ഇന്ത്യന്‍ താരങ്ങളെ പണിയെടുപ്പിക്കരുത്, ഐപിഎല്‍ ടീമുകള്‍ക്ക് താക്കീതുമായി ബിസിസിഐ

ഐപിഎല്‍ തുടങ്ങാനിരിക്കെ പത്ത് ടീമുകള്‍ക്കും കര്‍ശന നിര്‍ദേശവുമായി ബിസിസിഐ. ഐപിഎല്ലില്‍ വിവിധ ടീമുകളില്‍ കളിക്കുന്ന ഇന്ത്യന്‍ ബൗളര്‍മാരെ നെറ്റ്‌സില്‍ അമിതമായി പന്തെറിയിക്കരുതെന്നാണ് ബിസിസിഐ താക്കീത് ചെയ്തിരിക്കുന്നത്.

നെറ്റ്‌സില്‍ അമിതമായി പന്തെറിഞ്ഞാല്‍ അവര്‍ക്ക് പരിക്കേല്‍ക്കാനുളള സാധ്യത കൂടുതലാണെന്ന വിലയിരുത്തലിലാണ് ബിസിസിഐ ഇത്തരമൊരു കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായി കളിക്കാര്‍ ഫീല്‍ഡിംഗ് ഡ്രില്‍ ചെയ്യണമെങ്കിലും മെയ് ആദ്യവാരം വരെ ഇന്ത്യന്‍ താരങ്ങളെ അതിനായി നിര്‍ബന്ധിക്കരുതെന്നും ബിസിസിഐ ടീമുകളോട് നിര്‍ദേശിച്ചു.

പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ ആദ്യവാരം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുന്നില്‍ക്കണ്ടാണത്രെ ബിസിസിഐയുടെ മുന്‍കരുതല്‍. മെയ് ആദ്യവാരമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി.

ഇതിന് മുമ്പ് ഏതെങ്കിലും കളിക്കാര്‍ക്ക് പരിക്കേറ്റാല്‍ സ്വാഭാവികമായും അവരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താനാവില്ല. ഇത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. പരിക്കേറ്റ ജസ്പ്രീത്, റിഷഭ് പന്ത് എന്നിവരുടെ സേവനം ഇപ്പോള്‍ തന്നെ നഷ്ടമായ ഇന്ത്യക്ക് ഐപിഎല്ലിനിടെ കൂടുതല്‍ താരങ്ങളെ നഷ്ടമാകുന്നത് ചിന്തിക്കാന്‍ പോലുമാകില്ല.

ഗുജറാത്ത് ടൈറ്റന്‍സ് താരമായ മുഹമ്മദ് ഷമി, ആര്‍സിബി താരമായ മുഹമ്മദ് സിറാജ്, കൊല്‍ക്കത്ത താരമായ ഉമേഷ് യാദവ്, ഷാര്‍ദ്ദുല്‍ ഠാക്കൂര്‍, ചെന്നൈ താരമായ രവീന്ദ്ര ജഡേജ, രാജസ്ഥാന്‍ റോയല്‍സിന്റെ ആര്‍ അശ്വിന്‍, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരെല്ലാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടീമില്‍ ഇടം നേടാന്‍ സാധ്യതയുള്ളവരാണ്.

ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. കഴിഞ്ഞ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡാണ് കിരീടം നേടിയത്. അതിനാല്‍ തന്നെ എന്ത് വിലകൊടുത്തും ഫൈനല്‍ ജയിക്കാനുളള തയ്യാറെടുപ്പിലാണ് ഇന്ത്യ.

 

You Might Also Like