സഞ്ജുവിന് മുന്നില്‍ വിജയലക്ഷ്യം വെച്ച് ദക്ഷിണാഫ്രിക്ക, മറികടക്കുമോ വന്‍ മല

ദക്ഷിണാഫ്രിക്കയ്കകെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 279 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അന്‍പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 278 റണ്‍സെടുത്തത്.

അര്‍ധ സെഞ്ച്വറി നേടിയ റീസ ഹെന്റിക്‌സും എയ്ഡന്‍ മാര്‍ക്കരവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റീസാ ഹെന്റിക്‌സ് 76 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 74 റണ്‍സാണ് സ്വന്തമാക്കിയത്. മാര്‍ക്കരം ആകട്ടെ 89 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 79 റണ്‍സും നേടി.

ഡേവിഡ് മില്ലര്‍ 34 പന്തില്‍ നാല് ഫോറടക്കം 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഹെന്റിച്ച് ക്ലാസന്‍ 26 പന്തില്‍ 30ഉം ജന്നെമാന്‍ മലാന്‍ 31 പന്തില്‍ 25 റണ്‍സും സ്വന്തമാക്കി. ക്വിന്റണ്‍ ഡികോക്ക് (5), വെയ്ന്‍ പാര്‍നെല്‍ (16), കേശവ് മഹാരാജ് (5) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ പ്രകടനം.

ഇന്ത്യയ്്ക്കായി പേസര്‍ മുഹമ്മദ് സിറാജ് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചു. 10 ഓവറില്‍ ഒരു മെയ്ഡിന്‍ അടക്കം 38 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് സിറാജ് നേടിയത്. വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യ മത്സരം ഇന്ത്യ ഒന്‍പത് റണ്‍സിന് തോറ്റിരുന്നു. അതിനാല്‍ പരമ്പര 1-0ത്തിന് ദക്ഷിണാഫ്രിക്ക മുന്നിലാണ്. ഈ മത്സരം ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര വിജയം സ്വന്തമാക്കാം.

ദക്ഷിണാഫ്രിക്കയുടെ സ്ഥിരം നായകന്‍ തെംബാ ബാവുമ ഇന്ന് കളിക്കുന്നില്ല. സ്പിന്നര്‍ തബ്രൈസ് ഷംസിയും പ്ലേയിംഗ് ഇലവനിലില്ല. രണ്ട് മാറ്റങ്ങളുമായാണ് ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ ഇലവനിലെത്തിയപ്പോള്‍ ഷഹ്ബാസ് അഹമ്മദ് അരങ്ങേറ്റം കുറിച്ചു. റുതുരാജ് ഗെയ്ക്വാദും രവി ബിഷ്ണോയിയുമാണ് പുറത്തായത്.

You Might Also Like