങ്കും 37 പന്തില്‍ അഭേദ്യമായ 84 റണ്‍സും പഞ്ചാബ് സ്‌കോര്‍ ബോര്‍ഡിലെത്തിച്ചു. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത സുനില്‍ നരെയെന്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്കായി മികച്ച ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 261 റണ്‍സ് അടിച്ച് കൂട്ടിയത്. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ (32 പന്തില്‍ 71), ഫില്‍ സാള്‍ട്ട് (37 പന്തില്‍ 75) എന്നിവരുടെ ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

തകര്‍പ്പന്‍ തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ നരെയ്ന്‍ – സാള്‍ട്ട് സഖ്യം 138 റണ്‍സ് കൂട്ടിചേര്‍ന്നു. പവര്‍ പ്ലേയില്‍ മാത്രം 76 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. നരെയ്‌നെ രാഹുല്‍ ചാഹര്‍ പുറത്താക്കി. നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നരെയ്‌ന്റെ ഇന്നിംഗ്‌സ്.

തുടര്‍ന്ന് ക്രീസിലെത്തിയത് വെങ്കടേഷ് അയ്യര്‍. ഒരറ്റത്ത് നിന്ന് വെങ്കടേഷും ആക്രമണം നടത്തുന്നതിനിടെ സാള്‍ട്ടിനെ സാം കറന്‍ ബൗള്‍ഡാക്കി. 37 പന്തില്‍ ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സാള്‍ട്ടിന്റെ ഇന്നിംഗ്‌സ്. ആന്ദ്രേ റസ്സല്‍ (12 പന്തില്‍ 24), ശ്രേയസ് അയ്യര്‍ (10 പന്തില്‍ 28), വെങ്കടേഷ് (23 പന്തില്‍ 39) എന്നിവര്‍ സ്‌കോറിംഗിന് വേഗം കൂട്ടി. റിങ്കു സിംഗാണ് (5) പുറത്തായ മറ്റൊരു താരം. രമണ്‍ദീപ് സിംഗ് (6) പുറത്താവാതെ നിന്നു. പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി.

 

You Might Also Like