തോന്നിയ അസംബന്ധങ്ങള്‍ പ്രചരിപ്പിക്കരുത്, പൊട്ടിത്തെറിച്ച് ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഭൂവി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നും ഇനി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമായിരിക്കും ശ്രദ്ധയെന്നും റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ആ വാര്‍ത്ത പൂര്‍ണമായി തള്ളി ഭുവനേശ്വര്‍ കുമാര്‍ രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ഭുവനേശ്വര്‍ ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

‘ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. അതിന് വ്യക്തത വരുത്തേണ്ടതുണ്ട്. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റ് കളിക്കാനും ഞാന്‍ തയ്യാറാണ്. എനിക്ക് നിങ്ങളോട് നിര്‍ദേശിക്കാനുള്ളത്. നിങ്ങളുടെ അനുമാനത്തിന് അനുസരിച്ച് വാര്‍ത്തയുണ്ടാക്കരുത്.” ഭുവി ട്വിറ്റിറില്‍ കുറിച്ചിട്ടു.

ഭുവി തന്റെ പരിശീലന രീതിയില്‍ മാറ്റം വരുത്തിയെന്നൊക്കെ വാര്‍ത്തയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഐസിസി ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോഴും ഭുവിയെ ടീം ഇന്ത്യയിലേക്ക് പരിഗണിച്ചില്ല. ഭുവനേശ്വര്‍ ഇല്ലാതെ മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍ എന്നീ ആറ് പേസര്‍മാരാണ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്.

കൂടാതെ സ്റ്റാന്‍ഡ്ബൈ പേസര്‍മാരായി ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, അര്‍സാന്‍ നാഗ്വസ്വല്ല എന്നിവരും ടീമിനൊപ്പം ചേരും.

ഇന്ത്യക്ക് വേണ്ടി 21 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഭുവി 63 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ 2018 ജനുവരിയില്‍ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ടെസ്റ്റ് ജേഴ്സി അണിഞ്ഞിട്ടില്ല. ജൊഹന്നാസ്ബര്‍ഗ് ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ചും ഭുവിയായിരുന്നു. ജൂലൈയില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനമാണ് ഇനി ഭുവിക്ക് മുന്നിലുള്ള പരമ്പര.

You Might Also Like