ഗോവയ്‌ക്കെതിരെ ആഞ്ഞടിച്ച് കോറോ, ഓഫറില്‍ സംതൃപ്തനല്ല

ഐഎസ്എല്‍ ക്ലബ് എഫ്‌സി ഗോവയ്‌ക്കെതിരെ ആരോപണവുമായി അവരുടെ സൂപ്പര്‍ താരം ഫെറാന്‍ കോറോ. എഫ്‌സി ഗോവയില്‍ നിന്ന് തനിക്ക് ഓഫര്‍ ലഭിച്ചതായി പറഞ്ഞ സ്പാനിഷ് താരം എന്നാല്‍ അവര്‍ തന്ന ഓഫറില്‍ താന്‍ ഒട്ടും സംതൃപ്തനല്ലെന്ന് കോറോ തുറന്ന പറയുന്നു. ഗോള്‍ ഡോട്ട് കോമിനോടാണ് അദ്ദേഹം ഇക്കാര്യം പങ്കുവെക്കുന്നത്.

‘കളിച്ചതില്‍ എഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മികച്ച ടൂര്‍ണമെന്റായിരുന്നു. എന്നാല്‍ എന്നെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യം എന്റെ പ്രകടനത്തിന് അനുസരിച്ച് മൂല്യം ലഭിക്കണം എന്നതാണ്. ഈ വര്‍ഷം എഫ്‌സി ഗോവയില്‍ നിന്ന് എനിക്ക് ഓഫര്‍ ലഭിച്ചിരുന്നു. എന്നല്‍ കഴിഞ്ഞ കാലങ്ങളിലെ എന്റെ പെര്‍ഫോമന്‍സിനെ അപേക്ഷിച്ച് അതൊട്ടും യോജിക്കാവുന്നതായിരുന്നില്ല’ മുപ്പത്തിയേഴുകാരനായ കോറോ പറയുന്നു.

 

2017 മുതല്‍ കഴിഞ്ഞ മൂന്ന് സീസണിലും എഫ്‌സി ഗോവയ്ക്കായി കളിച്ച കോറോ രണ്ട് തവണ ഗോള്‍ഡണ്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. ഗോവയ്ക്കായി 57 മത്സരങ്ങള്‍ ഇതിനോടകം കളിച്ച ഈ മുന്‍ എസ്പാനിയോള്‍ താരം 48 ഗോളും അടിച്ച് കൂട്ടിയിട്ടുണ്ട്. അതെസമയം മറ്റ് ഐഎസ്എല്‍ ക്ലബുകളില്‍ നിന്ന് ഓഫറൊന്നും ലഭിച്ചില്ലെന്ന കാര്യവും കോറോ വെളിപ്പെടുത്തി.

‘ഭാവി എന്തെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഒരു ക്ലബുമായി നിലവില്‍ എനിക്ക് കരാറില്ല. ഞാന്‍ വിവിധ പ്രെപ്പോസലുകള്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ കോവിഡ് മാഹാമാരി പ്രശ്‌നമാണ്. എഫ്‌സി ഗോവ മാത്രമാണ് എനിക്ക് ഓഫര്‍ തന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ധാരാളം പ്രെപ്പോസലുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിമിഷം ഒരു തീരുമാനവും ഞാനെടുത്തിട്ടില്ല’ കോറോ കൂട്ടിചേര്‍ത്തു.

നിലവില്‍ എഫ്‌സി ഗോവയില്‍ രണ്ട് വിദേശ താരങ്ങളുടെ കാര്യത്തിലാണ് ഇതുവരെ ഉറപ്പായിട്ടുളളു. എഡു ബഡിയയും ഹ്യൂഗോ ബൗമസുമാണ് അടുത്ത സീസണില്‍ ഗോവയില്‍ തുടരാന്‍ സാധ്യതയുളള രണ്ട് വിദേശ താരങ്ങള്‍ നേരത്തെ അഹമ്മദ് ജെഹ്‌റു, ഫാള്‍ തുടങ്ങിയവര്‍ മുംബൈ സിറ്റി എഫ്‌സിയിലേക്ക് ചേക്കേറിയിരുന്നു.

You Might Also Like