ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ ബയേൺ മ്യൂണിക്ക് താരങ്ങൾക്കിടയിൽ സംഘർഷം. മത്സരത്തിന് ശേഷം ടീമിലെ താരങ്ങളായ സാഡിയോ മാനെ സഹതാരമായ ലെറോയ് സാനെയുടെ മുഖത്ത് ഇടിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രണ്ടു പേരും മുൻ പ്രീമിയർ ലീഗ് താരങ്ങളാണ്.
മത്സരത്തിനിടയിൽ തന്നെ രണ്ടു താരങ്ങളും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പാസ് നൽകാത്തതുമായി ബന്ധപ്പെട്ട് മാനെയോട് സാനെ പരാതി പറഞ്ഞിരുന്നു. വളരെ രോഷാകുലനായാണ് മുൻ മാഞ്ചസ്റ്റർ സിറ്റി താരം പ്രതികരിച്ചത്. ഇതിന്റെ തുടർച്ചയായാണ് ഡ്രെസ്സിങ് റൂമിലും പ്രശ്‌നം അരങ്ങേറിയത്.
🚨🔴 Mané & Sané had a fight in the Bayern dressing room after the loss vs Man City yesterday.
Mané approached Sané for the way he was speaking and gave him a blow to the lip. Other players had to intervene, reports @SPORTBILD. pic.twitter.com/99nN2PBZ8K
— EuroFoot (@eurofootcom) April 12, 2023
ഡ്രസിങ് റൂമിൽ വെച്ച് സാനെ തന്നോട് പെരുമാറിയ രീതിയെക്കുറിച്ച് പരാതി പറഞ്ഞ മാനെ അതിനു പിന്നാലെ താരത്തിന്റെ മുഖത്തിടിച്ചു. സാനെയുടെ മുഖത്ത് മുറിവ് പറ്റിയെന്നാണ് ബിൽഡിന്റെ റിപ്പോർട്ടുകൾ പറയുന്നത്. സഹതാരങ്ങൾ ഇരുവരെയും പിടിച്ചു മാറ്റുകയും സാനെയെ അവിടെ നിന്നും കൊണ്ടു പോവുകയും ചെയ്‌തു.
സംഭവത്തിൽ ബയേൺ മ്യൂണിക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും താരങ്ങൾക്കെതിരെ നടപടി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റ ബയേൺ മ്യൂണിക്കിന് കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നതാണ് ഈ പ്രശ്‍നങ്ങൾ. അടുത്ത പാദത്തിൽ തിരിച്ചു വരാമെന്ന പ്രതീക്ഷയും ബയേണിന് നഷ്‌ടമായി.