വീണ്ടും ഐപിഎല്ലില്‍ റണ്‍സൊഴുകി, പഞ്ചാബിനെതിരെ കൂറ്റന്‍ സ്‌കോരുമായി കൊല്‍ക്കത്ത

ഐപിഎല്ലില്‍ വീണ്ടും റണ്‍സൊഴുകിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 262 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 261 റണ്‍സ് അടിച്ച് കൂട്ടിയത്. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ (32 പന്തില്‍ 71), ഫില്‍ സാള്‍ട്ട് (37 പന്തില്‍ 75) എന്നിവരുടെ ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

തകര്‍പ്പന്‍ തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ നരെയ്ന്‍ – സാള്‍ട്ട് സഖ്യം 138 റണ്‍സ് കൂട്ടിചേര്‍ന്നു. പവര്‍ പ്ലേയില്‍ മാത്രം 76 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. നരെയ്‌നെ രാഹുല്‍ ചാഹര്‍ പുറത്താക്കി. നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നരെയ്‌ന്റെ ഇന്നിംഗ്‌സ്.

തുടര്‍ന്ന് ക്രീസിലെത്തിയത് വെങ്കടേഷ് അയ്യര്‍. ഒരറ്റത്ത് നിന്ന് വെങ്കടേഷും ആക്രമണം നടത്തുന്നതിനിടെ സാള്‍ട്ടിനെ സാം കറന്‍ ബൗള്‍ഡാക്കി. 37 പന്തില്‍ ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സാള്‍ട്ടിന്റെ ഇന്നിംഗ്‌സ്. ആന്ദ്രേ റസ്സല്‍ (12 പന്തില്‍ 24), ശ്രേയസ് അയ്യര്‍ (10 പന്തില്‍ 28), വെങ്കടേഷ് (23 പന്തില്‍ 39) എന്നിവര്‍ സ്‌കോറിംഗിന് വേഗം കൂട്ടി. റിങ്കു സിംഗാണ് (5) പുറത്തായ മറ്റൊരു താരം. രമണ്‍ദീപ് സിംഗ് (6) പുറത്താവാതെ നിന്നു. പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഓരോ മാറ്റവുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങിയത്. കൊല്‍ക്കത്ത മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ദുഷ്മന്ത ചമീരയെ ടീമിലെത്തിച്ചു. പഞ്ചാബ് ലിയാം ലിവിംഗ്സ്റ്റണ് പകരം ജോണി ബെയര്‍സ്റ്റോയെ കൊണ്ടുവന്നു.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ കൊല്‍ക്കത്ത. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 10 പോയിന്റാണുള്ളത്. അഞ്ച് ജയവും രണ്ട് തോല്‍വിയും. ഇന്ന് ജയിച്ചാള്‍ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും പ്ലേ ഓഫിന് ഒരുപടി കൂടി അടുക്കാം. അതേസമയം, ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ്. പ്ലേ ഓഫില്‍ കയറണമെങ്കില്‍ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ടീമിന് ജയിക്കണം. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പഞ്ചാബിന് നാല് പോയിന്റ് മാത്രമാണുള്ളത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അംഗ്കൃഷ് രഘുവംശി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, ദുഷ്മന്ത ചമീര, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.

പഞ്ചാബ് കിംഗ്സ്: ജോണി ബെയര്‍സ്റ്റോ, സാം കറന്‍ (ക്യാപ്റ്റന്‍), റിലീ റൂസോ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിംഗ്, അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാഡ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്.

You Might Also Like