അശുതോഷ്, എന്ത് വിശേഷിപ്പിക്കണം ഈ പോരാട്ടത്തെ, ജയം കൊണ്ട് രക്ഷപ്പെട്ട് മുംബൈ

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ജയം കൊണ്ട് രക്ഷപ്പെട്ട് മുംബൈ ഇന്ത്യന്‍സ്. അനായാസം വിജയിക്കുമെന്ന് കരുതിയ മത്സരത്തില്‍ ഒന്‍പത് റണ്‍സിന്റെ ജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ പഞ്ചാബ് കിംഗ്‌സ് 19.1 ഓവറില്‍ 183 റണ്‍സിന് പുറത്താകുകയായിരുന്നു.

ഒരു ഘട്ടത്തില്‍ നാലിന് 14 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നിടത്ത് നിന്നാണ് പഞ്ചാബിന്റെ ഐതിഹാസിക തിരിച്ചുവരവ്. പഞ്ചാബ് യുവ സെന്‍സേഷനുകളായ ശശാങ്ക് സിംഗും അശുതോഷ് ശര്‍മ്മയുമാണ് മുംബൈ വിറപ്പിച്ച് പൊരുതിയത്. ശശാങ്ക് 25 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 41 റണ്‍സാണ് നേടിയത്. അഷുതോഷ് ആകട്ടെ അര്‍ധ സെഞ്ച്വറി നേടി. 28 പന്തില്‍ രണ്ട് ഫോറും ഏഴ് പടുകൂറ്റന്‍ സിക്‌സുകളുടേയും സഹായത്തോടെ 61 റണ്‍സാണ് നേടിയത്.

അഞ്ചാം വിക്കറ്റില്‍ ഹര്‍പ്രീസ് സിംഗുമായി ശശാങ്ക് 35ും ആറാം വിക്കറ്റില്‍ ജിതേഷ് ശര്‍മ്മയുമായി 28 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കി. ഏഴാം വിക്കറ്റില്‍ ജിതേഷിനൊപ്പം വെറും 17 പന്തില്‍ 34 റണ്‍സ് കൂട്ടിച്ചേര്‍ത്ത അശുതോഷ് എട്ടാം വിക്കറ്റില്‍ ഹര്‍പ്രീത് ബ്രാറുമൊന്നിച്ച് 43 പന്തില്‍ അതിവേഗം 57 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. എന്നാല്‍ ഇരുവരും പുറത്തായത് പഞ്ചാബിന്റെ വിജയത്തെ ബാധിച്ചു.

ഹര്‍പ്രീത് ബ്രാര്‍ 20 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സും ഹര്‍പ്രീത് സിംഗ് 15 പന്തില്‍ 13 റണ്‍സുമെടുത്തു. അവസാന വിക്കറ്റില്‍ മൂന്ന് പന്തില്‍ എട്ട് റണ്‍സുമായി റബാഡ കത്തികയറിയെങ്കിലും റണ്ണൗട്ടില്‍ കുടുങ്ങുകയായിരുന്നു.

മുംബൈയ്ക്കായി ജസ്പ്രിത് ഭുംറ നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജെറാള്‍ഡ് കോട്‌സീയും നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ആകാശ് മധ്വാള്‍, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 192 റണ്‍സെടുത്തത്. മുംബൈയ്ക്കായി സൂര്യകുമാര്‍ യാദവ് നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് അവര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

സൂര്യകുമാര്‍ യാദവ് 53 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 78 റണ്‍സാണ് നേടിയത്. തിലക് വര്‍മ്മ 18 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും സഹിതം പുറത്താകാതെ 34 റണ്‍സെടുത്തപ്പോള്‍ രോഹിത്ത് ശര്‍മ്മ 25 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 36 റണ്‍സെടുത്തു.

ഇഷാന്‍ കിഷന്‍ (8), ഹാര്‍ദ്ദിക്ക് പാണ്ഡ്യ (10), ടിം ഡേവിഡ് (14), റെമേരിയോ ഷെപ്പേഴ്ഡ് (1), മുഹമ്മദ് നബി (0) എന്നിങ്ങനെയാണ് മറ്റ് മുംബൈ ബാറ്റര്‍മാരുടെ പ്രകടനം.

പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ തിളങ്ങി. നാല് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. സാം കറണ്‍ നാല് ഓവറില്‍ 41 റണ്‍സെടുത്ത് രണ്ട് വിക്കറ്റും സ്വന്തമാക്കി. കഗിസോ റബാഡ ഒരു വിക്കറ്റും എടുത്തു.

 

You Might Also Like