ആത്മവിശ്വാസത്തിന്റെ ആൾരൂപമായ റൊണാൾഡോ മുപ്പത്തിയഞ്ചാം വയസിലും ഫുട്ബോൾ ലോകത്തിന്റെ നിറുകയിൽ നിൽക്കുകയാണ്. കരിയർ അവസാനിച്ചുവെന്ന് പല സമയത്ത് പലരും അഭിപ്രായപ്പെട്ടിട്ടും അതിൽ നിന്നും തിരികെ വന്ന താരം ഇപ്പോൾ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഉള്ളതിനേക്കാൾ മികച്ച പ്രകടനമാണ് ഈ സീസണിൽ കാഴ്ച വെക്കുന്നത്.
ഈ വർഷം മാത്രം 20 ഗോളുകൾ നേടിയ റൊണാൾഡോക്കു മുന്നിൽ ആകെയുള്ളത് 21 ഗോളുകൾ നേടിയ ലെവൻഡോവ്സ്കി മാത്രമാണ്. മാത്രമല്ല, പതിനൊന്നു സീരി എ മത്സരങ്ങളിൽ തുടർച്ചയായി ഗോളുകൾ നേടുകയെന്ന ക്വാഗ്ലിയാറല്ല, ബാറ്റിസ്റ്റൂട്ട എന്നിവരുടെ റെക്കോർഡിനൊപ്പവും താരം എത്തിയിരുന്നു. നിലവിൽ ആറു മത്സരങ്ങളിലും താരം തുടർച്ചയായി ഗോൾ നേടിയിട്ടുണ്ട്.
Ronaldo has scored 23 goals in the last 18 games.
— RMadridbabe (@RMadridBabe) July 12, 2020
Ronaldo is doing this at the age of 35. INSANE. pic.twitter.com/q4DHIz6ja8
ഇത്തവണത്തെ യൂറോപ്യൻ ഗോൾഡൻ ഷൂ നേടാനുള്ള മത്സരത്തിലും താരമുണ്ട്. 34 ഗോൾ നേടിയ ലെവൻഡോവ്സ്കിയാണ് ഇക്കാര്യത്തിൽ മുന്നിലെങ്കിലും സീരി എയിൽ ഇനിയും ആറു മത്സരങ്ങൾ ബാക്കി നിൽക്കുന്നുണ്ട്. 29 ഗോളുകൾ നേടിയ ഇമ്മൊബൈലിനൊപ്പം 28 ഗോളുകൾ നേടിയ റൊണാൾഡോയും ലെവൻഡോവ്സ്കിയെ മറികടക്കാനുള്ള പോരാട്ടത്തിലാണ്.
റൊണാൾഡോ ഇറ്റലിയിലെത്തിയതിനു ശേഷം 49 ഗോളുകളാണ് താരം ലീഗിൽ മാത്രം നേടിയിരിക്കുന്നത്. മറ്റൊരു താരവും ഇത്രയും ഗോളുകൾ സ്വന്തമാക്കിയിട്ടില്ല. കഴിഞ്ഞ മൂന്നു സീസണുകളിൽ 25, 26, 21 എന്നിങ്ങനെ ലീഗ് ഗോളുകൾ നേടിയ റൊണാൾഡോ അതിനേക്കാൾ മികച്ച പ്രകടനമാണ് മുപ്പത്തിയഞ്ചാം വയസിൽ കാഴ്ച വെക്കുന്നത്.