സെഞ്ച്വറി നേടിയിട്ടും നാണംകെട്ട റെക്കോര്‍ഡ്, രോഹിത്ത് ഇതെങ്ങനെ സഹിക്കും

ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയില്‍ ജയിക്കാന്‍ മുംബൈ ഇന്ത്യന്‍സിനായില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് 20 റണ്‍സിനാണ് മുംബൈ തോറ്റമ്പിയത്. സൂപ്പര്‍ താരം രോഹിത് ശര്‍മ അപരാജിത സെഞ്ചുറിയുമായി തല ഉയര്‍ത്തി നിന്നെങ്കിലും അവര്‍ക്ക് വിജയലക്ഷ്യമായ 207 റണ്‍സിലെത്താനായില്ല. 63 പന്തില്‍ 105 റണ്‍സുമായി രോഹിത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ഐപിഎല്ലില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ച്വറിയും ടി20 ക്രിക്കറ്റിലെ എട്ടാം സെഞ്ച്വറിയുമാണ് രോഹിത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നേടിയത്. 2012 മെയ് 12ന് കൃത്യമായി പറഞ്ഞാല്‍ 4355 ദിവസങ്ങള്‍ക്കും മുമ്പായിരുന്നു ഐപിഎല്ലില്‍ രോഹിത് അവസാനമായി ഒരു സെഞ്ചുറി നേടിയത്. കൊല്‍ക്കത്തയായിരുന്നു അന്ന് മുംബൈയുടെ എതിരാളി.

അപരാജിത സെഞ്ച്വറി നേടിയെങ്കിലും രോഹിത്തിനെ തേടിയത്തിയത് പക്ഷെ നാണക്കേടിന്റെ റെക്കോര്‍ഡായിരുന്നു. ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ് റണ്‍ചേസില്‍ ഒരു ബാറ്റര്‍ പുറത്താകാതെ സെഞ്ചുറി നേടിയിട്ടും ടീം തോല്‍ക്കുന്നത്. മുമ്പ് റണ്‍ ചേസില്‍ സഞ്ജു സാംസണും യൂസഫ് പത്താനും സെഞ്ചുറി നേടിയിട്ടും രാജസ്ഥാന്‍ റോയല്‍സ് തോറ്റിട്ടുണ്ട്.

2021ല്‍ മുംബൈക്കെതിരെ വാംഖഡെയില്‍ സഞ്ജു 63 പന്തില്‍ 119 റണ്‍സടിച്ചിട്ടും രാജസ്ഥാന്‍ തോറ്റപ്പോള്‍ 2008ല്‍ ബ്രാബോണില്‍ യൂസഫ് പത്താന്‍ മുംബൈക്കെതിരെ 37 പന്തില്‍ 100 റണ്‍സടിച്ചിട്ടും രാജസ്ഥാന്‍ തോറ്റു. എന്നാല്‍ ഈ രണ്ട് കളികളിലും നിര്‍ണായക സമയത്ത് ഇരുവരും പുറത്തായതാണ് ടീം തോല്‍ക്കാന്‍ കാരണമായത്. ഇന്നലെ രോഹിത് പുറത്തകാതെ നിന്നിട്ടും രോഹിത്തിന് മുംബൈയെ ജയത്തിലെത്തിക്കാനാവാഞ്ഞതോടൊണ് നാണക്കേടിന്റെ റെക്കോര്‍ഡ് പേരിലായത്.

ഇതിന് പുറമെ രോഹിത് പുറത്താവാതെ നിന്നിട്ടും മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ തോല്‍ക്കുന്നതും ഇതാദ്യമായാണ്. ഇതിന് മുമ്പ് 19 തവണയും രോഹിത് നോട്ടൗട്ടായ മത്സരങ്ങളില്‍ മുംബൈ വിജയിച്ചിട്ടുണ്ട്.

 

You Might Also Like