കേരളത്തിന്റെ പേര് വെച്ച് എന്തിനിങ്ങനെ ഒരു ടീം, പിരിച്ചുവിട്ടുകൂടെ?

ഡ്യൂറന്റ് കപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് നിരാശ. ഡല്‍ഹി എഫ്സിയോട് തോറ്റു (1-0). രണ്ടാംപകുതിയില്‍ വില്ലിസ് പ്ലാസ നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് വീണത്. ഐഎസ്എല്‍ സീസണിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പില്‍ പങ്കാളിയായത്. വിദേശ താരങ്ങളില്‍ രണ്ടുപേര്‍ മാത്രമാണ് ടൂര്‍ണമെന്റ് കളിച്ചത്.

ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ കളിച്ച ടീമില്‍നിന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. കഴിഞ്ഞ കളിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട സന്ദീപ് സിങ്, ധെനെചന്ദ്രമെയ്ട്ടെ, ഹോര്‍മിപാം എന്നിവരില്ലാതെയാണ് ഇവാന്‍ വുകാമനോവിച്ച് പരിശീലിപ്പിക്കുന്ന ബ്ലാസ്റ്റേഴ്സ് എത്തിയത്. ഗോള്‍വലയ്ക്ക് കീഴില്‍ പ്രഭ്സുഖന്‍ ഗില്ലായിരുന്നു കാവല്‍ക്കാരന്‍. എനെസ് സിപോവിച്ച് തന്നെയായിരുന്നു പ്രതിരോധത്തെ നയിച്ചത്. ക്യാപ്റ്റന്‍ ജെസെല്‍ കര്‍ണെയ്റോ, ജീക്സണ്‍ സിങ് എന്നിവരായിരുന്നു കൂട്ട്. ഹര്‍മന്‍ജോത് ഖബ്രയ്ക്കും സെയ്ത്യാസെന്‍ സിങ്ങിനും അക്രമിക്കാനും പ്രതിരോധിക്കാനും ഒരുപോലെ ചുമതല നല്‍കി. പ്യൂട്ടിയ, കെ പി രാഹുല്‍, കെ പ്രശാന്ത്, ഗിവ്സണ്‍ സിങ് എന്നിവര്‍ കളി മെനഞ്ഞു. ആയുഷ് അധികാരിയെ കേന്ദ്രീകരിച്ചായിരുന്നു മുന്നേറ്റം. ക്യാപ്റ്റന്‍ അന്‍വര്‍ അലിയായിരുന്നു ഡല്‍ഹി പ്രതിരോധത്തിലെ പ്രധാനി. ബ്രസീലുകാരന്‍ സെര്‍ജിയോ ബാര്‍ബോസയ്ക്കായിരുന്നു ആക്രമണത്തിന്റെ ചുമതല.

Photo by Shibu Nair P for KBFC
Kerala Blasters Footbal Club ISL – 2021 – 2022

ഡല്‍ഹിയുടെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. അഞ്ചാം മിനിറ്റില്‍ ഫഹദ് തെമുരിയുടെ ഗോളെന്നുറച്ച ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖന്‍ തട്ടിയകറ്റി. കളിയിലുടനീളം മികച്ച പ്രകടനമായിരുന്നു ഈ ഇരുപതുകാരന്റേത്. 14-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ആദ്യ കോര്‍ണര്‍ ലഭിച്ചു. ഖബ്രയുടെ കിക്ക് ഡല്‍ഹി ഗോള്‍കീപ്പര്‍ ലൗവ്പ്രീത് സിങ് രക്ഷപ്പെടുത്തി. പിന്നാലെ നാല്‍പ്പത്വാര അകലെനിന്ന് ആയുഷ് തൊടുത്ത പന്ത് പോസ്റ്റിന് തൊട്ടരികിലൂടെ പറന്നു. മഴകാരണം ചളിനിറഞ്ഞ മൈതാനത്ത് എളുപ്പമായിരുന്നില്ല ഇരുടീമിനും കളി. രാഹുലിന്റെയും ആയുഷിന്റെയും മുന്നേറ്റത്തിന് മൈതാനത്തെ അന്തരീക്ഷം പലപ്പോഴും തടസ്സംനിന്നു. വില്ലിസ് പ്ലാസയും സെര്‍ജിയോ ബാര്‍ബോസയും അണിനിരന്ന ഡല്‍ഹി മുന്നേറ്റം പലവട്ടം ഗോള്‍മുഖത്തിന് അടുത്തെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധവും ഗോള്‍കീപ്പറും കരുത്തോടെ നിന്നു. 34-ാം മിനിറ്റില്‍ ഗോള്‍വരയില്‍ നിന്ന് ജെസെലിന്റെ ഉജ്ജ്വല രക്ഷപ്പെടുത്തലും തുണച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുന്നിലെത്താനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം ഫലം കണ്ടില്ല. പ്യൂട്ടിയയുടെ ഷോട്ട് ലക്ഷ്യത്തിലെത്തിയില്ല.

ഇടവേള കഴിഞ്ഞെത്തിയതിന് പിന്നാലെ വീണ്ടും പ്രഭ്സുഖന്‍ ബ്ലാസ്റ്റേഴ്സിനെ കാത്തു. വില്ലിസിന്റെ ശ്രമം ഗോളി കൈയിലാക്കി. എന്നാല്‍ 52-ാം മിനിറ്റില്‍ ഒറ്റയാന്‍ മുന്നേറ്റത്തിലൂടെ വില്ലിസ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെയും പ്രഭ്സുഖനെയും മറികടന്നു. ഗോള്‍വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. പ്രശാന്തും സിപോവിച്ചും ആയുഷും മടങ്ങി. സഹല്‍ അബ്ദുല്‍ സമദ്, ചെഞ്ചൊ, ബിജോയ് എന്നിവരെത്തി. മാറ്റം ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിന് വേഗത കൂട്ടി. വിശ്രമമില്ലാതെ അവര്‍ എതിര്‍പോസ്റ്റിലേക്ക് മാര്‍ച്ച് ചെയ്തു. 63-ാം മിനിറ്റില്‍ ഒപ്പമെത്താനുള്ള ബ്ലാസ്റ്റേഴ്സിന്റെ നീക്കം അന്‍വര്‍ തടഞ്ഞു. രാഹുല്‍ ഗോളി ലൗവ്പ്രീതിനെ മറികടന്ന് പന്ത് വലേയിലേക്ക് അയച്ചെങ്കിലും അന്‍വര്‍ ഓടിയെത്തി രക്ഷപ്പെടുത്തി. തളര്‍ന്നില്ല ബ്ലാസ്റ്റേഴ്സ്. തുര്‍ച്ചയായ മുന്നേറ്റത്തോടെ ഡല്‍ഹി നിരയെ സമ്മര്‍ദത്തിലാക്കി. രാഹുലായിരുന്നു ബ്ലാസ്റ്റേഴ്സ് അക്രമണത്തിന്റെ കുന്തമുന. ഇതിനിടെ രാഹുല്‍ ഒരുക്കിയ അവസരം സഹലിന് മുതലാക്കാനായില്ല. പ്യൂട്ടിയയുടെ ക്രോസ് രാഹുലും പാഴാക്കി. 77-ാം മിനിറ്റില്‍ വീണ്ടും രാഹുലിന് അവസരമുണ്ടായി. ഇത്തവണ ഡല്‍ഹി ഗോളിയുടെ കൈയിലൊതുങ്ങി പന്ത്.

80-ാം മിനിറ്റില്‍ സെയ്ത്യാസെന്നിന് പകരം വിന്‍സി ബരേറ്റോയെ ഇറക്കി ബ്ലാസ്റ്റേഴ്സ്. രണ്ട് മിനിറ്റ് മാത്രം പിന്നാലെ രാഹുല്‍ നീട്ടിനല്‍കിയ പന്ത് സഹലിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ലൗവ്പ്രീതായിരുന്നു ഡല്‍ഹിയെ കാത്തത്. കളിയിലുടനീളം നിര്‍ഭാഗ്യം ബ്ലാസ്റ്റേഴ്സിനെ പിടികൂടി. 88-ാം മിനിറ്റില്‍ രാഹുലിന്റെ ഉഗ്രനടി ക്രോസ്ബാറില്‍ തട്ടിമടങ്ങിയത് അവിശ്വസനീയതോടെ നോക്കിനില്‍ക്കാനേ ബ്ലാസ്റ്റേഴ്സിനായുള്ളു.

നവംബര്‍ 19ന് എടികെ മോഹന്‍ ബഗാനുമായാണ് ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

 

You Might Also Like