ടെസ്റ്റിനെ നടുക്കിയ ഹാട്രിക്ക്, മഹാരാജ് എഴുതിയത് ചരിത്രം

വെസ്റ്റിന്‍ഡീസിനെതിരെ തകര്‍പ്പന്‍ ഹാട്രിക്ക് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് നിര്‍മ്മിച്ചത് ചരിത്രം. നീണ്ട 60 വര്‍ഷത്തിന് ശേഷമാണ് ഒരു ദക്ഷിണാഫ്രിക്കന്‍ താരം ടെസ്റ്റില്‍ ഹാട്രിക്ക് സ്വന്തമാക്കുന്നത്.

1960ല്‍ ലോഡ്‌സില്‍ ജിയോഫ് ഗ്രിഫിന്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്കായി ആദ്യമായി ടെസ്റ്റില്‍ ഹാട്രിക്ക് സ്വന്തമാക്കിയത്. അതിന് ശേഷം ഇപ്പോഴാണ് ടെസ്റ്റില്‍ ഒരു ഹാട്രിക്ക് ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തമാക്കാന്‍ ആയത്.

വിന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സിന്റെ 37ാം ഓവറിലാണ് മഹാരാജ് ഹാട്രിക്ക് സ്വന്തമാക്കിയത്.51 റണ്‍സെടത്ത കീറോണ്‍ പലിനെയാണ് മഹാരാജ് ആദ്യം പുറത്താക്കിയത്. പിന്നീട് ജാസന്‍ ഹോള്‍ഡറേയും ഡ സില്‍വയേയും തൊട്ടടുത്ത പന്തുകളില്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ പറഞ്ഞയക്കുകയായിരുന്നു.

അതെസമയം ഹാട്രിക്കെടുത്തതിന്റെ ക്രെഡിറ്റ് മുഴുവന്‍ മൂന്നാമത്തെ ക്യാച്ചെടുത്ത സഹതാരം വിയാനാണ് മഹാരാജ് നല്‍കുന്നത്. വിയാന്‍ സ്ലിപ്പിലെടുത്ത ആ മനോഹര ക്യാച്ചാണ് തന്നെ ഹാട്രിക്കിന് അര്‍ഹമാക്കിയതെന്ന് താരം തുറന്ന് പറയുന്നു.

മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ 158 റണ്‍സിന് തകര്‍ത്തതോടെയാണ് ദക്ഷിണാഫ്രിക്ക ആധികാരികമായി തന്നെ പരമ്പര സ്വന്തമാക്കിയത്. 323 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ വെസ്റ്റിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ വെറും 165 റണ്‍സിന് പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്ക അനായാസം പരമ്പര സ്വന്തമാക്കിയത്.

കേശവ് മഹാരാജ് ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ കാഗിസോ റബാഡ മൂന്ന് വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി. 17.3 ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് മഹാരാജ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. റബാഡയാകട്ടെ 16 ഓവറില്‍ 44 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.

കീരന്‍ പവല്‍(51), കൈല്‍ മയേഴ്സ്(34), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(25), കെമര്‍ റോച്ച്(27) എന്നിവരാണ് ആതിഥേയര്‍ക്കായി റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. നേരത്തെ വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്സ് 149 റണ്‍സില്‍ അവസാനിച്ചിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സില്‍ 298 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 175 റണ്‍സുമാണ് നേടിയത്.

 

You Might Also Like