മെസിയുടെ ചെവിയില്‍ പറഞ്ഞതെന്ത്, ഒടുവില്‍ ആ രഹസ്യം പരസ്യമാക്കി ലെവണ്‍ഡോസ്‌കി

എന്തായിരിക്കും മത്സരശേഷം ലയണല്‍മെസിയുടെ ചെവിയില്‍ റോബര്‍ട്ട് ലെവണ്‍ഡോസ്‌കി പറഞ്ഞിട്ടുണ്ടാകുക. സമൂഹമാധ്യമങ്ങളില്‍ വൈറലായ ആ വീഡിയോയിലെ ഇരുവരുടേയും സംഭാഷണമെന്തെന്ന് ഒടുവില്‍ വെളിപ്പെടുത്തി പോളണ്ട് ക്യാപ്റ്റന്‍ ലെവണ്‍ഡോസ്‌കിതന്നെ രംഗത്തെത്തി.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരമായ അര്‍ജന്റീന-പോളണ്ട് കളിക്ക് ശേഷമാണ് ഇരുതാരങ്ങളും സംസാരിച്ചത്. പരസ്പരം ആശ്ലേഷിച്ചശേഷം മെസി ലെവണ്‍ഡോസ്‌കിയെ ചേര്‍ത്തു നിര്‍ത്തി ചെവിയില്‍ എന്തോ പറയുന്നുണ്ടായിരുന്നു. പിന്നീട് പോവാനൊരുങ്ങിയ ലെവണ്‍ഡോസ്‌കിയെ വീണ്ടും അടുത്തേക്ക് നിര്‍ത്തി മെസി എന്തോ രഹസ്യം പറഞ്ഞു. അന്നു മുതല്‍ അത് എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. ഇക്കാര്യം മെസിയോട് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ തന്നിലൂടെ ഇക്കാര്യം പുറത്തറിയില്ലെന്ന മറുപടിയാണ് സൂപ്പര്‍താരം നല്‍കിയത്.


താങ്കള്‍ പതിവില്‍ കൂടുതല്‍ പ്രതിരോധത്തിലൂന്നി കളിച്ചുവെന്നകാര്യമാണ് മെസിയോട് പറഞ്ഞതെന്ന് ലെവന്‍ഡോസ്‌കി വെളിപ്പെടുത്തി. ഇതിന് മറുപടിയായി മെസി പറഞ്ഞതിങ്ങനെ..’ചിലപ്പോഴൊക്കെ ടീമിനുവേണ്ടി അങ്ങനെ കളിക്കേണ്ടിവരും’.

മെസിയെ ഫൗള്‍ ചെയ്യേണ്ടിവന്നത് അപ്രതീക്ഷിതമായിരുന്നുവെന്നും പക്ഷെ ടീമിനുവേണ്ടി തനിക്കത് ചെയ്യേണ്ടിവരുമെന്നും ലെവന്‍ഡോസ്‌കി തുടര്‍ന്നു. മത്സരത്തിനിടെ ഒരു ഫൗളിന് ശേഷം കൈ കൊടുക്കാന്‍ നിന്ന ലെവന്‍ഡോവ്‌സ്‌കിയെ മെസി ഗൗനിച്ചില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെയായിരുന്നു മത്സരശേഷം ഇരുവരും പരസ്പരം സംസാരിച്ചത് ശ്രദ്ധനേടിയത്.


മെസിയുടെ പഴയതട്ടകമായ ബാഴ്‌സലോണയുടെ പ്രധാന താരമാണ് ഇപ്പോള്‍ ലെവന്‍ഡോസ്‌കി. ബയേണ്‍മ്യൂസിക്കില്‍ നിന്ന് ഈസീസണില്‍ സ്പാനിഷ് ക്ലബിലെത്തിയതാരം മികച്ച പ്രകടനാണ് പുറത്തെടുക്കുന്നത്. ഇത്തവണത്തെ ബാലന്‍ഡിയോര്‍ പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു.

അതേസമയം, അര്‍ജന്റീക്കെതിരായ മത്സരത്തില്‍ പ്രതിരോധത്തിലൂന്നിയായിരുന്നു പോളണ്ട് കളിച്ചത്. ലെവന്‍ഡോസ്‌കിയുടെ നേതൃത്വത്തിലുള്ള മുന്നേറ്റനിരക്ക് പന്ത് പലപ്പോഴും ലഭിച്ചില്ല. ഒറ്റപ്പെട്ട ആക്രമങ്ങള്‍മാത്രമാണ് ടീം നടത്തിയത്.

You Might Also Like