ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഇരുപത്തിയൊന്ന് വയസിൽ താഴെയുള്ള താരങ്ങൾക്ക് ഏറ്റവുമധികം അവസരം നൽകിയ ടീമുകളുടെ ലിസ്റ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബഹുദൂരം മുന്നിൽ. കഴിഞ്ഞ ദിവസം ദി ബ്രിഡ്‌ജ് ഫുട്ബോൾ പുറത്തുവിട്ട ലിസ്റ്റിലാണ് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത്. യുവതാരങ്ങൾക്ക് നൽകിയ മിനിറ്റുകളുടെ എണ്ണം കണക്കാക്കിയാണ് ലിസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്.
1894 മിനുട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ഇരുപത്തിയൊന്ന് വയസിൽ താഴെയുള്ള താരങ്ങൾ കളിച്ചിരിക്കുന്നത്. വിബിൻ മോഹനൻ, മുഹമ്മദ് അയ്‌മൻ, മൊഹമ്മദ് അസ്ഹർ, ഫ്രഡി എന്നിങ്ങനെ നാല് താരങ്ങൾക്കാണ് ബ്ലാസ്റ്റേഴ്‌സ് അവസരം നൽകിയത്. ഈ താരങ്ങളെല്ലാം ചേർന്ന് മുപ്പത്തിയേഴു തവണ ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി ഈ സീസണിൽ കളത്തിലിറങ്ങി.
We have ranked the ISL clubs based on the playing time allocated to U21 players.
Kerala Blasters topping the chart at 1894 minutes, while Odisha FC ranks last with only 33 minutes.#ISL https://t.co/zsUeURHr77
— The Bridge Football (@bridge_football) February 5, 2024
ഏറ്റവുമധികം അവസരം ലഭിച്ചത് വിബിൻ മോഹനനാണ്. പതിനൊന്നു മത്സരങ്ങൾ കളിച്ച് 750 മിനുട്ട് കളത്തിലിറങ്ങിയ താരത്തിന് പിന്നിൽ 13 മത്സരങ്ങൾ കളിച്ച് 682 മിനുട്ടുകൾ കളിച്ച അയ്മൻ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. എട്ടു മത്സരങ്ങളിൽ നിന്നും 370 മിനുട്ടുകൾ കളിച്ച മുഹമ്മദ് അസ്ഹർ മൂന്നാം സ്ഥാനത്തും അഞ്ചു മത്സരങ്ങളിൽ നിന്നും 92 മിനുട്ടുകൾ കളിച്ച ഫ്രഡി നാലാമതും നിൽക്കുന്നു.
യുവതാരങ്ങൾക്ക് അവസരം നൽകിയ കാര്യത്തിൽ ലിസ്റ്റിൽ തുടർന്നുള്ള ടീമുകൾ ഇങ്ങിനെയാണ്. നോർത്ത്ഈസ്റ്റ് യുണൈറ്റഡ് (1362 മിനുട്ടുകൾ), ജംഷഡ്‌പൂർ എഫ്‌സി (1340 മിനുട്ടുകൾ), പഞ്ചാബ് എഫ്‌സി (1115 മിനുട്ടുകൾ), ചെന്നൈയിൻ എഫ്‌സി (992 മിനുട്ടുകൾ), ഹൈദരാബാദ് എഫ്‌സി (851 മിനുട്ടുകൾ), മോഹൻ ബഗാൻ (303 മിനുട്ടുകൾ), മുംബൈ സിറ്റി (199 മിനുട്ടുകൾ), എഫ്‌സി ഗോവ (118 മിനുട്ടുകൾ), ഒഡിഷ എഫ്‌സി (33 മിനുട്ടുകൾ)