പ്രീമിയര്‍ലീഗില്‍ വമ്പന്‍മാര്‍ക്ക് ഭീഷണി; കിരീടപോരാട്ടം കനക്കുന്നു, അപ്രതീക്ഷിത കുതിപ്പുമായി ചെറിയ ക്ലബുകള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ കിരീടപോരാട്ടം ശക്തമാകുമെന്ന് സൂചന നല്‍കി ജനുവരി ട്രാന്‍സ്ഫര്‍ ജാലകം അടച്ച ശേഷമുള്ള ആദ്യ ആഴ്ചയിലെ മത്സരങ്ങള്‍. നിലവില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന ആഴ്‌സനലും രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും തോല്‍വി നേരിട്ടപ്പോള്‍ തൊട്ടുപിന്നിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനവും വിജയിച്ചുകയറി. ട്രാന്‍സ്ഫര്‍ വിപണിയില്‍ ഏറ്റവുംകൂടുതല്‍ തുക മുടക്കിയ ചെല്‍സിയ്ക്ക് വിജയംനേടാനുമായില്ല. ഇതോടെ സംഭവബഹുലമായ വീക്കെന്‍ഡാണ് കഴിഞ്ഞുപോയത്.


റെക്കോര്‍ഡ് തുകക്ക് ടീമിലെത്തിച്ച എന്‍സോ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെയുള്ള താരങ്ങളെ ആദ്യവാസാനം കളത്തിലിറക്കിയിട്ടും ചെല്‍സി ഫുള്‍ഹാമിനെതിരെ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ ടോപ്പില്‍ നില്‍ക്കുന്ന ആഴ്‌സനലിനെ 18ാംസ്ഥാനത്തുള്ള എവര്‍ട്ടനാണ് അട്ടിമറിച്ചത്. പ്രമുഖതാരങ്ങളെയെല്ലാം കളത്തിലിറക്കിയിട്ടും തോല്‍വിനേരിട്ടത് ആഴ്‌സനലിന് ലീഗില്‍ ശുഭസൂചനയല്ല നല്‍കുന്നത്. ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കി. വോള്‍വ്‌സിനോട് ഏകപക്ഷീയമായ മൂന്ന് ഗോളിന് തോറ്റ് ലിവര്‍പൂള്‍ വീണ്ടും ദുരന്തമായി.


പോയന്റ് ടേബിളില്‍ നിലവില്‍ പത്താംസ്ഥാനത്താണ് ലിവര്‍. പ്രമുഖതാരങ്ങളെല്ലാം ചെമ്പടക്കായി ഇറങ്ങിയിട്ടും ഫോമിലേക്ക് തിരിച്ചെത്താനായില്ല. ഈസീസണില്‍ മിന്നുംഫോമിലുള്ള ന്യൂകാസിലിനും ഈആഴ്ച നിരാശയുടേതായി. വെസ്റ്റ്ഹാമാണ് സമനിലയില്‍തളച്ചത്. ഇരുടീമുകളും ഓരോഗോള്‍വീതമാണ് നേടിയത്. ഏവരും ആകാംക്ഷയോടെ കാത്തിരുന്നത് മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടനം മത്സരമായിരുന്നു. ആഴ്ചയിലെ അവസാന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സിറ്റിക്ക് അടിതെറ്റി. ഹാരികെയിനിന്റെ ഗോളിലാണ് സ്വന്തം മൈതാനത്ത് ടോട്ടനം കരുത്ത്കാട്ടിയത്. ഇതോടെ ആഴ്‌സനലുമായുള്ള പോയന്റ് വ്യത്യാസം കുറക്കാനുള്ള സുവര്‍ണാവസരം പെപ് ഗ്വാര്‍ഡിയോളക്കും സംഘത്തിനും നഷ്ടമായി.


നിലവില്‍ 20 കളിയില്‍ 16 വിജയവുമായി 50പോയന്റാണ് ആഴ്‌സനലിന്റെ സമ്പാദ്യം. ഒരുമത്സരം കൂടുതല്‍കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് 45പോയന്റാണുള്ളത്. 21 കളിയില്‍ 13 ജയമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 42പോയന്റുമായി തൊട്ടുപിന്നിലുണ്ട്. ന്യൂകാസില്‍ യുണൈറ്റഡ് 40പോയന്റുമായി നാലാമതും ടോട്ടനം 39 പോയന്റുമായി അഞ്ചാമതും നില്‍ക്കുന്നു. ഇനിയുള്ള ആഴ്ചയിലെ വിജയപരാജയങ്ങള്‍ ഗ്രൂപ്പില്‍ വലിയ മാറ്റംവരുത്തുമെന്നതിനാല്‍ മത്സരം കടുത്തതാകുമെന്നുറപ്പായി.

 

 

You Might Also Like