ആറു മത്സരങ്ങളിൽ ആറു ഗോളുകൾ, റയൽ മാഡ്രിഡിന്റെ രക്ഷകനായി ബെല്ലിങ്ങ്ഹാം

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് നടത്തിയ ഏറ്റവും വലിയ സൈനിങായിരുന്നു ഇംഗ്ലണ്ട് മധ്യനിര താരമായ ജൂഡ് ബെല്ലിങ്‌ഹാമിന്റേത്. നൂറു മില്യണിലധികം നൽകി റയൽ മാഡ്രിഡ് സ്വന്തമാക്കിയ താരം അതിന്റെ മൂല്യം കളിക്കളത്തിൽ കാണിക്കുന്നുണ്ട്. ഇതുവരെ ആറു മത്സരങ്ങൾ റയൽ മാഡ്രിഡിനായി കളിച്ച താരം ആറു ഗോളുകളാണ് നേടിയിരിക്കുന്നത്. മധ്യനിരയിൽ കളിക്കുന്ന താരം നേടിയതിൽ പലതും നിർണായകമായ ഗോളുകളായിരുന്നു.

കഴിഞ്ഞ ദിവസം യൂണിയൻ ബെർലിനെതിരെ നടന്ന മത്സരത്തിൽ ഗോൾ കണ്ടെത്താൻ റയൽ മാഡ്രിഡ് വളരെയധികം ബുദ്ധിമുട്ടുകയുണ്ടായി. യൂണിയൻ ബെർലിൻ കടുത്ത പ്രതിരോധത്തിലേക്ക് വലിഞ്ഞ മത്സരത്തിൽ പന്തടക്കത്തിലും ഷോട്ടുകളുടെ എന്നതിലുമെല്ലാം റയൽ മാഡ്രിഡ് ആധിപത്യം പുലർത്തിയെങ്കിലും ഗോൾ ഒഴിഞ്ഞു നിന്നു. ഒടുവിൽ തൊണ്ണൂറ്റിനാലാം മിനുട്ടിൽ ജൂഡ് ബെല്ലിങ്ങ്ഹാം നേടിയ ഗോളിലാണ് ലോസ് ബ്ലാങ്കോസ് സ്വന്തം മൈതാനത്ത് വിജയം സ്വന്തമാക്കിയത്.

ഇതാദ്യമായല്ല നിർണായകമായ ഗോളുകൾ ബെല്ലിങ്ങ്ഹാം നേടുന്നത്. ഗെറ്റാഫെക്കെതിരെ നടന്ന ലാ ലിഗ മത്സരം സമനിലയിലേക്ക് പോകുമെന്നിരിക്കെ ഇഞ്ചുറി ടൈമിൽ ഗോൾ നേടിയ ബെല്ലിങ്ങ്ഹാം ടീമിനെ വിജയത്തിലേക്ക് നയിച്ചു. സെൽറ്റ വിഗോക്കെതിരെ എൺപത്തിയൊന്നാം മിനുട്ടിലാണ് ഇംഗ്ലീഷ് താരം വിജയഗോൾ നേടുന്നത്. അൽമേരിയക്കെതിരെ റയൽ വിജയിച്ചപ്പോൾ നേടിയ ഗോളുകളിലെല്ലാം താരത്തിന് പങ്കുണ്ടായിരുന്നു. അങ്ങിനെ റയൽ മാഡ്രിഡിന് ഏറ്റവുമധികം ആവശ്യമുള്ള സമയത്താണ് താരം ഗോളുകളുമായി എത്തുന്നത്.

ഈ സീസണിൽ ആറു മത്സരം കളിച്ചപ്പോൾ തന്നെ റയൽ മാഡ്രിഡ് ആരാധകരുടെ ഹൃദയം കവരാൻ ബെല്ലിങ്‌ഹാമിന്‌ കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ മികവിൽ ഇതുവരെയുള്ള മത്സരങ്ങളില്ലാം റയൽ മാഡ്രിഡ് വിജയവും സ്വന്തമാക്കി. വെറും ഇരുപതു വയസുള്ളപ്പോൾ തന്നെ റയൽ മാഡ്രിഡിന്റെ മുഖമായി മാറാൻ താരത്തിന് കഴിഞ്ഞു. റയലിന്റെ മധ്യനിരയിൽ ഒരുപാട് കാലം സ്ഥാനമുറപ്പിക്കാൻ തനിക്ക് കഴിയുമെന്ന് താരത്തിന്റെ പ്രകടനം വ്യക്തമാക്കുന്നു.

You Might Also Like