പന്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരങ്ങള്‍, മണ്ടന്‍ ക്യാപ്റ്റന്‍സിയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുന്നു

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും തോറ്റതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. ഇത്തവണ അക്‌സര്‍ പട്ടേലിനെ പന്തെറിയാന്‍ വൈകിപ്പിച്ചതാണ് നെഹ്‌റയെ ചൊടിപ്പിക്കുന്നത്.

അക്സറിന് പന്ത് നല്‍കാന്‍ ക്യാപ്റ്റന്‍ വൈകിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് നെഹ്റ പറഞ്ഞു. രണ്ട് വലംകൈയ്യന്‍ ബാറ്റര്‍മാര്‍ ക്രീസിലുണ്ടായിരുന്നപ്പോള്‍ തന്നെ അക്സറിനെ പന്തേല്‍പ്പിക്കണമായിരുന്നു. അക്സറിന് പന്ത് നല്‍കാത്തതില്‍ ഒരു കാരണവും തനിക്ക് കണ്ടെത്താന്‍ കഴിയുന്നില്ലെന്നും നെഹ്റ വ്യക്തമാക്കി.

ടി20 ടീമില്‍ താന്‍ അവേശ് ഖാന് പകരം അര്‍ഷ്ദീപ് സിംഗിന് അവസരം കൊടുക്കണമായിരുന്നെന്നും ആശിഷ് നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

നെഹ്‌റയെ കൂടാതെ മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥീവ് പട്ടേലും പന്തിനെതിരെ രംഗത്തെത്തി. കളിയെ അതിവേഗം മനസിലാക്കുകയെന്നത് ഇത്തരം മത്സരങ്ങളില്‍ പ്രധാനമാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേലിന്റെയും പ്രതികരണം. ടി20 ക്രിക്കറ്റില്‍ കളിയെ മനസിലാക്കുകയെന്നത് വളരെ പ്രധാനമാണ്. തുടക്കത്തില്‍ ബുദ്ധിമുട്ടിയാണ് ക്ലാസന്‍ ബാറ്റ് ചെയ്തത്. ഇതിനുശേഷമാണ് താരം ഗിയര്‍ മാറ്റിയത്. കൂടാതെ താരം സ്പിന്നിനെ ഗംഭീരമായി കളിക്കുകയും ചെയ്തു. എന്നിരുന്നാലും അക്സറിനെ രീക്ഷിക്കേണ്ടതായിരുന്നെന്നും പട്ടേല്‍ പറഞ്ഞു.

ക്വിന്റണ്‍ ഡി കോക്കിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ക്ലാസന്‍ ടീമില്‍ ഇടംനേടിയത്. 46 പന്തില്‍ 81 റണ്‍സെടുത്ത താരം മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി. ബാറ്റിങ് അത്ര എളുപ്പമല്ലാത്ത പിച്ചിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ താരം കടന്നാക്രമിച്ചത്. ലൈനും ലെങ്തും നഷ്ടമായ ബൗളര്‍മാര്‍ നന്നായി റണ്‍സ് വഴങ്ങി. രണ്ടാം മത്സരത്തിലും ജയിച്ചതോടെ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 2-0 എന്ന നിലയില്‍ ലീഡ് നേടിക്കഴിഞ്ഞു.

You Might Also Like