കഴിഞ്ഞ ദിവസം നടന്ന കോൺകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ ഇന്റർ മിയാമി പിന്നിൽ നിന്നും തിരിച്ചടിച്ചാണ് സമനില നേടിയെടുത്തത്. മത്സരം നാല്പത്തിയാറു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ഗോളുകൾ നേടിയ നാഷ്‌വില്ലിനെതിരെ ലയണൽ മെസിയുടെ ഗോളും ഇഞ്ചുറി ടൈമിൽ ലൂയിസ് സുവാരസ് നേടിയ ഗോളിലുമാണ് ഇന്റർ മിയാമി സമനില നേടിയെടുത്തത്.
മത്സരം കണ്ട മെസി ആരാധകരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ച സംഭവം അതിനിടയിൽ നടന്നിരുന്നു. മാരകമായ ഒരു ഫൗളാണ് ലയണൽ മെസിക്ക് നേരെ നാഷ്‌വിൽ താരം നടത്തിയത്. താരത്തിന്റെ കരിയർ തന്നെ അവസാനിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഫൗളിൽ നിന്നും സ്വന്തം മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ് ലയണൽ മെസി രക്ഷപ്പെട്ടതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
Lionel Messi somehow managed to escape without suffering serious damage after this career ending tackle. 😲pic.twitter.com/TG2xbbDw50
— ⚽ Chris ⭐ (@ChrisIdogar) March 8, 2024
പന്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടെ ലയണൽ മെസിയുടെ മുട്ടിനു താഴെയാണ് നാഷ്‌വിൽ താരം ബൂട്ടു കൊണ്ട് ചവുട്ടിയത്. ആ ചവിട്ട് കുറച്ചുകൂടി കനത്തിലായിരുന്നെങ്കിൽ മെസിയുടെ കരിയർ തന്നെ അവിടെ തീരുമായിരുന്നു. എന്നാൽ അത് മുൻകൂട്ടി കണ്ട താരം ചവിട്ട് കിട്ടിയ ഉടനെ തന്റെ കാൽ പിൻവലിച്ച് മൈതാനത്ത് വീഴുകയായിരുന്നു.
മെഡിക്കൽ സ്റ്റാഫ് വന്നു പരിശോധന നടത്തിയെങ്കിലും പരിക്ക് ഗുരുതരമല്ലാത്തതിനാൽ താരം കളിക്കളത്തിൽ തന്നെ തുടർന്നു. ചവുട്ടിയ താരം ചുവപ്പുകാർഡ് അർഹിച്ചിരുന്നെങ്കിലും റഫറി അത് നൽകിയില്ല. എന്തായാലും അർജന്റീന ആരാധകരെ സംബന്ധിച്ച് ആശ്വാസം നൽകിയാണ് മെസി കളി തുടർന്നത്. പരിക്കേറ്റിരുന്നെങ്കിൽ കോപ്പ അമേരിക്ക ടൂർണമെന്റ് അടക്കം താരത്തിന് നഷ്‌ടമായേനെ.