‘എടികെ ബഗാന്റെ ജഴ്‌സി ധരിക്കണം’, സങ്കടക്കടലില്‍ ഈസ്റ്റ് ബംഗാള്‍

വരുന്ന ഐഎസ്എല്ലിലെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ഐലീഗ് ചാമ്പ്യന്‍മാരായ മോഹന്‍ ബഗാനും ഐഎസ്എല്‍ കിരീടം സ്വന്തമാക്കി എടികെയും ലയിച്ച് ഒരു ടീമാകുന്നു എന്നതാണല്ലോ. നൂറ് വര്‍ഷത്തിലേറെ പാരമ്പര്യമുളള മോഹന്‍ ബഗാന്‍ ഐഎസ്എല്‍ ടീമുമായി ലയിക്കുമ്പോള്‍ അത് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവമായി മാറും.

മറുഭാഗത്ത് മോഹന്‍ ബഗാന്റെ ബദ്ധവൈരികളായ ഈസ്റ്റ് ബംഗാള്‍ ഇനിയും ഐഎസ്എല്‍ പ്രവേശനത്തിനായി കാത്തിരിക്കുമ്പോഴാണ് ബഗാന് എടികെയുമായി ചേര്‍ന്ന് ഐഎസ്എല്‍ കളിയ്ക്കുന്നത്. എടികെയുടെ ഉടമ സഞ്ജീവ് ഗോകലെ മോഹന്‍ ബഗാനെ സ്വന്തമാക്കിയതോടെയാണ് ഈ ലയനം സാധ്യമായത്. ഇതോടെ കൊല്‍ക്കത്തയുടെ ഫുട്‌ബോള്‍ ചരിത്രം മറ്റൊരു ദിശയിലൂടെ ഒഴുകുകയാണ്.

എടികെ-മോഹന്‍ ബഗാന്‍ ലയനം ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിയ്ക്കുക ഈസ്റ്റ് ബംഗാള്‍ ആരാധകരിലാണ്. അവര്‍ ഇത്ര നാളും ഐഎസ്എല്ലിലെ തങ്ങളുടെ പ്രിയ ക്ലബായി കണ്ടിരുന്നത് എടികെയെ ആയിരുന്നു. മാത്രമല്ല ബംഗാളിന്റെ മൊത്തം ഫുട്‌ബോള്‍ പ്രതിനിധിയായിട്ടാണ് എടികെയെ പരിഗണിച്ചത്. ബദ്ധവൈരികളായ മോഹന്‍ ബഗാനില്‍ എടികെ ലയിച്ചതോടെ ആരാധകര്‍ക്കിടയിലും ഈ വേര്‍തിരിവ് ഇനി ഉണ്ടാകും.

അതെസമയം എടികെയുടെ ജഴ്‌സി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫുട്‌ബോള്‍ ഇതിഹാസം ബൈജിംഗ് ബൂട്ടിയ രംഗത്തെത്തി. മോഹന്‍ ബഗാന്റെ പച്ചയും മെറൂണും ഇടകലര്‍ന്ന ജഴ്‌സി എടികെ സ്വീകരിക്കണമെന്നാണ് ബൂട്ടിയ പറയുന്നത്. മോഹന്‍ ബഗാന്റെ 100 വര്‍ഷത്തെ ചരിത്രത്തോട് ചെയ്യുന്ന നീതിയായിരിക്കും അതെന്നും ബൂട്ടിയ നിരീക്ഷിക്കുന്നു.

You Might Also Like