ഒന്നും രണ്ടുമല്ല അഞ്ച്, ക്യാപറ്റന്‍ എംബാപെയ്ക്ക് ഭ്രാന്തിളകി, പടുകൂറ്റന്‍ ജയവുമായി പിഎസ്ജി

ഫ്രഞ്ച് കപ്പില്‍ തകര്‍പ്പന്‍ ജയവുമായി പാരിസ് സെന്റ് ജര്‍മ്മന്‍. ലീഗിലെ കരുത്തരായ പയ്‌സ് ഡി കാസലിനെതിരെ എതിരില്ലാത്ത ഏഴ് ഗോളിനാണ് എംബാപെയും കൂട്ടരും ജയിച്ച് കയറിയത്. മത്സരത്തില്‍ അഞ്ച് ഗോളും ഒരു അസിസ്റ്റുമാണ് എംബാപെ സ്വന്തമാക്കിയത്.

മത്സരത്തിന്റെ 29ാം മിനിറ്റിലാണ് പിഎസ്ജി ഗോള്‍ വേട്ട തുടങ്ങിയത്. ക്യാപ്റ്റനായി ഇറങ്ങിയ എംബാപെ തന്നെയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. നാലു മിനിറ്റ് കഴിഞ്ഞ് നെയ്മര്‍ അടുത്ത വെടി പൊട്ടിച്ചു. ഇടവേളക്ക് പിരിയുംമുമ്പ് രണ്ടുവട്ടം കൂടി എംബാപ്പെ എതിര്‍വല കുലുക്കി.

രണ്ടാം പകുതിയിലും എംബാപ്പെ മാത്രമായിരുന്നു ചിത്രത്തില്‍. പിറന്ന മൂന്നു ഗോളില്‍ രണ്ടെണ്ണവും താരത്തിന്റെ ബൂട്ടില്‍നിന്നുപറന്നെത്തിയവ. ഒരെണ്ണം സോളര്‍ വകയും. വമ്പന്‍ ജയവുമായി മടങ്ങിയ പി.എസ്.ജിക്ക് കരുത്തരായ മാഴ്‌സയുമായാണ് പ്രീക്വാര്‍ട്ടര്‍ മത്സരം. സീസണില്‍ ഇതോടെ ടീമിനായി എംബാപ്പെയുടെ ഗോള്‍ സമ്പാദ്യം 24 കളികളില്‍ 25 ആയി.

ലോകകപ്പിനു ശേഷം ആറും. പി.എസ്.ജി നിരയില്‍ ആദ്യമായാണ് ഒരു താരം അഞ്ചു ഗോള്‍ അടിക്കുന്നത്. ഹാട്രിക് പൂര്‍ത്തിയാക്കാനെടുത്തത് വെറും 12 മിനിറ്റ്. ലോകകപ്പിനു ശേഷം താരത്തിന്റെ ആദ്യ ഹാട്രികായിരുന്നു ഇത്. പി.എസ്.ജിക്കായി താരത്തിന്റെ പേരില്‍ 196 ഗോളുകള്‍. നാലെണ്ണം അധികം നേടിയ എഡിന്‍സണ്‍ കവാനി മാത്രമാണ് മുന്നില്‍. മെസ്സി കരക്കിരുന്ന കളിയില്‍ എംബാപ്പെക്കൊപ്പം നെയ്മറും മുന്നേറ്റത്തില്‍ മുഴുസമയവും ഇറങ്ങി.

You Might Also Like