സഹതാരങ്ങളെ ചേര്‍ത്ത് പിടിക്കുന്നു, എതിരാളികളെ സ്‌നേഹിക്കുന്നു, സഞ്ജുവിന്റെ ‘സ്‌നേഹത്തിന്റെ കട’ അമ്പരപ്പിക്കുന്നു

നെല്‍സണ്‍ ജോസഫ്

ഇത് ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ ഒരു അനീതിയായിപ്പോവും.
കുറച്ച് കാര്യങ്ങള്‍ ചോദിക്കാം. സഞ്ജുവിനെക്കുറിച്ചുതന്നെ.

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ അന്‍പതിലധികം മല്‍സരങ്ങളില്‍ നയിച്ചതിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ?
ഒരു മൂന്ന് മല്‍സരം കൂടി രാജസ്ഥാനെ നയിച്ചാല്‍ ആ ഫ്രാഞ്ചൈസിയെ ഏറ്റവും കൂടുതല്‍ മല്‍സരങ്ങളില്‍ നയിച്ച ക്യാപ്റ്റനായി സഞ്ജു മാറുമെന്ന് അറിയാമോ?

ക്യാപ്റ്റന്‍സി വിടാം. ഐ.പി.എല്‍ കരിയറില്‍ 4000 റണ്‍ എന്ന മൈല്‍ സ്റ്റോണ്‍ സഞ്ജു സാംസണ്‍ മറികടന്ന വിവരം അറിഞ്ഞിരുന്നോ?
ഒരു 16 റണ്‍ കൂടി നേടിയാല്‍ ഐ.പി.എല്‍ ഓള്‍ ടൈം ടോപ് സ്‌കോറര്‍ ലിസ്റ്റില്‍ ടോപ് 15ല്‍ കയറുമെന്ന് അറിയാമോ?

സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് അധികമാരും സംസാരിച്ച് കണ്ടിട്ടില്ല. എട്ട് മാച്ചില്‍ നിന്ന് ഏഴ് ജയങ്ങളാണ് രാജസ്ഥാന്. ആ തോറ്റ കളി പോലും ജസ്റ്റ് മിസ്സാണ് താനും. മറ്റ് ഏതെങ്കിലും ഒരു ക്യാപ്റ്റനാണെങ്കില്‍ പുകഴ്ത്തലൊഴിഞ്ഞ് നേരം കാണില്ല.
മാച്ച് ഏത് സ്റ്റേജിലാണ് ഉള്ളതെന്ന് സഞ്ജുവിന്റെ ബോഡി ലാംഗ്വേജോ എക്‌സ്പ്രഷനോ കണ്ട് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല. ആ കൂള്‍നെസില്‍ സാമ്യം തോന്നിയത് ധോണിയുമായി മാത്രമാണ്.

ധോണിയോട് താരതമ്യം ചെയ്തത് കണ്ട് നീരസം തോന്നിയോ?. എങ്കില്‍ അടുത്ത കാര്യം അത്രപോലും ഇഷ്ടപ്പെട്ടെന്ന് വരില്ല.
കണ്‍സിസ്റ്റന്‍സി ഇല്ലെന്ന് സഞ്ജു സാംസണെ വിമര്‍ശിക്കാറുണ്ടായിരുന്നു പലരും. ഈ ഐ.പി.എല്ലില്‍ ഇതുവരെയുള്ള പെര്‍ഫോമന്‍സ് വിരാട് കോഹ്ലിയുമായി താരതമ്യപ്പെടുത്താന്‍ കഴിയുന്നതാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കുമോ?
വെറുതെ വേണ്ട, സ്റ്റാറ്റസ്റ്റിക്‌സ് പറയാം.

ടോപ് സ്‌കോറര്‍ ലിസ്റ്റില്‍ ഒന്നാമതുള്ള കോഹ്ലിക്ക് സഞ്ജുവിനെക്കാള്‍ 65 റണ്‍ ആണ് കൂടുതലുള്ളത്.
കോഹ്ലി 379, സഞ്ജു 314
ബാറ്റിങ്ങ് ആവറേജിലേക്ക് വന്നാല്‍
കോഹ്ലി 63.17, സഞ്ജു 62.80
ഇനി സ്‌ട്രൈക്ക് റേറ്റോ?
കോഹ്ലി 150.39, സഞ്ജു 152.42
ഹൗ എബൗട് ദാറ്റ്?

കണ്‍സിസ്റ്റന്‍സിയില്‍ ഇന്ത്യയുടെ ബെസ്റ്റ് ബാറ്ററോട് മുട്ടിനില്‍ക്കാന്‍ പറ്റുന്ന രീതിയിലാണ് ഈ ഐ.പി.എല്ലിലെ കളി.
ഇനി അതും പോട്ടെ. സഞ്ജു മറ്റ് കളിക്കാരെ – സ്വന്തം ടീമിലെയും എതിര്‍ ടീമിലെയും – എങ്ങനെയാണ് കണ്‍സിഡര്‍ ചെയ്യുന്നത് എന്നുകൂടി പറയാം.

ഇന്നലത്തെ മാച്ചില്‍ രാജസ്ഥാന്‍ വിജയം ഉറപ്പിക്കുന്നു. അതുവരെയുള്ള മല്‍സരങ്ങളില്‍ സ്ട്രഗിള്‍ ചെയ്തുകൊണ്ടിരുന്ന ജയ്‌സ്വാള്‍ സെഞ്ചുറിക്ക് തൊട്ടടുത്ത്. സ്വയം മാച്ച് ഫിനിഷ് ചെയ്യാന്‍ ശ്രമിക്കാതെ സഞ്ജു ജയ്‌സ്വാളിന് സിംഗിളെടുത്ത് സ്‌ട്രൈക്ക് കൈമാറുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. അതായത് സഞ്ജുവിനറിയാം, സ്ട്രഗിള്‍ ചെയ്തുകൊണ്ടിരുന്ന ആ പ്ലേയര്‍ക്ക് എത്ര വലിയ ബൂസ്റ്റ് ആയിരിക്കും ആ സെഞ്ചുറിയെന്ന്, അധികമാരും സംസാരിച്ചുകണ്ടില്ല അതെക്കുറിച്ച്.

അതേപോലെ, ഇഷാന്‍ കിഷനെക്കുറിച്ചും ലോകകപ്പ് സ്‌ക്വാഡിലെ സ്‌പോട്ടിലേക്കുള്ള മല്‍സരത്തെക്കുറിച്ചും സംസാരിച്ചതും ശ്രദ്ധിക്കണം. ‘ ഇഷാനെ ഞാന്‍ ബഹുമാനിക്കുന്നു. അയാളൊരു മികച്ച കളിക്കാരനാണ്. മികവുറ്റ കീപ്പറാണ്. നല്ലൊരു ബാറ്ററാണ്. മികച്ച ഫീല്‍ഡറുമാണ്. എനിക്ക് എന്റെ ശക്തിയും ദൗര്‍ബല്യങ്ങളുമുണ്ട്.. തീര്‍ച്ചയായും. ഞാന്‍ ആരുമായും മല്‍സരിക്കുന്നില്ല. എന്നോട് മല്‍സരിക്കാനും രാജ്യത്തിനുവേണ്ടി കളിക്കാനും ജയിക്കാനുമാണ് എനിക്കിഷ്ടം. ഒരേ ടീമില്‍ത്തന്നെ പരസ്പരം മല്‍സരിക്കുന്നതൊരു ആരോഗ്യകരമായ കാര്യമല്ല ‘

ഇതും ഒരുപാട് പേര്‍ പറഞ്ഞുകണ്ടില്ല. A perfect gentleman and 100% a team player.

അയാള്‍ പറന്ന് ചെയ്യുന്ന സ്റ്റമ്പിങ്ങിനെക്കുറിച്ച് ആരും സംസാരിക്കില്ല. ഫീല്‍ഡില്‍ അയാളെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് പരാമര്‍ശിക്കില്ല. അയാളുടെ റിവ്യൂസിനെ പുകഴ്ത്തില്ല. തുടക്കം മുതല്‍ നിലയുറപ്പിക്കാന്‍ പോലും പന്തുകള്‍ അധികം ചിലവാക്കാത്ത, കാല്‍ക്കുലേറ്റഡ് റിസ്‌ക് എടുക്കുന്ന, എന്നാല്‍ ടീമിനു വേണ്ടി 100% നല്‍കുന്ന അയാളുടെ ബാറ്റിങ്ങിനെ പരാമര്‍ശിക്കില്ല.

പക്ഷേ ഉറപ്പാണ്, ഒരു കളിയിലൊന്ന് മങ്ങിയാല്‍ അപ്പൊ കണ്‍സിസ്റ്റന്‍സിയും എഴുന്നള്ളിച്ച് ഇതുവഴി വരും. കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്, അതും ലെജന്‍ഡുകളോട് തട്ടിച്ചു നോക്കാന്‍ കഴിയുന്ന പെര്‍ഫോമന്‍സ് നടത്തിയിട്ടും അര്‍ഹിക്കുന്ന കയ്യടികള്‍, അത് സ്വന്തം നാട്ടില്‍ നിന്ന് പോലും കിട്ടുന്നുണ്ടെന്നും തോന്നുന്നില്ല.

അല്ലെങ്കില്‍ പറ. ഒരു ഫ്രാഞ്ചൈസിയെ 50+ മാച്ചുകള്‍ നയിച്ച, ഈ ഐ.പി.എല്ലില്‍ നാലാം സ്ഥാനത്ത് ഉള്ള ബാറ്ററായ, ഇത് വരെ ഒന്നാം സ്ഥാനത്തുനിന്ന് ഇറങ്ങാത്ത ടീമിന്റെ ക്യാപ്റ്റനായ ഒരു മലയാളി. അയാള്‍ക്ക് ഇത്ര പ്രോത്സാഹനം മതിയോ?

 

You Might Also Like