ചതിച്ചത് ബ്ലാസ്‌റ്റേഴ്‌സാണ്, കാത്തിരുന്നത് മൂന്ന് മാസം, ആഞ്ഞടിച്ച് പെരേര ഡയസ്

ഐഎസ്എല്ലില്‍ കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയില്‍ ചുക്കാന്‍ പിടിച്ച പ്രധാന താരങ്ങളിലൊരാള്‍ അര്‍ജന്റൈന്‍ താരം പെരേര ഡയസ് ആയിരുന്നു. ഈ സീസണില്‍ ഡയസ് ബ്ലാസ്റ്റേഴ്‌സില്‍ തുടരുമെന്ന് ആരാധകര്‍ കരുതിയെങ്കിലും മുംബൈ എഫ്‌സിയുമായി താരം കരാര്‍ ഒപ്പിട്ടിരുന്നു. ഇത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചിരുന്നു.

ഇപ്പോഴിതാ ഇ്ക്കാര്യത്തില്‍ സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഡയസ്. ഐഎഫ്ടിഡബ്ല്യുസിക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് ഡയസ് ഇ്കാര്യം വെളിപ്പെടുത്തിയത്.

ബ്ലാസ്റ്റേഴ്‌സിലേക്ക് തിരികെയെത്തുമെന്ന വിശ്വാസത്തില്‍ ഏതാണ്ട് മൂന്ന് മാസത്തോളം താന്‍ കാത്തിരുന്നു എന്ന് ഡിയാസ് പറയുന്നു. ആ സമയത്ത് ഗള്‍ഫ് രാജ്യങ്ങളിലെ ക്ലബുകളില്‍ നിന്നൊക്കെ ഓഫര്‍ വന്നിരുന്നു. അതൊന്നും സ്വീകരിച്ചില്ല. ഒടുവില്‍ ബ്ലാസ്റ്റേഴ്‌സിന് മറ്റ് പദ്ധതികളാണെന്ന് ഞാനറിഞ്ഞു. അത് എനിക്ക് വലിയ ഞെട്ടലായി’ ഡയസ് പറയുന്നു.

‘ബ്ലാസ്റ്റേഴ്‌സില്‍ ഇനി തുടരാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് മുംബൈ സിറ്റിയില്‍ നിന്ന് ഓഫര്‍ വരുന്നത്. അത് സ്വീകരിക്കാന്‍ ഏറെ ആലോചിക്കേണ്ടിവന്നില്ല. മുംബൈയുടെ പ്രഫഷണലിസം ആ ഓഫര്‍ സ്വീകരിക്കാനുള്ള ഒരു കാരണമായിരുന്നു. ഒപ്പം സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പെന്ന ബ്രാന്‍ഡും അവര്‍ക്കുണ്ട്. ആ സമയത്തും മറ്റ് ചില രാജ്യങ്ങളില്‍ നിന്ന് ഓഫറുകള്‍ വന്നെങ്കിലും പുതിയൊരു രാജ്യത്ത് പുതിയൊരു ക്ലബിനൊപ്പം ചേര്‍ന്ന് അവിടെ സെറ്റില്‍ ആകേണ്ടതിന്റെ ബുദ്ധിമുട്ടിലേക്ക് കടക്കാന്‍ ആഗ്രഹിച്ചില്ല’ ഡയസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഡയസ് നേടിയത്. അര്‍ജന്റൈന്‍ ക്ലബായ പ്ലാറ്റന്‍സില്‍ നിന്ന് വായ്പാടിസ്ഥാനത്തിലായിരുന്നു ഡയസ് ബ്ലാസ്റ്റേഴ്‌സിനായി കളിച്ചത്.

You Might Also Like