ഡി മരിയ ഗോൺസാലസിനെ തുപ്പിയെന്നു മാഴ്സെ പരിശീലകൻ, വിവാദം ചൂടുപിടിക്കുന്നു

Image 3
FeaturedFootballLeague 1

ഫ്രഞ്ച് ലീഗിലെ പിഎസ്ജി-മാഴ്സെ പോരാട്ടത്തിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. കൂട്ടത്തല്ലും വംശീയഅധിക്ഷേപങ്ങൾക്കും പുറമെ മുഖത്ത് തുപ്പിയെന്ന ആരോപണമാണ് ഇപ്പോൾ പുതിയതായി ഉയർന്നു വന്നിരിക്കുന്നത്. നേരത്തെ വംശീയഅധിക്ഷേപത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന അൽവാരോ ഗോൺസാലസാണ് ഇപ്പോൾ ഇരയായിരിക്കുന്നത്. പിഎസ്‌ജിയുടെ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മേരിയായാണ്‌ ആരോപണവിധേയനായ വ്യക്തി.

മത്സരത്തിന്റെ മുപ്പത്തിയേഴാം മിനുട്ടിലാണ് വിവാദപരമായ സംഭവവികാസങ്ങൾ അരങ്ങേറിയത്. ഡിമരിയ മനഃപൂർവം അൽവാരോ ഗോൺസാലസിന്റെ മുഖത്ത് തുപ്പുകയായിരുന്നു എന്നാണ് മാഴ്സെ പരിശീലകന്റെ ആരോപണം. ഇത് ടിവി ക്യാമറകളിൽ പതിഞ്ഞിട്ടുമുണ്ട്. ഗോൺസാലസ് തന്നെ ഇതിനെതിരെ റഫറിയോട് അപ്പീൽ ചെയ്യുന്നുമുണ്ട്. എന്നാൽ റഫറി ഇക്കാര്യം അവഗണിക്കുകയായിരുന്നു.മത്സരശേഷം മാഴ്സെ പരിശീലകൻ ആൻഡ്രേ വില്ലാസ് ബോസ് ഈ സംഭവത്തെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

” നെയ്മറുടെ കാര്യത്തിൽ അങ്ങനെ സംഭവിച്ചിട്ടുണ്ടോയെന്നെനിക്കറിയില്ല. അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഫുട്‍ബോളിൽ വംശീയതക്ക് ഒരു സ്ഥാനവുമില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത്‌ ഗുരുതരമായ തെറ്റാണു. പക്ഷെ അതുണ്ടായിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. മത്സരത്തിൽ ഞങ്ങൾക്കും ഇത്പോലെ ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. ഡിമരിയ ഞങ്ങളുടെ താരത്തിന്റെ മുഖത്ത് തുപ്പുകയായിരുന്നു. ഇത്തരം കാര്യങ്ങൾ ഫുട്ബോളിൽ നിന്ന് തന്നെ ഒഴിവാക്കേണ്ടതാണ്. ഈ സംഭവങ്ങൾ മികച്ചൊരു മത്സരത്തിലെ കറുത്ത പാടുകളാണ് ” ടെലിഫൂട്ടിന് നൽകിയ അഭിമുഖത്തിൽ വില്ലാസ് ബോസ് ചൂണ്ടിക്കാണിച്ചു.

ഇവിടെ ഇരയായ അൽവാരോ നെയ്മർക്ക് കനത്ത മറുപടി നൽകിയിരുന്നു. കളി തോറ്റാൽ അംഗീകരിക്കാൻ പഠിക്കണം എന്നാണ് ഗോൺസാലസ് ആരോപണത്തിന് മറുപടിയായി നെയ്മറിന് നൽകിയത്. എന്നാൽ നെയ്മർ ഇതിനും മറുപടി നൽകിയിരിക്കുകയാണ്. തന്റെ തെറ്റ് താൻ ഒരിക്കലും ഏറ്റു പറയാൻ പോവുന്നില്ലെന്നും താൻ ഞങ്ങളുടെ ജീവിതത്തിലേക്ക് റേസിസം കൊണ്ടുവന്നുവെന്നും താനൊരിക്കലും ബഹുമാനം അർഹിക്കുന്നില്ലെന്നുമാണ് നെയ്മർ സോഷ്യൽ മീഡിയയിലൂടെ തിരിച്ചടിച്ചത്.