രണ്ട് മിഡ്ഫീല്‍ഡര്‍മാര്‍കൂടി, ട്രാന്‍സ്ഫര്‍ വിപണി പിടിച്ചുകുലുക്കി വീണ്ടും ഈസ്റ്റ് ബംഗാള്‍

രണ്ട് ഇന്ത്യന്‍ മിഡ് ഫീല്‍ഡര്‍മാരെ കൂടി സ്വന്തമാക്കി കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍. മേഘാലയയുടെ മധ്യനിര താരം യുജിന്‍സണ്‍ ലിങ്‌ദോഹും സിക്കിം താരം മിലന്‍ സിംഗുമാണ് ഈസ്റ്റ് ബംഗാളുമായി കരാര്‍ ഒപ്പുവെച്ചത്. രണ്ട് വര്‍ഷത്തേയ്ക്കാണ് ഇരുതാരങ്ങളുമായുളള ഈസ്റ്റ് ബംഗാളിന്റെ കരാര്‍.

ഐഎസ്എല്‍ ക്ലബ് ബംഗളൂരു എഫ്‌സി താരമായിരുന്നു ലിങ്‌ദോ. ബംഗളൂരുവില്‍ കാര്യമായ പ്രകടനമൊന്നും ഈ മേഘാലയന്‍ താരത്തിന് കാഴ്ച്ചവെക്കാനായില്ല. അതിന് മുമ്പ് എടികെ കൊല്‍ക്കത്തയ്ക്കായാണ് താരം കളിച്ചിരുന്നത്.

ബംഗളൂരുവില്‍ ഈ സീസണില്‍ അധികം അവസരവും ലിംഗ് ദോഹിന് ലഭിച്ചിരുന്നില്ല. ആകെ 5 മത്സരങ്ങള്‍ മാത്രമാണ് ഈ സീസണില്‍ ലിംഗ്‌ദോഹ് കളിച്ചത്. പൂണെ സിറ്റിക്ക് വേണ്ടിയും ലിങ്‌ദോ ഐഎസ്എല്ലില്‍ കളിച്ചിട്ടുണ്ട്.

മിലന്‍ സിംഗാകട്ടെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലൂടെ വളര്‍ന്ന താരമാണ്. ഈസ്റ്റ് ബംഗാള്‍ അക്കാദമിയിലും മിലന്‍ പരിശിലിച്ചിട്ടുണ്ട്. അവിടെ നിന്നും പയ്ലന്‍ ആരോസില്‍ എത്തിയതോടെയാണ് പ്രെഫഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ചത്. ഐഎസ്എല്‍ ആദ്യ സീസണില്‍ ഷില്ലോംഗ് എഫ്സിയില്‍ നിന്നും ലോണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി മിലാന്‍ സിംഗ് ളിച്ചു. പിന്നീട് ഡല്‍ഹി ഡൈനാമോസിനായും ലോണില്‍ മിലന്‍ സിംഗ് ബൂട്ടണിഞ്ഞു.

2017 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സുമായിട്ടായിരുന്നു മിലാന്‍സിംഗിന്റെ ആദ്യ ഐഎസ്എല്‍ സ്വതന്ത്ര കരാര്‍. 15 മത്സരങ്ങളാണ് ആ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി മിലാന്‍ സിംഗ് കളിച്ചത്. അവിടെ നിന്നും മുംബൈ സിറ്റിയിലെത്തിയ താരം കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിനായും കളിച്ചു.

ഇന്ത്യയ്ക്കായി ഒരു മത്സരവും ഈ 28കാരന്‍ കളിച്ചിട്ടുണ്ട്. 2017ല്‍ കബോഡിയക്കെതിരെയാണ് ദേശീയ ടീമിനായി മിലന്‍ സിംഗ് അരങ്ങേറിയത്.

അതെസമയം ഈസ്റ്റ് ബംഗാളിന് അടുത്ത സീസണില്‍ ഐഎസ്എല്‍ കളിക്കാനാകില്ലെന്നാണ് സൂചന. കോവിഡ് കാരണം അടുത്ത വര്‍ഷം ഐഎസ്എല്‍ ടീമുകളെ വര്‍ധിപ്പിക്കേണ്ടെന്നാണ് എഐഎഫ്എഫ് നിലപാടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

You Might Also Like