തകര്‍പ്പന്‍ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്, കശ്മീര്‍ വലതുളച്ചു

സന്നാഹ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. മൂന്നാം മത്സരത്തില്‍ ജമ്മുകാശ്മീര്‍ എഫ്‌സി ഇലവനെ (ജെകെഎഎഫ്‌സി11) രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്. ആദ്യപകുതിയില്‍ സെയ്ത്യാസെന്‍ സിങ്ങും കളിയുടെ അവസാന ഘട്ടത്തില്‍ സഞ്ജീവ് സ്റ്റാലിനും ബ്ലാസ്റ്റേഴ്‌സിനായി ഗോളടിച്ചു. എറണാകുളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടിലായിരുന്നു മത്സരം.

ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ രണ്ട് സന്നാഹ മത്സരങ്ങളും കേരള യുണൈറ്റഡ് എഫ്‌സിക്കെതിരെയായിരുന്നു. ആദ്യ മത്സരം ഒരു ഗോളിന് തോറ്റു. രണ്ടാം കളി 33ന് സമനിലയായി.

കേരള യുണൈറ്റഡ് എഫ്‌സിക്കെതിരെ കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ഗോള്‍വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമെസ് എത്തി. പ്രതിരോധത്തില്‍ ശക്തമായ നിരയായിരുന്നു. ജെസെല്‍ കര്‍ണെയ്‌റോ, അബ്ദുള്‍ ഹക്കു, എനെസ് സിപോവിച്ച്, സന്ദീപ് സിങ് എന്നിവര്‍ അണിനിരന്നു. മധ്യനിരയില്‍ ഗിവ്‌സണ്‍ സിങ്, ഹര്‍മന്‍ജോത് ഖബ്ര, സെയ്ത്യാസെന്‍ സിങ്, കെ പ്രശാന്ത് എന്നിവരും മുന്നേറ്റത്തില്‍ കെ പി രാഹുലും പുതിയ വിദേശതാരം അഡ്രിയാന്‍ ലൂണയുമെത്തി.

ആദ്യ നിമിഷങ്ങളില്‍ അഡ്രിയാന്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നേറാന്‍ ശ്രമിച്ചു. ഖബ്രയും പ്രശാന്തും പിന്തുണ നല്‍കി. എന്നാല്‍ ജെകെഎഫ്‌സി വിട്ടുകൊടുത്തില്ല. മറുവശത്ത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ജെകെഎഫ്‌സി11 മുന്നേറ്റങ്ങള്‍ക്കും തടയിട്ടു. കളിയുടെ ഇരുപതാം മിനിറ്റില്‍ ലൂണയൊരുക്കിയ നീക്കത്തില്‍ ഗിവ്‌സണ്‍ അടിതൊടുത്തെങ്കിലും ജെകെഎഫ്‌സി ഗോള്‍കീപ്പര്‍ തടഞ്ഞു. പിന്നാലെ ലൂണയുടെ മറ്റൊരു ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. പ്രശാന്തിന്റെ നീക്കവും ജെകെഎഫ്‌സി ഗോള്‍ കീപ്പര്‍ നിര്‍ദോഷ് തടഞ്ഞു. കെ പി രാഹുലിന്റെ നീക്കങ്ങളെ ജെകെഎഫ്‌സി പ്രതിരോധം പിടിച്ചു.

43ാം മിനിറ്റില്‍ സെയ്ത്യാസെന്‍ സിങ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ലൂണയുടെ മനോഹര നീക്കമാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. ഇടതുവശത്തുവച്ച് സെയ്ത്യാസെന്‍ അടിതൊടുത്തു. പിന്നാലെ ജെകെഎഫ്‌സിയുടെ ഗോള്‍ശ്രമം ആല്‍ബിനോ തടഞ്ഞു. ആദ്യപകുതിയില്‍ ഒരു ഗോള്‍ ലീഡില്‍ ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചു.

രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. സന്ദീപ് സിങ്ങിന് പകരം സഞ്ജീവ് സ്റ്റാലിനെത്തി. ഗോള്‍വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമെസിന് പകരം പ്രബുക്ഷണ്‍ സിങ്ങുമെത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ ലൂണ ജെകെഎഫ്‌സി ഗോള്‍മുഖം വിറപ്പിച്ചു. നേരിയ വ്യത്യാസത്തിലാണ് ഗോള്‍ അകന്നത്. മറുവശത്ത് ജെകെഎഫ്‌സിയുടെ ഷാനവാസിന്റെ ഗോള്‍ശ്രമത്തെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തടഞ്ഞു.

കളിയുടെ അവസാന ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ പകരക്കാരെ ഇറക്കി. ശ്രീകുട്ടനും ബിജോയ് എന്നിവര്‍ കളത്തിലെത്തി. വിന്‍സി ബരെറ്റോ, അനില്‍, ഷഹജാസ്, ഹോര്‍മിപാം, ധെനെചന്ദ്ര മീട്ടി, ആയുഷ് അധികാരി എന്നിവരുമെത്തി. കളിയില്‍ ബ്ലാസ്റ്റേഴ്‌സ് മേധാവിത്തം തുടര്‍ന്നു. ആയുഷ് അധികാരിയുടെ ഷോട്ട് ഗോള്‍ ബാറിന് മുകളിലൂടെ പറന്നു. സഞ്ജീവിന്റെ ഷോട്ടും ഗോളിന് അരികയെത്തി. ലോങ് റേഞ്ച് പക്ഷേ, ലക്ഷ്യത്തിലെത്തിയില്ല.

കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളും നേടി. സഞ്ജീവ് ജെകെഎഎഫ്‌സി11 ഗോള്‍ കീപ്പറെ കീഴടക്കി. ശ്രീക്കുട്ടന്റെ മുന്നേറ്റമായിരുന്നു ഗോളിന് അവസരമൊരുക്കിയത്. ഗോള്‍ കീപ്പര്‍ തട്ടിയിട്ടെങ്കിലും സഞ്ജീവ് ലക്ഷ്യത്തിലെത്തിച്ചു

You Might Also Like