സഹലിനായി വീണ്ടും വലവിരിച്ച് എടികെ, ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ഓഫര്‍

മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദിനെ റാഞ്ചാന്‍ ശ്രമം തുടര്‍ന്ന് ഐഎസ്എല്ലിലെ പ്രധാന ടീമായ എ.ടി.കെ മോഹന്‍ ബഗാന്‍. സഹലിന് പകരം മൂന്നു സീനിയര്‍ കളിക്കാരെ തരാമെന്നാണ് എ.ടി.കെ മോഹന്‍ ബഗാന്റെ പുതിയ വാഗ്ധാനം.

പ്രമുഖ സ്‌പോട്‌സ് ജേണലിസ്റ്റായ മാര്‍കസ് മെര്‍ഗുലാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കോച്ച് ആന്റോണിയോ ഹബാസിന്റെ താത്പര്യ പ്രകാരമാണ് ഇന്ത്യയിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ സഹലിനെ ആവശ്യപ്പെട്ട് എ.ടി.കെ ബ്ലാസ്റ്റേഴ്സിനെ സമീപിച്ചത്.

എന്നാല്‍ ബ്ലാസ്റ്റേഴ്സ് താരത്തെ വിട്ടുകൊടുക്കാന്‍ സന്നദ്ധമായില്ല. 2022 വരെയാണ് സഹലിന് ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്. പതിവു പോലെ ഐഎസ്എല്ലിന്റെ ഈ സീസണിലും മികച്ച മുന്നൊരുക്കമാണ് എ.ടി.കെ നടത്തുന്നത്. മികച്ച കളിക്കാരെ സംഘത്തിലെത്തിക്കുകയും ആവശ്യമില്ലാത്തവരെ ഒഴിവാക്കുകയും ചെയ്തു.

ജയേഷ് റാണ, സുമിത് റായ്, മൈക്കല്‍ റെഗിന്‍, കോമല്‍ തട്ടാല്‍ തുടങ്ങിയ താരങ്ങളുമായി ക്ലബ് കരാര്‍ പുതുക്കിയില്ല. അമരീന്ദര്‍ സിങ്, അശുതോഷ് മേത്ത, കിയന്‍ നാസ്സിരി, ജോണ്‍ കൗകോ, ദീപക് ഡാങ്ക്രി, ഹ്യൂഗോ ബൗമസ്, ലിസ്റ്റണ്‍ കൊളോക്കോ തുടങ്ങി എണ്ണംപറഞ്ഞ ഒരുപിടി താരങ്ങളെ സംഘത്തിലെത്തിക്കുയും ചെയ്തു. 2018-19 സീസണിലെ എമര്‍ജിങ് പ്ലയറായിരുന്ന സഹലിന് പിന്നീടുള്ള സീസണുകളില്‍ പേരിനൊത്ത പ്രകടനം നടത്താനായിരുന്നില്ല.

എന്നാല്‍ പല വേളയിലും പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണിക്കുകയും ചെയ്തു. എല്‍കോ ഷെട്ടോരിയുടെയും കിബു വിക്കുനയുടെയും കാലത്ത് സ്വന്തം പൊസിഷനില്‍ നിന്ന് മാറിക്കളിച്ചതും താരത്തിന്റെ സ്വാഭാവിക കളിയെ ബാധിച്ചു. നിലവില്‍ ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറന്റ് കപ്പ് സംഘത്തില്‍ സഹല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ പരിക്കു മൂലം ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല.

നേപ്പാളിനെതിരെയുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. താരം പരിശീലനം ആരംഭിച്ചതായി ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

 

You Might Also Like