പ്രായശ്ചിത്തം, പശ്ചാത്താപം, ഇത് ബ്ലാസ്റ്റേഴ്‌സിന്റെ ഗര്‍ജനം

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി 2, ബംഗളൂരു എഫ്‌സി 1

ജിഎംസി സ്റ്റേഡിയം ബാംബോലിം (ഗോവ): കളിയുടെ 72ാം മിനുറ്റ് വരെ മുന്നില്‍ നിന്ന കരുത്തരായ ബംഗളൂരു എഫ്‌സിയെ 2-1ന് തോല്‍പ്പിച്ച്
ഗോവയിലെ ബാംബോലിം ജിഎംസി സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അത്യുജ്ജല തിരിച്ചുവരവ്. 24ാം മിനുറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വയിലൂടെ ലീഡ് നേടിയ ബംഗളൂരിനെ 73ാം മിനുറ്റില്‍ പകരക്കാരനായി എത്തിയ ലാല്‍താംഗയിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പം പിടിച്ചു. വിസിലുയരാന്‍ ഒരു മിനുറ്റ് മാത്രം ശേഷിക്കെ മലയാളി താരം കെപി രാഹുല്‍ നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ മൂന്നാം വിജയം ഉറപ്പാക്കി. വിജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന് 13 പോയിന്റായി. ഒരു പടി കൂടി മുന്നില്‍ കയറി പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്തെത്തി. തോല്‍വിയറിയാത്ത തുടര്‍ച്ചയായ മൂന്നാം മത്സരത്തിലൂടെ ഐഎസ്എല്‍ ചരിത്രത്തില്‍ ബംഗളൂരിനെതിരായ രണ്ടാം ജയമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ കുറിച്ചത്. സീസണിലെ ആദ്യപാദ മത്സരത്തില്‍ ബെംഗളൂരുവിനോട് ബ്ലാസ്‌റ്റേഴ്‌സ് 2-4ന് തോറ്റിരുന്നു. ഈ മത്സരത്തിലും കെപി രാഹുല്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ കണ്ടെത്തിയിരുന്നു. ജനുവരി 23ന് ജിഎംസി സ്‌റ്റേഡിയത്തില്‍ ഗോവ എഫ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

മൂന്നു മാറ്റങ്ങളുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരുവിനെതിരെ ഇറങ്ങിയത്. പുതുതാരം യുവാന്‍ഡെ ലോപസ്, സന്ദീപ് സിങ്, കോസ്റ്റ നമോയിനെസു, ദെനചന്ദ്ര മീട്ടെയ് എന്നിവരായിരുന്നു പ്രതിരോധത്തില്‍. മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, വിസെന്റെ ഗോമെസ്, ജീക്‌സണ്‍ സിങ്, കെ.പി രാഹുല്‍ എന്നിവര്‍. മുന്നേറ്റത്തില്‍ ജോര്‍ദാന്‍ മറെയും ഗാരി ഹൂപ്പറും. ഗോള്‍കീപ്പറായി ആല്‍ബിനോ ഗോമെസ് തന്നെ. നാലു മാറ്റങ്ങളോടെയാണ് ബംഗളൂരു കളത്തിലിറങ്ങിയത്.

ബംഗളൂരുവിന്റെ ഒരു മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയതെങ്കിലും രണ്ടാം മിനുറ്റില്‍ വിസെന്റെയെ വീഴ്ത്തിയതിന് ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ഫ്രീകിക്ക് ലഭിച്ചു. 13ാം മിനുറ്റില്‍ രാഹുലും സഹലും ചേര്‍ന്നുള്ള നീക്കം ബംഗളൂരു പ്രതിരോധത്തെ പരീക്ഷിച്ചു. ഈ നീക്കത്തിലൂടെ കിട്ടിയ കോര്‍ണര്‍ കിക്കെടുത്തത് സഹല്‍, ബോക്‌സിലേക്കെത്തിയ പന്തില്‍ വിസെന്റെ ഗോമസ് ഹെഡറിന് ശ്രമിച്ചു. ബോക്‌സിനകത്ത് തന്നെ വീണ പന്ത് വലയിലാക്കാന്‍ ക്ലോസ് റേഞ്ചില്‍വച്ച് കോസ്റ്റ കാല്‍ കൊണ്ടൊരു ശ്രമം നടത്തിയെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 18ാം മിനുറ്റില്‍ വിസെന്റെയില്‍ നിന്ന് പന്ത് സ്വീകരിച്ച ഹൂപ്പര്‍ ബോക്‌സിന്റെ മറുഭാഗത്ത് നിന്ന മറെയ്ക്ക് പന്ത് മറിച്ചുനല്‍കാനൊരു ശ്രമം നടത്തി. ബെംഗളൂരു പ്രതിരോധത്തില്‍ തട്ടി കണക്ട് ചെയ്യാതെ പന്ത് വീണ്ടും ഹൂപ്പറിലേക്ക്. ഹൂപ്പര്‍ ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് ഷോട്ട് തൊടുത്തു. ബംഗളൂരു ഗോള്‍ കീപ്പറെ പരീക്ഷിക്കാതെ പന്ത് വലക്ക് പുറത്ത്.

ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം കടുപ്പിച്ചു. 22ാം മിനുറ്റില്‍ സഹലിന്റെ മികച്ചൊരു നീക്കം കണ്ടു. ഇടത് പാര്‍ശ്വത്തിലൂടെ പന്തുമായി ഒറ്റയ്ക്ക് ബോക്‌സിലേക്ക് കുതിച്ച സഹല്‍ ഇടുങ്ങിയ ആംഗിളില്‍ നിന്ന് ഒരു ഷോട്ടിന് മുതിര്‍ന്നെങ്കിലും രണ്ടു ബംഗളൂരു പ്രതിരോധ താരങ്ങള്‍ സമര്‍ഥമായി തടഞ്ഞ് അത് ഗുര്‍പ്രീതിന്റെ സേവിന് വഴിയൊരുക്കി. പിന്നാലെ ബംഗളൂരുവിന്റെ ഒരു കൗണ്ടര്‍ അറ്റാക്കിന് ആല്‍ബിനോ ഗോമസും അനായാസം തടയിട്ടു. ക്ലെയ്റ്റണ്‍ സില്‍വയിലൂടെ ബംഗളൂരു 24ാം മിനുറ്റില്‍ ലീഡ് നേടി. രാഹുല്‍ ഭേക്കെയുടെ ലോങ് ത്രോയില്‍ നിന്നായിരുന്നു ഗോള്‍. പന്തെത്തുമ്പോള്‍ ബോക്‌സിനകത്ത് ഒഴിഞ്ഞ നിന്ന ക്ലെയിറ്റന്‍ സൈഡ് വോളിയിലൂടെ പന്ത് വലയില്‍ പതിപ്പിക്കുകയായിരുന്നു. 34ാം മിനുറ്റില്‍ ഉദാന്തയുടെ ബോക്‌സിനകത്ത് നിന്നുള്ള ഒരു ലോ ക്രോസ് അപകടം വിതയ്ക്കുമെന്ന് തോന്നിച്ചു, പന്ത് കണക്ട് ചെയ്യാതെ പുറത്തായി. ഉദാന്തയുടെ മറ്റൊരു നീക്കം ജീക്‌സണ്‍ സിങിന്റെ സമയോചിത തടയിടലിലൂടെ വിഫലമായി. ആദ്യപകുതിക്ക് അവസാനിക്കും മുമ്പ് സമനില പിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചു. മറുഭാഗത്ത് പരിക്ക് സമയത്ത് സുനില്‍ ഛേത്രി എടുത്ത ഒരു ഫ്രീകിക്ക് ആല്‍ബിനോ സമര്‍ഥമായി തടഞ്ഞിട്ടു. ബോക്‌സിന് തൊട്ട് പുറത്ത് നിന്നായിരുന്നു ഛേത്രിയുടെ ശക്തമായൊരു ചുരുള്‍ ഷോട്ട്. വല ലക്ഷ്യമാക്കിയ പന്ത് ആല്‍ബിനോ വലത് ഭാഗത്തേക്ക് ചാടി ഉയര്‍ന്ന് വിദഗ്ധമായി തട്ടിത്തെറിപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് കളിയിലെ ആദ്യ മാറ്റം വരുത്തി. ലാല്‍താംഗ ക്വാള്‍റിങ്, ജോര്‍ദാന്‍ മറെയ്ക്ക് പകരക്കാരനായി. 46ാം മിനുറ്റില്‍ രാഹുലിന്റെ ഒരു ലോ ക്രോസ്, ബംഗളൂരു ഗോളിയെ പരീക്ഷിക്കാന്‍ അത് മതിയായില്ല. 54ാം മിനുറ്റില്‍ ബോക്‌സിന് തൊട്ട് പുറത്ത് നിന്ന് ലാല്‍താംഗയെ ഫൗള്‍ ചെയ്തതിന് യുവാനന് കാര്‍ഡും ബ്ലാസ്‌റ്റേഴ്‌സിന് ഫ്രീകിക്കും. ലാല്‍താംഗയുടെ കിക്ക് ബംഗളൂരു പ്രതിരോധത്തില്‍ തട്ടി. റീബൗണ്ട് ചെയ്ത പന്തില്‍ ലാല്‍താംഗ മറ്റൊരു ശ്രമം കൂടി നടത്തിയെങ്കിലും പ്രതിരോധം ക്ലിയര്‍ ചെയ്തു. ബംഗളൂരിന്റെ തുടര്‍ച്ചയായ രണ്ടു മുന്നേറ്റങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും പൊളിച്ചു. സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം. 73ാം മിനുറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങള്‍ ഫലം കണ്ടു. ബോക്‌സിന് പുറത്ത് നിന്ന് രണ്ടു തവണ ബംഗളൂരു ഗോള്‍മുഖത്തെത്തിയ പന്ത് പ്രതിരോധം ക്ലിയര്‍ ചെയ്തു. മൂന്നാം വട്ടം ബോക്‌സിനകത്തെത്തിയ പന്ത് സ്വീകരിച്ച ഗാരി ഹൂപ്പര്‍ പോയിന്റ് ബ്ലാങ്കില്‍ നിന്ന് വലങ്കാല്‍ ഷോട്ടുതിര്‍ത്തു. ഗൂര്‍പ്രീതിന്റെ നെഞ്ചിലും കാലിലും തട്ടിയ പന്ത് വലയുടെ വലത് പാര്‍ശ്വത്തിലേക്ക്. സന്ദീപ് സിങ് കൃത്യമായി പന്ത് ബോക്‌സിലേക്ക് ക്രോസ് ചെയ്തു. വീണ്ടും ഹൂപ്പറിന്റെ ശ്രമം, പന്ത് വലക്ക് മുന്നില്‍ തന്നെ വീണു. ഇക്കുറി ഗുര്‍പ്രീതിന് ഒന്നും ചെയ്യാനായില്ല. ബംഗളൂരു പ്രതിരോധമെത്തും മുമ്പേ ലാല്‍താംഗ പന്ത് വലയില്‍ അടിച്ചുകയറ്റി. സമനില ഗോള്‍ വീണതോടെ ബ്ലാസ്റ്റേഴ്‌സ് മുന്നേറിക്കളിച്ചു. 79ാം മിനുറ്റില്‍ രാഹുലിന്റെ മറ്റൊരു നീക്കം കൂടി ഗുര്‍പ്രീതിന്റെ കയ്യിലൊതുങ്ങി. മറുഭാഗത്ത് ബംഗളൂരുവിന്റെ ലീഡ് ശ്രമങ്ങള്‍ ആല്‍ബിനോയും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും വിഫലമാക്കി.

സഹലിനെ മാറ്റി ബ്ലാസ്റ്റേഴ്‌സ് സെയ്ത്യസെന്‍ സിങിനെ ഇറക്കി. ബക്കാരി കോനെ കോസ്റ്റയ്ക്ക് പകരക്കാരനായി. സമനില കുരുക്കഴിയാതെ കളി അധിക സമയത്തേക്ക് നീണ്ടു. പരിക്ക് സമയത്തെ നാലാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് വിജയ ഗോള്‍ നേടി. പ്രത്യാക്രമണത്തില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍ പിറന്നത്. ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം ഗോള്‍മുഖത്ത് അപകടം ഒഴിവാക്കുമ്പോള്‍ ബംഗളൂരു ടീം ഒന്നടങ്കം ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മേഖലയിലായിരുന്നു. പന്ത് ഹൂപ്പറിന് കിട്ടി. ഹൂപ്പര്‍ ബംഗളൂരു ഗോള്‍മുഖത്തുള്ള രാഹുലിന് പന്ത് കൈമാറി. പാര്‍ശ്വത്തിലൂടെ രാഹുല്‍ കുതിച്ചു. ഒപ്പമെത്താന്‍ ബംഗളൂരു പ്രതിരോധം ശ്രമിച്ചു. ബോക്‌സിനകത്തെത്തിയ രാഹുല്‍ ലിയോണ്‍ അഗസ്റ്റിനെയും മറികടന്ന് ശക്തിയില്‍ അടിതൊടുത്തു. ഗോളി ഗുര്‍പ്രീതിനെയും കീഴടക്കി പന്ത് ലക്ഷ്യത്തില്‍. രാഹുലിന്റെ സീസണിലെ രണ്ടാം ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരുവിനെ തോല്‍പ്പിച്ചു.

You Might Also Like