ഐസ്വാളിനെ മടയില്‍ പോയി തകര്‍ത്ത് ഗോകുലം, ജയഘോഷയാത്ര തുടരുന്നു

ഐസ്വാള്‍: ഐലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്.സിയ്ക്ക് രണ്ടാജയം. ഐസ്വാള്‍ എഫ്സിയെ ഏകപക്ഷീയമായ ഒരുഗോളിന് പരാജയപ്പെടുത്തിയാണ് വിജയ കുതിപ്പ് തുടരുന്നത്. അവസാന വിസിലില്‍ നിന്ന് മൂന്ന് മിനിറ്റ് മാത്രംബാക്കിനില്‍ക്കെ പകരക്കാരനായി ഇറങ്ങിയ മലയാളിതാരം താഹിര്‍ സമന്റെ ഹെഡ്ഡര്‍ ഗോളിലാണ് മലബാറിയന്‍സ് വിജയംനേടിയത്. ഇതോടെ രണ്ട് കളിയില്‍ നിന്ന് ആറ് പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഗോകുലം.

വിങ്ങുകളിലൂടെ ഗോകുലം കേരളയുടെ ആദ്യ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ ആതിഥേയര്‍ കളിയിലേക്ക് തിരിച്ചുവന്നു. ആദ്യ പകുതിയില്‍ ഗോകുലത്തിന്റെ കാമറൂണിയന്‍ സ്ട്രൈക്കര്‍ അഗസ്റ്റെ സോംലാഗ ഒറ്റപ്പെട്ട അക്രമങ്ങളിലൂടെ കളംനിറഞ്ഞെങ്കിലും ഗോളിലേക്കെത്തിയില്ല. ഐസ്വാള്‍ ഡിഫന്‍സീവ് ജോഡികളായ ഇമ്മാനുവല്‍ മക്കിന്ഡെയും അകിറ്റോ സൈറ്റോയും കേരള ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചു.

ഗോകുലത്തിന്റെ മുന്‍താരം ഹെന്റി കിസേക്കയായിരിന്നു ഐസ്വാളിന് വേണ്ടി അക്രമങ്ങള്‍ നടത്തിയത്. സെക്കന്റ് ഹാള്‍ഫിനു തൊട്ടുമുന്നെ ഹെന്റിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് ക്ലബിന്റെ അക്രമണത്തോടയായിരിന്നു തുടക്കം. വിംഗില്‍ നിന്നുള്ള മികച്ച ബില്‍ഡ്അപ്പിനെ തുടര്‍ന്ന് ബോക്സില്‍ പന്ത് സ്വീകരിച്ച ആരാംഡിന്തറയ്ക്ക് തന്റെ ഷോട്ട് നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞില്ല.

ഗോകുലം പ്രതിരോധത്തില്‍ അച്ചടക്കത്തോടെ കളിക്കുകയും ഹോം ടീമില്‍ നിന്നുള്ള എല്ലാ സമ്മര്‍ദങ്ങളും തടയുകയും ചെയ്തു. രണ്ടാംപകുതിയില്‍ നൗഫലിനെയും ഫര്‍ഷാദ് നൂറിനെയും മാറ്റി മധ്യനിരതാരം അര്‍ജുന്‍ ജയരാജനെയും താഹിര്‍ സമാനെയും ഇറക്കിയ ഗോകുലം കളിയിലേക്ക് പതിയെ തിരിച്ചു വന്നു. അര്‍ജുന്റെ ക്രോസില്‍ സമാന്റെ അതുഗ്രന്‍ ഹെഡറിലൂടെ ഗോകുലം വിജയ ഗോള്‍ നേടുകയായിരുന്നു.രണ്ടു മത്സരങ്ങളില്‍ നിന്നുമായി ഗോകുലത്തിനു ആറു പോയന്റാണുള്ളത്. മഞ്ചേരിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഗോകുലം മുഹമ്മദന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചിരിന്നു. ഗോകുലത്തിന്റെ അടുത്ത മത്സരം റിയല്‍ കാശ്മീര്‍ എഫ്.സിയുമായാണ്. 22 ന് കാശ്മീരിലാണ് മത്സരം.

 

You Might Also Like