ലക്ഷണമൊത്ത ഗോള്‍ കീപ്പര്‍ എവിടെ?, ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങളിങ്ങനെ

ഐഎസ്എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയ കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ഗോള്‍ കീപ്പിംഗിലെ ഗുരുതര പിഴവുകളായിരുന്നു. ബ്ലാസ്റ്റേഴ്സ് വലകാത്ത എള്‍ഗോ ഷറ്റോരിയുടെ വിശ്വസ്ത ഗോള്‍ കീപ്പര്‍ ടിപി രഹ്നേഷും ബിലാല്‍ ഖാനുമെല്ലാം ജയിച്ച പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനെ സമനിലയിലോ തോല്‍വിയിലോ എത്തിച്ചു.

ഇതോടെ മികച്ചൊരു ഗോള്‍ കീപ്പറെ ബ്ലാസ്റ്റേഴ്സ് സൈന്‍ ചെയ്യണമെന്ന് കഴിഞ്ഞ സീസണ്‍ മുതല്‍ ആരാധകരുടെ മുറവിളി ഉയരുന്നുണ്ട്. മണ്ടത്തരങ്ങള്‍ക്കൊപ്പം ചില ചെറിയ ഷോട്ടുകള്‍ പോലും തടുക്കാനാവാതെ രഹനേഷും ബിലാലും ഗോള്‍ വഴങ്ങിയതും ആരാധകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് രഹ്നേഷ് മാത്രം വഴങ്ങിയത് 25 ഗോളുകളാണ്. ഇതോടെയാണ് ഗോള്‍കീപ്പറെ മാറ്റണമെന്ന ആവശ്യം ഉയരുന്നത്.

എഫ്സി ഗോവയുടെ നവാസ്, ബംഗളൂരുവിന്റെ ഗുര്‍പ്രീത് സിംഗ് സന്തു എടികെയുടെ അരുന്തന്‍ ഭട്ടാചര്യയും ധീരജ് സിംഗും ബംഗളൂരുവിന്റെ ഷുവന്‍ ഗില്‍, ഒഡീഷയുടെ ഫ്രാന്‍സിസ്‌കോ ഡോറന്‍സോറോ മുംബൈയുടെ അമരേന്ദര്‍ സിംഗ് ഹൈദരാബാദ് കമല്‍ജിത്ത് സിംഗെല്ലാം സ്വന്തമായി മേല്‍വിലാം ഉണ്ടാക്കിയപ്പോഴാണ് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍മാരുടെ ദയനീയ പ്രകടനം.

അതെസമയം ട്രാന്‍സ്ഫര്‍ റൂമറുകളിലൊന്നും ബ്ലാസ്റ്റേഴ്സ് പുതിയ ഗോള്‍ കീപ്പറെ സ്വന്തമാക്കാനുളള നീക്കങ്ങള്‍ നടത്തുന്നതായി സൂചനയില്ല. പുതിയ ഗോള്‍കീപ്പര്‍ പരിശീലകനായി പോളണ്ട് സ്വദേശി ബാര്‍ത്തോസ് ഗ്രോസാക്കിനെ നിശ്ചയിച്ചിട്ടുണ്ട്. ബംഗളൂരുവിന്റെ രണ്ടാം ഗോള്‍കീപ്പറെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായെങ്കിലും അക്കാര്യത്തിലും ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. എടികെ ഗോള്‍കീപ്പര്‍ മജുംദാര്‍ ഭട്ടാചാര്യയ്ക്കായും ബ്ലാസ്റ്റേഴ്‌സ് നീക്കം നടത്തുന്നതായി സൂചനയുണ്ട്.

You Might Also Like